തിരുവനന്തപുരം: സർക്കാരിന്റെ നയപ്രഖ്യാപനത്തിലെ പ്രസംഗത്തിലുണ്ടായ തിരുത്തലുകളുടെ വിവാദം തുടരുന്നതിനിടെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ വിതരണം ചെയ്ത അച്ചടിച്ച പ്രസംഗവും ഗവർണർ വായിച്ചില്ല. ലോക്ഭവനുമായി ചർച്ച ചെയ്ത് സർക്കാറാണ് പ്രസംഗം അച്ചടിക്കുന്നത്.
നേരത്തെ നിയമസഭയിലെ നയ പ്രഖ്യാപന പ്രസംഗത്തിൽ സ്വന്തം നിലയിൽ ഗവർണർ മാറ്റം വരുത്തുകയും പിന്നാലെ മുഖ്യമന്ത്രിയുടെ കൂട്ടിച്ചേർക്കലുമൊക്കെ വലിയ വിവാദമായിരുന്നു. റിപ്പബ്ലിക് ദിനത്തിലും സർക്കാറിന്റെ പ്രസംഗം സ്വീകരിക്കില്ലെന്ന നിലപാടിലായതോടെ ഗവർണർ-സർക്കാർ പോരിന് ഒരു മുന കൂടിയായി.
നയപ്രഖ്യാപന പ്രസംഗ വിവാദവുമായി ബന്ധപ്പെട്ട് പിന്നോട്ടില്ലെന്ന സൂചനയോടെ ഗവർണർ നടപടി തുടങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിന്റെ വിഡിയോ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ലോക്ഭവൻ നിയമസഭ സ്പീക്കർക്ക് കത്തുനൽകി.
പ്രസംഗത്തിൽ താൻ നേരത്തേ തിരുത്തൽ ആവശ്യപ്പെട്ടപ്പോൾ മറുപടിനൽകാതിരുന്ന സർക്കാർ, നയപ്രഖ്യാപനത്തിൽ അതൊഴിവാക്കിയപ്പോൾ കൂട്ടിച്ചേർത്തത് ഉചിതമല്ലെന്നാണ് ഗവർണറുടെ വാദം. പ്രസംഗിക്കാത്ത ഭാഗം കൂട്ടിച്ചേർത്തത് നീക്കംചെയ്യാൻ ആവശ്യപ്പെട്ടാൽ സർക്കാർ അതനുസരിക്കാൻ ബാധ്യസ്ഥമാണെന്നാണ് ലോക് ഭവനുലഭിച്ച നിയമോപദേശം. നയപ്രഖ്യാപനത്തിൽ വസ്തുതാവിരുദ്ധമായ പരാമർശം ഉൾപ്പെടുത്തിയതിനാലാണ് ആ ഭാഗം ഒഴിവാക്കി പ്രസംഗിച്ചതെന്നാണ് ഗവർണറുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.