ചണ്ഡീഗഢ്: കോൺഗ്രസിനോടും ബി.ജെ.പിയോടും അയിത്തമില്ലെന്ന് ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ നിർണായക ശക്തിയായി മാറിയ ജെ.ജെ.പി നേതാവ് ദുഷ്യന്ത് ചൗത്താല. 10 എം.എൽ.എമാരാണ് ജെ.ജെ.പിക്കുള്ളത്. ആർക്കും കേവലഭൂരിപക്ഷമില്ലാത്ത സാഹചര്യത്തി ൽ ജെ.ജെ.പിയുടെ നിലപാട് സർക്കാർ രൂപവത്കരണത്തിൽ നിർണായകമാണ്.
സർക്കാർ രൂപവത്കരണവുമായി ബന്ധപ്പെട്ട് ആരുമായും സംസാരിച്ചിട്ടില്ല. എന്നാൽ, സുസ്ഥിരമായ ഒരു സർക്കാറിനുള്ള താക്കോൽ ജെ.ജെ.പിയുടെ കൈയിലാണ്. ആരെ പിന്തുണക്കുമെന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല -ദുഷ്യന്ത് ചൗത്താല പറഞ്ഞു.
പാർട്ടിയിൽ ചിലർ ബി.ജെ.പിയെ പിന്തുണക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, മറ്റ് ചിലർ കോൺഗ്രസിനെ പിന്തുണക്കണമെന്നാണ് വാദിക്കുന്നത്. തെരഞ്ഞെടുപ്പിൽ തങ്ങൾ മുന്നോട്ടുവെച്ച ആശയങ്ങളെ പിന്തുണക്കുകയും ജെ.ജെ.പിക്ക് അർഹമായ പരിഗണനയും നൽകുന്നവർക്ക് ഒപ്പം നിൽക്കുമെന്ന് ചൗത്താല പറഞ്ഞു.
ഹരിയാനയിൽ 90 അംഗ നിയമസഭയിൽ 46 പേരുടെ പിന്തുണയാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിക്ക് 40 സീറ്റും കോൺഗ്രസിന് 31 സീറ്റുമാണ് ലഭിച്ചത്. ജെ.ജെ.പി പിന്തുണച്ചാലും സർക്കാർ രൂപവത്കരിക്കാൻ കോൺഗ്രസിന് സ്വതന്ത്രരെ കൂടി ആശ്രയിക്കേണ്ടി വരും. അതേസമയം, ബി.ജെ.പിക്ക് ആറ് പേരുടെ പിന്തുണയാണ് ആവശ്യം. സ്വതന്ത്രരെ കൂടെ നിർത്തി സർക്കാർ രൂപവത്കരിക്കാനാണ് ബി.െജ.പി നീക്കം നടത്തുന്നത്. വിമതരായി മത്സരിച്ച അഞ്ച് സ്വതന്ത്രൻമാർ ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.