ഇന്ത്യൻ എംബസിയുടെ പേരിൽ ഫോൺ കാൾ തട്ടിപ്പ്: പ്രവാസികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

മനാമ: ബഹ്റൈനിലെ ഇന്ത്യൻ പ്രവാസികളെ ലക്ഷ്യമിട്ട് വീണ്ടും ഫോൺ തട്ടിപ്പ് സംഘങ്ങൾ സജീവമാകുന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന വിളിച്ച് പണവും വ്യക്തിഗത വിവരങ്ങളും തട്ടിയെടുക്കാൻ ശ്രമിക്കുന്നവർക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി. ന്യൂഡൽഹിയിലെ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക നമ്പരുകളിൽ ഒന്ന് വ്യാജമായി നിർമ്മിച്ച് +911123017160 എന്ന നമ്പരിലൂടെയാണ് തട്ടിപ്പുകാർ ആളുകളെ വിളിക്കുന്നത്.

പാസ്‌പോർട്ട്, വിസ അപേക്ഷകൾ അല്ലെങ്കിൽ ഇമിഗ്രേഷൻ രേഖകളിൽ സാങ്കേതിക പ്രശ്നങ്ങളുണ്ടെന്ന് വിശ്വസിപ്പിച്ചാണ് ഇവർ സംഭാഷണം തുടങ്ങുന്നത്. തുടർന്ന് ഈ പ്രശ്നങ്ങൾ പരിഹരിക്കാനെന്ന വ്യാജേന ക്രെഡിറ്റ് കാർഡ് വിവരങ്ങളോ പണമോ ആവശ്യപ്പെടും. പണം നൽകാൻ വിസമ്മതിക്കുന്നവരെ ഇന്ത്യയിലേക്ക് നാടുകടത്തുമെന്നോ ജയിലിലടയ്ക്കുമെന്നോ ഭീഷണിപ്പെടുത്തുന്നതായും പരാതികളുണ്ട്.

എന്നാൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ ഒരിക്കലും ഫോണിലൂടെ വ്യക്തിഗത വിവരങ്ങളോ പണമോ ആവശ്യപ്പെടാറില്ലെന്ന് അധികൃതർ വ്യക്തമാക്കി. അപേക്ഷകരിൽ നിന്നും കൂടുതൽ രേഖകൾ ആവശ്യമുണ്ടെങ്കിൽ @mea.gov.in എന്ന ഔദ്യോഗിക ഡൊമെയ്‌നിലുള്ള ഇമെയിലുകൾ വഴി മാത്രമേ എംബസി ബന്ധപ്പെടുകയുള്ളൂ. അതിനാൽ ഇത്തരം വ്യാജ കോളുകളോട് പ്രതികരിക്കരുതെന്നും രഹസ്യ വിവരങ്ങൾ കൈമാറരുതെന്നും എംബസി അറിയിച്ചു. തട്ടിപ്പിന് ഇരയാകുകയോ ഇത്തരം കോളുകൾ ലഭിക്കുകയോ ചെയ്യുന്നവർ ഉടൻ തന്നെ wel2.bahrain@mea.gov.in എന്ന ഇമെയിലിലോ പ്രാദേശിക പോലീസിലോ വിവരം അറിയിക്കണം.

Tags:    
News Summary - Phone Scam in the Name of Indian Embassy: Expats Warned to Stay Vigilant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.