മനാമ: ഗൾഫ് മേഖലയിലെ നിലവിലെ സംഘർഷാവസ്ഥയെത്തുടർന്ന് ബഹ്റൈൻ ഉൾപ്പെടെയുള്ള സർവിസുകൾ വിവിധ വിമാനക്കമ്പനികൾ റദ്ദാക്കിയത് തുടരുന്നു. ഇത് വേനൽക്കാല അവധിക്കായി യാത്ര തിരിക്കാനിരുന്ന നിരവധി യാത്രക്കാരെയാണ് പ്രതികൂലമായി ബാധിച്ചിരിക്കുന്നത്.
ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ സാധാരണ നിലയിൽ തുടരുന്നുണ്ട്. വ്യോമപാത തുറന്നു തന്നെ കിടക്കുകയാണ്. ഗൾഫ് എയറിന്റെ വിവിധ സർവീസുകളും, ഫ്ലൈ ദുബൈ, എയർ അറേബ്യ, ഫ്ലൈനാസ്, കുവൈത്ത് എയർവേസ് എന്നിവയുടെ ഷാർജ, അബുദാബി, ദുബൈ, കുവൈത്ത് സിറ്റി, റിയാദ് എന്നിവിടങ്ങളിലേക്കുള്ള സർവിസുകളും കൃത്യസമയത്ത് ലാൻഡ് ചെയ്യുകയും പുറപ്പെടുകയും ചെയ്തു.
ഇത്തിഹാദ് എയർവേസ് ജൂലൈ 25 വരെ ബഹ്‌റൈനിലേക്കുള്ള സർവിസുകൾ നിർത്തിവെച്ചിട്ടുണ്ട്. എമിറേറ്റ്സും പ്രവർത്തനപരമായ കാരണങ്ങളാൽ ചില സർവിസുകൾ റദ്ദാക്കിയിട്ടുണ്ട്. ദുബൈ, റിയാദ്, ദമ്മാം എന്നിവിടങ്ങളിലേക്കുള്ള സർവിസുകൾ സെപ്റ്റംബർ 6 വരെ ഉണ്ടാകില്ലെന്ന് കെ.എൽ.എം അറിയിച്ചു. എയർഇന്ത്യ എക്സ്പ്രസ് കേരളത്തിലേക്കുള്ള എല്ലാ സർവിസുകളും ജൂലൈ 31 വരെ റദ്ദാക്കിയിട്ടുണ്ട്. അതേ സമയം ഇൻഡിഗോ, ഗൾഫ് എയർ, എയർ അറേബ്യ എന്നിവ കേരളത്തിലേക്ക് ഇപ്പോഴും സർവിസ് തുടരുന്നുമുണ്ട്. എമിറേറ്റ്സ് ബഹ്റൈനിലേക്കുള്ള തങ്ങളുടെ സർവിസുകൾ ആഗസ്റ്റ് 31 വരെ റദ്ദാക്കിയതായി അറിയിച്ചിട്ടുണ്ട്.
ബഹ്‌റൈനിലേക്കുള്ള അത്യാവശ്യല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് ബ്രിട്ടീഷ് വിദേശകാര്യ ഓഫീസ് തങ്ങളുടെ പൗരന്മാർക്ക് നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ബഹ്‌റൈൻ ഫ്ലൈറ്റ് ഇൻഫർമേഷൻ റീജ്യണിന്റെ സിവിൽ എയർ നാവിഗേഷൻ സിസ്റ്റം ലക്ഷ്യം വെച്ച് ഇറാൻ ആക്രമണം നടത്തിയിരുന്നതായി സിവിൽ ഏവിയേഷൻ അഫയേഴ്സ് അറിയിച്ചിരുന്നു. എന്നാൽ എങ്കിലും വ്യോമയാന സേവനങ്ങളുടെ പ്രവർത്തനത്തെ ഇത് ബാധിച്ചിട്ടില്ല.
വ്യോമയാന സുരക്ഷയും സർവിസുകളുടെ തുടർച്ചയും ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികൾ അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് സിവിൽ ഏവിയേഷൻ അഫയേഴ്സ് വ്യക്തമാക്കി. യാത്രക്കാർ തങ്ങളുടെ യാത്രാ വിവരങ്ങളും കോൺടാക്റ്റ് നമ്പറുകളും എയർലൈനുകളിൽ അപ്ഡേറ്റ് ചെയ്യണമെന്ന് അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.