തൃശൂര്‍: കോണ്‍ഗ്രസ് ബന്ധത്തെ ചൊല്ലി പോളിറ്റ് ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും കേരള നേതൃത്വവും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും തമ്മില്‍ നടത്തിയ പോരാട്ടത്തിെൻറ പുതിയ മാനങ്ങള്‍ കുറിക്കുന്നതാവുമോ സി.പി.എം സംസ്ഥാന സമ്മേളനമെന്ന് ഏവരും ഉറ്റ് നോക്കുന്നു. 2015ലെ ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന നേതൃത്വത്തിെൻറ കണ്ണില്‍ കരടായ വി.എസ്. അച്യുതാനന്ദെൻറ വിധിയാണോ യെച്ചൂരിയെ കാത്തിരിക്കുന്നത് എന്നതും കണ്ടറിയേണ്ടിയിരിക്കുന്നു.
കോണ്‍ഗ്രസുമായി സഖ്യമോ മുന്നണിയോ ധാരണയോ പാടില്ലെന്ന രാഷ്ട്രീയ നിലപാട് കരട് രാഷ്ട്രീയ പ്രമേയത്തില്‍ സ്വീകരിക്കുന്നതില്‍ പി.ബിയിലും സി.സിയിലും സംസ്ഥാന ഘടകം വലിയ പങ്കാണ് വഹിച്ചത്. ബംഗാള്‍ ഘടകത്തിെൻറയും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും നിലപാടുകളെ തള്ളുന്നതില്‍ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനും എസ്. രാമചന്ദ്രന് പിള്ളക്കും ശക്തമായ പിന്തുണയാണ് കേരള നേതൃത്വത്തില്‍ നിന്ന് ലഭിച്ചത്. സി.സിയില്‍ നടന്ന ചര്‍ച്ചയിലും വോട്ടെടുപ്പിലും എണ്ണത്തില്‍ കൂടുതലായ കേരള ഘടകത്തിന് തങ്ങളുടെ വാദം ഉച്ചത്തില്‍ കേള്‍പ്പിക്കാനും കഴിഞ്ഞു.
മറിച്ച്, യെച്ചൂരിക്കൊപ്പം നിന്ന ബംഗാള്‍ നേതൃത്വമാവട്ടെ കോടിയേരി ബാലകൃഷ്ണെൻറ മകെൻറ പണം തട്ടിപ്പ് വിവാദം അവിടത്തെ സംസ്ഥാന സമിതിയില്‍ അലക്കുകയും ചെയ്തു. കോണ്‍ഗ്രസുമായി സഖ്യമോ മുന്നണിയോ ധാരണയോ വേണ്ടെന്ന കേന്ദ്ര കമ്മിറ്റി നിലപാടിന് എതിരെ പാര്‍ട്ടി കോണ്ഗ്രസുവരെയും പോരാടാനാണ് യെച്ചൂരി, ബംഗാള്‍ ഘടകത്തിെൻറ നിലപാട്. അന്തിമ പോരാട്ടവേദി ഏപ്രിലില്‍ ചേരുന്ന ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസ് എന്ന് വ്യക്തമായിരിക്കെ കേരള നേതൃത്വത്തിെൻറ നിലപാട് ആവര്‍ത്തിച്ച് ഉറപ്പിക്കുന്നതാവും പ്രവര്‍ത്തന റിപ്പോര്ട്ടിന്മേല് നടക്കുന്ന പ്രതിനിധി ചര്‍ച്ച.
കോണ്‍ഗ്രസുമായുള്ള ബന്ധം പാര്‍ട്ടിക്ക് എത്രത്തോളം അപകടകരമാണെന്ന് വാദിക്കാന്‍ പ്രതിനിധികള്‍ തുനിയുമെന്ന് ഉറപ്പായി കഴിഞ്ഞു. തിരുവനന്തപുരം ജില്ല സമ്മേളനത്തില്‍ യെച്ചൂരിക്ക് എതിരെ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഉയര്‍ന്നത് സംസ്ഥാന സമ്മേളനത്തില്‍ അദ്ദേഹത്തെ ഇരുത്തി പൊരിക്കുമെന്നതിെൻറ സൂചനയാണ്. ഇടതുപക്ഷത്തിന് നിർണായക ശക്തിയും അടിത്തറയുമുള്ള സംസ്ഥാനം എന്ന നിലക്ക് സി.പി.എം സ്വയം ശക്തി പ്രാപിക്കണമെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി വിസ്തൃതമാക്കുന്നതിലും ഊന്നിയാവും ചര്‍ച്ചകളുടെ പോക്കെന്നാണ് സൂചന. കേരളത്തില്‍ സി.പി.എമ്മിെൻറ മുഖ്യ എതിരാളിയാണ് കോണ്‍ഗ്രസ്.
അതുകൊണ്ട്തന്നെ ദേശീയ തലത്തില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് ധാരണ വേണമെന്ന നിലപാടിെൻറ പ്രായോജകന് ആയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് എതിരായ എതിര്പ്പിെൻറ മൂര്‍ച്ച കുറക്കുവാന്‍ നേതൃത്വം ഇടപെടുമോ എന്നും കണ്ടറിയേണ്ടിയിരിക്കുന്നു. പി.ബിയില്‍ നിന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രന് പിള്ള, വൃന്ദ കാരാട്ട്, എം.എ. ബേബി എന്നിവരാണ് പിണറായി വിജയന്, കോടിയേരി ബാലകൃഷ്ണന് എന്നിവർക്കൊപ്പം സമ്മേളത്തില്‍ പങ്കെടുക്കുന്നത്. അതുകൊണ്ട്തന്നെ വിമര്‍ശനങ്ങള്‍ കൈവിട്ട് പോകാതിരിക്കാനുള്ള ഇടപെടല്‍ നേതൃത്വത്തില്‍ നിന്ന് ഉണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.