വ്യാഴവട്ടക്കാലത്തെ മുടിപാറിയ നേതൃത്വം സഭയില്‍ പകരക്കാരന് വഴിമാറുന്നു

തിരുവനന്തപുരം: സംസ്ഥാന നിയമസഭയില്‍ കോണ്‍ഗ്രസിനെ മുന്നില്‍നിന്ന് നയിക്കാന്‍ ഇനി ആ മുടിപാറിയ നേതൃത്വം കാണില്ല. ഒരു വ്യാഴവട്ടക്കാലം സഭക്കകത്ത് മാത്രമല്ല, പുറത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവേശമായി മുന്നില്‍നിന്ന് നയിച്ച ഉമ്മന്‍ ചാണ്ടിയാണ് ഇനി പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് പകരക്കാരനുവേണ്ടി പിന്‍വാങ്ങുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്തപരാജയത്തെ തുടര്‍ന്ന് 2004 ആഗസ്റ്റില്‍ എ.കെ. ആന്‍റണി മന്ത്രിസഭ രാജിവെച്ചതോടെയാണ് അണിയറയിലെ നേതൃത്വം വിട്ട് ഉമ്മന്‍ ചാണ്ടി പാര്‍ട്ടിയുടെയും സര്‍ക്കാറിന്‍െറയും മുന്‍നിരയിലേക്ക് വരുന്നത്. പിന്നീടങ്ങോട്ട് ജയവും പരാജയവും ആ നേതൃവഴിയില്‍ കടന്നുവന്നപ്പോഴും കോണ്‍ഗ്രസ് പകരക്കാരനെ തിരഞ്ഞില്ല.

2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോഴും പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഉമ്മന്‍ ചാണ്ടിയുടേതല്ലാത്ത പേര് പാര്‍ട്ടിക്കകത്ത് ഉയര്‍ന്നില്ല. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിയ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് അധികാരത്തില്‍ വന്നപ്പോഴും ഉമ്മന്‍ ചാണ്ടിയല്ലാത്ത പേര് കോണ്‍ഗ്രസില്‍നിന്ന് മുഴങ്ങിക്കേട്ടില്ല. തുടര്‍ന്നങ്ങോട്ട് ഭരണത്തിന്‍െറ അഞ്ച് വര്‍ഷം വിവാദങ്ങളുടെ വിളവെടുപ്പ് കാലമായതോടെ ഉമ്മന്‍ ചാണ്ടിയുടെ അനിഷേധ്യനേതൃത്വത്തിന് പാര്‍ട്ടിയില്‍ മങ്ങലേറ്റ് തുടങ്ങിയിരുന്നു.

ഉപതെരഞ്ഞെടുപ്പുകളിലും ലോക്സഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടിയെയും മുന്നണിയെയും വിജയതീരത്തത്തെിച്ചാണ് ഉമ്മന്‍ ചാണ്ടി അതിനെയെല്ലാം മറികടന്നത്. എന്നാല്‍ പിന്നീടുവന്ന തദ്ദേശ തെരഞ്ഞെടുപ്പിലും ഒടുവില്‍ നിയമസഭാ തെരഞ്ഞെടുപ്പിലും അടിതെറ്റിയതോടെ ഉമ്മന്‍ ചാണ്ടിയുടെ റോള്‍ എന്തായിരിക്കുമെന്ന ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നു. തോല്‍വിയുടെ ഉത്തരവാദിത്തത്തില്‍ പ്രതിപക്ഷ നേതൃസ്ഥാനത്തേക്കില്ളെന്ന് ഹൈകമാന്‍ഡിനെ ഉമ്മന്‍ ചാണ്ടി അറിയിച്ചിരുന്നു.

മാത്രവുമല്ല, ഗ്രൂപ്പിന്‍െറ ബലാബലത്തില്‍ അധികാരസ്ഥാനങ്ങള്‍ പങ്കിടുന്ന കോണ്‍ഗ്രസില്‍ ഇത്തവണ ജയിച്ചുവന്ന കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ കൂടുതല്‍പേരും ഐ ഗ്രൂപ്പിനൊപ്പമെന്നതും നേതൃസ്ഥാനം വേണ്ടെന്നുവെക്കാന്‍ നിര്‍ബന്ധിതമായി എന്നുവേണം കരുതാന്‍. കെ. കരുണാകരനില്‍നിന്ന് എ.കെ. ആന്‍റണി മുഖ്യമന്ത്രിപദം ഏറ്റെടുത്തതോടെ എ ഗ്രൂപ്പിന് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ലഭിച്ച മേല്‍കൈ ഐ ഗ്രൂപ്പുകാരനായ രമേശ് ചെന്നിത്തല  പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വരുന്നതോടെ നഷ്ടപ്പെടാനുള്ള സാധ്യതയും ഏറെയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.