എക്സ്പെഡിഷൻ 74 ദൗത്യസംഘം
വാഷിങ്ടൺ: 241 ദിവസത്തെ ബഹിരാകാശ ദൗത്യം പൂർത്തിയാക്കി എക്സ്പെഡിഷൻ 74 ദൗത്യസംഘവുമായി സോയൂസ് എം.എസ് 28 പേടകം ഭൂമിയിൽ തിരിച്ചെത്തി. നാസാ ബഹിരാകാശ സഞ്ചാരി ക്രിസ് വില്യംസും റഷ്യൻ സഞ്ചാരികളായ സെർജി കുദ് സ്വെർച്‌കോവും സെർജി മികയേവുമാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ 241 ദിവസം ചെലവഴിച്ച ശേഷം സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തിയത്.
മൂന്നുപേരും സഞ്ചരിച്ച സോയൂസ് എം.എസ് 28 പേടകം ഞായറാഴ്ച ഇന്ത്യൻ സമയം 3.55ന് കസാക്കിസ്‍താനിലെ ഷെസ്‌കാസ്‌ഗാനിന് തെക്കുകിഴക്കുള്ള സ്റ്റെപ്പി മേഖലയിൽ പാരച്യൂട്ടിന്റെ സഹായത്തോടെ വിജയകരമായി ഇറങ്ങിയതായി നാസ അറിയിച്ചു. 2025 നവംബർ 27ന് ബൈക്കണൂർ കോസ്മോഡ്രോമിൽ നിന്നായിരുന്നു സോയൂസ് എം.എസ് 28 പേടകത്തിന്റെ വിക്ഷേപണം.
ബഹിരാകാശത്തെ എട്ടുമാസത്തെ കാലയളവിൽ ഇവർ ഭൂമിയെ 3,856 തവണ വലംവെക്കുകയും ഏകദേശം 102 ദശലക്ഷം മൈൽ (164 ദശലക്ഷം കിലോമീറ്ററിലധികം) സഞ്ചരിക്കുകയും ചെയ്തു. ബഹിരാകാശത്തിലെ ദീർഘകാല താമസം മനുഷ്യശരീരത്തെ എങ്ങനെ സ്വാധീനിക്കുമെന്നും ജൈവശാസ്ത്രം, ഭൗതികശാസ്ത്രം എന്നിവയുൾപ്പെടെ നിരവധി ശാസ്ത്രീയ പരീക്ഷണങ്ങളാണ് സംഘം ഐ.എസ്.എസിൽ നടത്തിയത്. കൂടാതെ ബഹിരാകാശ നിലയത്തിന്റെ അറ്റകുറ്റപ്പണികളും സംഘം നടത്തി.
ക്രിസ് വില്യംസിന്റെയും സെർജി മികയേവിന്റെയും ആദ്യ ബഹിരാകാശ ദൗത്യമായിരുന്നു ഇത്. സെർജി കുദ്-സ്വെർച്‌കോവിന്റെ രണ്ടാം ദൗത്യവും. ഭൂമിയിലെത്തിയ ശേഷം സംഘത്തെ വൈദ്യപരിശോധനക്കായി കസാക്കിസ്താനിലെ കരഗാണ്ടയിലേക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.