എ.ഐ മേഖലയിൽ ഊർജ്ജവിപ്ലവം; മസ്തിഷ്ക മാതൃകയിലുള്ള പുതിയ ചിപ്പുകൾ വരുന്നു

ലണ്ടൻ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സിസ്റ്റങ്ങളുടെ അമിതമായ ഊർജ്ജ ഉപഭോഗത്തിന് പരിഹാരവുമായി ശാസ്ത്രലോകം. മനുഷ്യ മസ്തിഷ്കത്തിന്റെ പ്രവർത്തനരീതി അനുകരിച്ച് പ്രവർത്തിക്കുന്ന പുതിയ നാനോ ഇലക്ട്രോണിക് ഉപകരണം കേംബ്രിഡ്ജ് സർവകലാശാലയിലെ ഗവേഷകർ വികസിപ്പിച്ചു. നിലവിലെ എ.ഐ ഹാർഡ്‌വെയറുകളെ അപേക്ഷിച്ച് ഊർജ്ജ ഉപഭോഗത്തിൽ 70 ശതമാനം വരെ കുറവു വരുത്താൻ ഈ കണ്ടുപിടിത്തത്തിലൂടെ സാധിക്കുമെന്ന് 'സയൻസ് അഡ്വാൻസസ്' ജേണലിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. നിലവിലെ കമ്പ്യൂട്ടർ ചിപ്പുകൾ മെമ്മറി യൂനിറ്റും പ്രോസസിങ് യൂനിറ്റും തമ്മിൽ നിരന്തരം ഡാറ്റ കൈമാറുന്നതിലൂടെ വലിയ തോതിൽ വൈദ്യുതി ചെലവാക്കുന്നുണ്ടെങ്കിലും മസ്തിഷ്കത്തിലെ ന്യൂറോണുകളെ മാതൃകയാക്കിയുള്ള 'ന്യൂറോമോർഫിക് കമ്പ്യൂട്ടിങ്' രീതിയിൽ മെമ്മറിയും പ്രോസസിങ്ങും ഒരേ സ്ഥലത്ത് തന്നെയാണ് നടക്കുന്നത്. ഹാഫ്നിയം ഓക്സൈഡിൽ മാറ്റങ്ങൾ വരുത്തി നിർമ്മിച്ച 'മെംറിസ്റ്ററുകൾ' ഉപയോഗിച്ചാണ് ഈ നേട്ടം കൈവരിച്ചത്.

പഴയകാല മെംറിസ്റ്ററുകൾ പലപ്പോഴും അസ്ഥിരമായിരുന്നെങ്കിൽ, സ്ട്രോൺഷ്യം, ടൈറ്റാനിയം എന്നിവയുടെ സഹായത്തോടെ വികസിപ്പിച്ച പുതിയ ചിപ്പുകൾ അതീവ കൃത്യതയോടെ പ്രവർത്തിക്കുന്നതാണെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ഡോ. ബാബക് ബഖിത് പറഞ്ഞു. നിലവിലുള്ള ചിപ്പുകളേക്കാൾ പത്ത് ലക്ഷം മടങ്ങ് കുറഞ്ഞ വൈദ്യുത പ്രവാഹത്തിൽ പോലും ഇവയ്ക്ക് പ്രവർത്തിക്കാനാകുമെന്നതാണ് പ്രത്യേകത. വിവരങ്ങൾ ശേഖരിക്കുക മാത്രമല്ല, സാഹചര്യങ്ങൾക്കനുസരിച്ച് കാര്യങ്ങൾ പഠിക്കാനും പൊരുത്തപ്പെടാനും ഈ ചിപ്പുകൾക്ക് ശേഷിയുണ്ട്. നിലവിൽ ഈ ചിപ്പുകൾ നിർമ്മിക്കാൻ 700 ഡിഗ്രി സെൽഷ്യസ് താപനില ആവശ്യമാണെന്നതാണ് പ്രധാന വെല്ലുവിളി. നിർമ്മാണ താപനില കുറച്ചു കൊണ്ടുവന്ന് ചിപ്പുകൾ വാണിജ്യാടിസ്ഥാനത്തിൽ ഉല്പാദിപ്പിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകർ. ഇതിൽ വിജയിച്ചാൽ എ.ഐ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ സംഭവിക്കുമെന്നാണ് കരുതപ്പെടുന്നത്. കേംബ്രിഡ്ജ് സർവകലാശാലയുടെ കീഴിലുള്ള കേംബ്രിഡ്ജ് എന്റർപ്രൈസ് ഇതിനോടകം തന്നെ ഈ സാങ്കേതികവിദ്യയ്ക്ക് പേറ്റന്റിനായി അപേക്ഷ നൽകിയിട്ടുണ്ട്.

Tags:    
News Summary - Energy Revolution in AI: New Brain-Inspired Chips are Arriving

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.