റായ്പുർ: 2013ൽ ഛത്തിസ്ഗഢിലെ സുക്മയിലുണ്ടായ നക്സൽ ആക്രമണത്തിൽ ഉന്നത നേതൃത്വം അറുകൊല ചെയ്യപ്പെട്ടതോടെ തളർന്നുപോയ കോൺഗ്രസ് അഞ്ചു വർഷം കഴിഞ്ഞ് ഫിനിക്സ് പ ക്ഷിയായി ഉയിർത്തെഴുന്നേൽക്കുേമ്പാൾ ആദരിക്കപ്പെടുന്നത് ഭൂപേഷ് ബാഘേൽ എന്ന ഒറ്റ യാൻ. അജിത് ജോഗിയും കൂട്ടരും ഉയർത്തിയ ആഭ്യന്തരപ്രശ്നങ്ങളും രമൺ സിങ് നയിച്ച ബി.ജെ.പിയെ നേരിടുന്നതിലുണ്ടായ വൻവീഴ്ചയും ഒടുവിൽ മറികടന്നാണ് ഛത്തിസ്ഗഢിൽ മൂന്നിൽരണ്ട് ഭൂരിപക്ഷത്തോടെ േകാൺഗ്രസും ബാഘേലും അധികാരമേറുന്നത്.
രണ്ടര കോടി ജനസംഖ്യയുള്ള സംസ്ഥാനത്ത് 14 ശതമാനം വരുന്ന കുർമി സമുദായാംഗമാണ് 57കാരനായ ബാഘേൽ. ഒ.ബി.സി സമുദായാംഗം. ശക്തമായ രാഷ്ട്രീയ ധിഷണക്കും നേതൃപാടവത്തിനും പ്രശസ്തൻ. വി.സി. ശുക്ലയും പാർട്ടി സംസ്ഥാന അധ്യക്ഷൻ നന്ദകുമാർ പേട്ടലുമുൾപ്പെടെ മുതിർന്ന നേതൃത്വം കൊല്ലപ്പെട്ട് ഏകദേശം ഒന്നര വർഷം കഴിഞ്ഞ് 2014ലാണ് ഛത്തിസ്ഗഢ് കോൺഗ്രസിെൻറ അമരത്തേക്ക് ബാഘേൽ വരുന്നത്. അതും 2013ലെ നിയമസഭ തെരഞ്ഞെടുപ്പിൽ തുടർച്ചയായ മൂന്നാം തോൽവിയുമായി സംസ്ഥാനത്ത് പാർട്ടി ഇല്ലാതാകുമെന്ന കനത്ത ആശങ്കകൾക്കിടെ. മുൻ മുഖ്യമന്ത്രിയെന്ന പദവി ഉപയോഗിച്ച് അജിത് േജാഗി ബി.ജെ.പി ബി ടീമായി പ്രവർത്തിക്കുന്നുവെന്ന ആരോപണവും ശക്തം. അതിനിടെ 2014ലെ ഉപതെരഞ്ഞെടുപ്പിൽ ഒത്തുകളിച്ചെന്ന് തെളിഞ്ഞ് അജിത് ജോഗിയുടെ മകൻ അമിത് ജോഗി പുറത്താക്കപ്പെടുന്നു. ഏറെ വൈകാതെ അജിത് ജോഗിയും പാർട്ടി വിട്ടു. നിയമസഭയിൽ പ്രതിപക്ഷനേതാവായിരുന്ന ടി.എസ്. സിങ്ദേവുമായി ചേർന്ന് ബാഘേൽ നടത്തിയ പ്രവർത്തനങ്ങളാണ് നാലു വർഷംകൊണ്ട് കോൺഗ്രസിനെ ഇത്രമേൽ ജനപ്രിയമാക്കിയത്. എക്സിറ്റ് പോളുകൾപോലും ഛത്തിസ്ഗഢിനെ കോൺഗ്രസിന് നൽകാൻ വിസമ്മതിച്ചിട്ടും നേടിയത് 90 അംഗ സഭയിൽ 68 സീറ്റ്.
ദുർഗ് ജില്ലയിൽ കർഷകകുടുംബാംഗമായി 1961ലാണ് ജനനം. 1980കളിൽ രാഷ്ട്രീയരംഗത്ത് സജീവമായി. 1993ൽ പഠാൻ സീറ്റിൽനിന്ന് നിയമസഭയിലെത്തി. 1998ലും 2003ലും വിജയം ആവർത്തിച്ച ബാഘേൽ 2008ൽ ബി.ജെ.പിയുടെ വിജയ് ബാഘേലിനോട് തോൽവിയേറ്റുവാങ്ങി. 2009ൽ റായ്പുരിൽനിന്ന് ലോക്സഭയിലേക്ക് ഒരുകൈ നോക്കിയെങ്കിലും പിന്നെയും തോൽവി. 2013ൽ പക്ഷേ, ഉജ്ജ്വലമായി തിരിച്ചുവന്നു. പഠാനിൽനിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ബാഘേൽ രമൺ സിങ് സർക്കാറിനെതിരെ സഭയിലും പുറത്തും നിരന്തരമായി ശബ്ദമുയർത്തി ശ്രദ്ധേയനായി. അതിനിടെ വിവാദങ്ങളിലും ചെന്നുചാടി. ലൈംഗിക സീഡി കേസിൽ ജയിലിലുമായി. രാഷ്ട്രീയപ്രേരിതമാണ് കേസുകളെന്ന അദ്ദേഹത്തിെൻറ വാദത്തിന് ജനം നൽകിയ നിറകൈയടിയാണ് ചരിത്രംകുറിച്ച ജയവും ഒടുവിൽ അധികാരാരോഹണവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.