കൊച്ചി: കൊച്ചി കോർപറേഷൻ മേയർ സൗമിനി ജയിനിനെതിരെ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം ഭരണകക്ഷിയായ യു.ഡി.എ ഫ് വിട്ടുനിന്ന് തോൽപിച്ചു. 74 അംഗ കൗൺസിലിൽ 34 അംഗങ്ങളാണ് പ്രതിപക്ഷത്തിനുള്ളത്. യു.ഡി.എഫിന് 38ഉം ബി.ജെ.പിക്ക് രണ്ടും. ചർച്ചയിൽ പങ്കെടുത്തെങ്കിലും ബി.ജെ.പി അംഗങ്ങൾ വോട്ടെടുപ്പിൽ സംബന്ധിച്ചില്ല. യു.ഡി.എഫും എൽ.ഡി.എഫ് ഘട കകക്ഷിയായ എൻ.സി.പി അംഗവും വിട്ടുനിന്നതോടെ 33 വോട്ട് മാത്രമാണ് അനുകൂലമായി ലഭിച്ചത്. ഇതോടെ, അവിശ്വാസം പരാജ യപ്പെട്ടതായി വരണാധികാരികൂടിയായ കലക്ടർ എസ്. സുഹാസ് പ്രഖ്യാപിച്ചു.
ഭരണനിർവഹണത്തിൽ അഴിമതിയും കെടുകാര്യ സ്ഥതയും ചൂണ്ടിക്കാട്ടി എൽ.ഡി.എഫ് പാർലമെൻററി പാർട്ടി നേതാവ് കെ.ജെ. ആൻറണി കൊണ്ടുവന്ന അവിശ്വാസമാണ്, ഭരണകക്ഷി അംഗങ്ങൾക്ക് യു.ഡി.എഫ് വിപ്പ് നൽകി തോൽപിച്ചത്. ആകെ 74 അംഗങ്ങളിൽ അവിശ്വാസം പാസാകാൻ 38 അംഗങ്ങളുടെ പിന്തുണ ആവശ്യമായിരുന്നു.
എൻ.സി.പി അംഗം കെ.എം. ഹംസക്കുഞ്ഞാണ് പ്രതിപക്ഷത്തുനിന്ന് വിട്ടുനിന്നത്. ഭരണപക്ഷം അവിശ്വാസപ്രമേയ ചർച്ചയിൽ പങ്കെടുക്കാതിരുന്നത് പരാജയഭീതിമൂലമാണെന്നും സ്വന്തം കൗൺസിലർമാരെപ്പോലും വിശ്വാസമില്ലാതെയാണ് മേയർ കോർപറേഷൻ ഭരണം നടത്തുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു. മേയറുടെ നടപടികൾക്കെതിരെ വരുംദിവസങ്ങളിൽ ശക്തമായ സമരം നടത്തുമെന്നും അവർ മുന്നറിയിപ്പ് നൽകി.
വ്യാഴാഴ്ച ഉച്ചക്ക് 2.30ഓടെയാണ് കലക്ടറുടെ അധ്യക്ഷതയിൽ ചർച്ച ആരംഭിച്ചത്. അംഗങ്ങൾക്ക് സംസാരിക്കാൻ നാലുമണിക്കൂറോളം നൽകി. അഞ്ചോടെ ആയിരുന്നു വോട്ടെടുപ്പ്. അപ്പോൾ കൗൺസിൽ ഹാളിലേക്ക് മറ്റാർക്കും പ്രവേശനം ഉണ്ടായിരുന്നില്ല. അവിശ്വാസം പരാജയപ്പെട്ടതോടെ യു.ഡി.എഫ് കൗൺസിലർമാർ ഹാളിന് പുറത്ത് മേയറെ അനുകൂലിച്ച് മുദ്രാവാക്യം വിളിച്ചു. അവിശ്വാസത്തെ യു.ഡി.എഫ് ഒറ്റക്കെട്ടായി തോൽപിച്ചെന്ന് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
മൂന്നരവർഷ ഭരണത്തിൽ ജനകീയ പദ്ധതികൾ നടപ്പാക്കുന്നതിൽ മേയർ വൻ പരാജയമാണെന്ന് ചർച്ചയിൽ പ്രതിപക്ഷം ആരോപിച്ചു. ഫോർട്ട്കൊച്ചി തുരുത്തി കോളനിയിൽ രാജീവ് ആവാസ് യോജന (റേ) പദ്ധതി കരാറുകാരന് പ്രവൃത്തി പൂർത്തിയാക്കുംമുമ്പ് സെക്യൂരിറ്റിത്തുക പിൻവലിക്കാൻ മേയർ അനുവാദം നൽകിയത് ഏകപക്ഷീയ നടപടിയാണെന്ന് ആരോപണം ഉയർന്നു. സ്മാർട്ട് സിറ്റി പദ്ധതി ഒരിഞ്ചുപോലും മുന്നോട്ട് കൊണ്ടുപോകാനായില്ല. റോ റോ പദ്ധതി പാതിവഴിയിലാണ്. ഇ-ഗവേണൻസ് മറ്റെല്ലാ തദ്ദേശസ്ഥാപനങ്ങളിലും കാര്യക്ഷമമായിട്ടും കൊച്ചി കോർപറേഷനിൽ മുടന്തുകയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.