വാഷിങ്ടൺ: ഭൂമിയിൽനിന്ന് ഏറ്റവും ദൂരം സഞ്ചരിച്ച വനിത എന്ന റെക്കോഡ് സ്ഥാപിച്ച് മിഷൻ മിഷൻ സ്പെഷലിസ്റ്റ് ക്രിസ്റ്റീന കോച്ച്. ആർട്ടെമിസ് II ദൗത്യത്തിൽ ഇന്റഗ്രിറ്റി എന്നു പേരിട്ടിരിക്കുന്ന ഒറിയോൻ സ്പേസ്ക്രാഫ്റ്റ് ഭൂമിയുടെ ഭ്രമണപഥം വിടുന്നതിനായി നിർണായ എൻജിൻ ബേൺ നടത്തിയതോടെയാണ് ഏപ്രിൽ മൂന്നിന് ക്രിസ്റ്റീന കോച്ച് മുൻ റെക്കോഡ് മറികടന്നത്. മുൻ വനിതാ ബഹിരാകാശയാത്രികരുടെയെല്ലാം ദൂര റെക്കോർഡുകൾ കോച്ച് ഇതിനകം തന്നെ തകർത്തു കഴിഞ്ഞു.
ബഹിരാകാശ പേടകം നിലവിൽ ട്രാൻസ്-ലൂണാർ ഇഞ്ചക്ഷൻ ഘട്ടത്തിലാണെന്ന് നാസ പറയുന്നു. ഭൂമിയുടെ ഗുരുത്വാകർഷണ ബലത്തിൽ നിന്ന് വേർപെട്ട് ചന്ദ്രനിലേക്ക് നീങ്ങാൻ ആവശ്യമായ പ്രത്യേക വേഗത കൈവരിച്ചുകഴിഞ്ഞു. ഏപ്രിൽ 6 ന് ഒറിയോൺ അതിന്റെ പരമാവധി ദൂരം എത്തുമ്പോഴേക്കും, ക്രൂ ഭൂമിയിൽ നിന്ന് ഏകദേശം 4,05,586 കിലോമീറ്റർ അകലെയായിരിക്കും.
ചന്ദ്രന്റെ സമീപത്തെത്തുന്ന ആദ്യ വനിത എന്ന റെക്കോഡ് മാത്രമല്ല, നിലവിൽ അപ്പോളോ 13 ദൗത്യത്തിന്റെ ദൂര റെക്കോർഡ്തന്നെ ആർട്ടെമിസ് II വിന്റെ ക്രൂ മറികടക്കും. ഇതോടെ ഭൂമിയിൽനിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യരെന്ന ചരിത്രത്തിന്റെ ഭാഗമാകും ആർട്ടെമിസിന്റെ സംഘാംഗങ്ങൾ.
ഭ്രമണപഥത്തിൽ 328 ദിവസം ചെലവഴിച്ച കോച്ചിന് ഏറ്റവും ദൈർഘ്യമേറിയ ഒറ്റ ബഹിരാകാശ യാത്ര നടത്തിയ വനിതയെന്ന റെക്കോർഡ് നിലവിലുണ്ട്. ചന്ദ്രന്റെ ദക്ഷിണധ്രുവം സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ കോച്ചും സംഘവും ജീവൻ രക്ഷാ സംവിധാനങ്ങളാണ് പരീക്ഷിക്കുക. 2013ൽ നാസയുടെ ബഹിരാകാശ യാത്രികയായി തിരഞ്ഞെടുക്കപ്പെട്ട ക്രിസ്റ്റീന ഇലക്ട്രിക്കൽ എൻജിനീയറും ഭൗതികശാസ്ത്രജ്ഞയുമാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് തിരിക്കും മുമ്പ് ഭൂമിയിലെ ഏറ്റവും കഠിനമായ ചില പരിതസ്ഥിതികളിൽ അവർ വർഷങ്ങളോളം ജീവിതം പരീക്ഷിച്ചു. ദക്ഷിണധ്രുവത്തിലെ തണുത്തുറഞ്ഞ ടുണ്ട്ര മുതൽ വിദൂര അമേരിക്കൻ സമോവ വരെ പ്രതിരോധശേഷിയും സാങ്കേതിക മികവും കൊണ്ട് യോഗ്യത തെളിയിച്ചു.
2019ൽ, തുടർച്ചയായി 328 ദിവസം ഭ്രമണപഥത്തിൽ ചെലവഴിച്ചു. ഒരു സ്ത്രീ ഒറ്റക്കു നടത്തിയ ഏറ്റവും ദൈർഘ്യമേറിയ ബഹിരാകാശ യാത്രയെന്ന റെക്കോഡ് അതുവഴി അവർ സ്ഥാപിച്ചു. അന്നത്തെ മാരത്തൺ താമസത്തിനിടയിൽ, ജെസീക്ക മെയർ എന്ന വനിതക്കൊപ്പം സ്ത്രീകൾ മാത്രമുള്ള ആദ്യ ബഹിരാകാശ നടത്തത്തിലും അവർ പങ്കാളിയായി. ഈ യാത്രയിലൂടെ സ്ത്രീ ശരീരം ദീർഘകാല മൈക്രോ ഗ്രാവിറ്റിയോട് എങ്ങനെ പ്രതികരിക്കുന്നു എന്നതിനെക്കുറിച്ചുള്ള നിർണായക ഡേറ്റ അവർ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.