ജനാധിപത്യത്തിൽ പൗരജനങ്ങൾക്കാണ് പരമാധികാരമെന്ന് ഒന്നാംവർഷ ബിരുദ ക്ലാസുകളിൽ പഠിപ്പിക്കാറുണ്ട്. അതായത്, ജനാധിപത്യത്തിൽ പൗരരേയുള്ളൂ; 'പൗരപ്രമുഖർ' എന്ന വർഗമില്ല. പൗരപ്രമുഖർ ജനാധിപത്യവിരുദ്ധമായ ഒരു സംവിധാനമാണ്. കേരള സർക്കാർ വലിയ പ്രാധാന്യത്തോടെ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന കെ-റെയിൽ പദ്ധതിക്കു വേണ്ട ജനപിന്തുണ നേടാൻ സർക്കാർ സംസ്ഥാനത്തെ 'പൗരപ്രമുഖരു'മായി ചർച്ചചെയ്യേണ്ട സാഹചര്യം എന്തുകൊണ്ടാണ് ഉണ്ടാകുന്നത് എന്നത് ഗൗരവമായിത്തന്നെ കാണേണ്ടതാണ്. ഈ ചർച്ച വികസനത്തിനുവേണ്ടിയാണെന്ന് സർക്കാറിന് അവകാശപ്പെടാം. 'വികസനമെന്നാൽ സ്വാതന്ത്ര്യമാണ്' (DEVELOPMENT AS FREEDOM) എന്ന അമർത്യ സെന്നിെൻറ പുസ്തകത്തിൽ വികസനത്തെ സാമ്പ്രദായികരീതിയിൽ ദേശീയോൽപാദനം, വ്യവസായ വളർച്ച, വരുമാനം, അതോടൊപ്പം ആധുനീകരണം എന്നിവയല്ലാതെ; പൗരന് ഉറപ്പാക്കുന്ന സ്വാതന്ത്ര്യവും അതിൽതന്നെ ജനാധിപത്യം വഹിക്കുന്ന പങ്കിനെക്കുറിച്ചും വിശദീകരിക്കുന്നുണ്ട്. ഈ പുസ്തകത്തോട് നിരവധി വിയോജിപ്പുകളും ഉണ്ടായിട്ടുണ്ട്. എന്നാൽ, നിലവിലെ ഇന്ത്യൻ ജനാധിപത്യവും അതിന് മുകളിലുള്ള മൂലധനനിയന്ത്രണവും പരിഗണിക്കുമ്പോൾ മനുഷ്യ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സെന്നിെൻറ നിലപാടുകൾ ഗൗരവമായിതന്നെ വിലയിരുത്തണം.
വികസനം എന്നതിന് സർക്കാർ നൽകുന്ന നിർവചനത്തെ ജനങ്ങൾ അംഗീകരിക്കുന്നില്ല എന്നതാണ് വർത്തമാനകാലത്തിെൻറ പ്രത്യേകത. വികസനമെന്നാൽ പൗരസ്വാതന്ത്ര്യമാണ് എന്നവാദം മുതലാളിത്തവും മുതലാളിത്ത ഭരണകൂടങ്ങളും അംഗീകരിക്കുന്ന ആശയവുമല്ല. ഇന്ത്യ പോലുള്ള ജനാധിപത്യ രാജ്യങ്ങളിലാണ് മുതലാളിത്തം ഇത്തരം പ്രതിസന്ധികളെ നേരിടുന്നത്. നമ്മുടെ ജനാധിപത്യ ഭരണകൂടങ്ങൾതന്നെ മൂലധനത്തിെൻറ രക്ഷക്കായി എത്തുന്നുവെന്നതും ഒരു വസ്തുതയാണ്. സർക്കാർ പദ്ധതികളെ ആശ്രയിച്ചാണ് രാജ്യത്ത് ബഹുഭൂരിപക്ഷം ജനങ്ങളും ജീവിക്കുന്നത്. എന്നാൽ, ബഹുഭൂരിപക്ഷം ജനങ്ങളും സർക്കാറിനെ ആശ്രയിക്കുന്നു എന്നതുകൊണ്ട് പൗരർക്ക് സർക്കാറിനെ വിമർശിക്കാനോ ചോദ്യംചെയ്യാനോ അവകാശമില്ല എന്നർഥമില്ല. വികസനം സ്വാതന്ത്ര്യമാകുന്നത് പൗരാവകാശം സംരക്ഷിക്കപ്പെടുമ്പോൾകൂടിയാണ്. എന്നാൽ, പൗരാവകാശത്തെ നിഷേധിക്കുന്നതാണ് പൗരർക്കുമേൽ അധികാരം സ്ഥാപിക്കുന്ന ഒരു മേധാവിത്വസമൂഹം അഥവാ 'പൗര പ്രമുഖർ' എന്ന വർഗം. പൗരർ ആരെന്നു നിശ്ചയിക്കാൻ ഭരണകൂടം ഒരു രീതിശാസ്ത്രം മുന്നോട്ടുവെച്ചിട്ടുണ്ട്. എന്നാൽ, പൗരപ്രമുഖർ എന്ന പേരിൽ ഒരുകൂട്ടം ആൾക്കാരെ നിശ്ചയിക്കാൻ ഭരണഘടന പ്രകാരം പ്രവർത്തിക്കുന്ന/ പ്രവർത്തിക്കേണ്ട ഒരു സർക്കാറിന് അവകാശമുണ്ടോ എന്നത് ഗൗരവമായിത്തന്നെ കാണേണ്ടതാണ്. കെ-റെയിൽ പദ്ധതി നല്ലതാണ് എന്ന് ഭരിക്കുന്ന പാർട്ടിക്ക് പറയാം. കാർഷിക നിയമം കർഷകരുടെ നന്മക്കുവേണ്ടിയാണെന്ന് കേന്ദ്രം ഭരിക്കുന്ന പാർട്ടി അഭിപ്രായപ്പെട്ടിരുന്നല്ലോ. എന്നാൽ, ഭരിക്കുന്ന പാർട്ടിയുടെ ആശയത്തെ ജനത തള്ളിക്കളഞ്ഞതുകൊണ്ടാണ് കർഷകസമരം ഉണ്ടായതും വിജയിച്ചതും.
കെ-െറയിൽ പദ്ധതിക്കു വേണ്ടത് പൗരസമൂഹ പിന്തുണയാണ്. എന്നാൽ, അത്തരം പിന്തുണ സർക്കാറിനില്ല. സർക്കാർ തിരഞ്ഞെടുക്കുന്ന ഒരു സംഘത്തോടല്ല പദ്ധതിയുടെ നേട്ടത്തെക്കുറിച്ച് വിശദീകരിക്കേണ്ടത്. പകരം പൗരരോടാണ്. അതാത്, രാഷ്ട്രീയ പാർട്ടികളിലും അധികാരികളിലും വിശ്വസിക്കുന്ന ഒരുകൂട്ടം ആൾക്കാർ ഉണ്ടാകും. അവരെ സമൂഹത്തിന്റെ പരിച്ഛേദമായി കണക്കാക്കുന്നത് വലതുപക്ഷനയമാണ്. ആൾക്കൂട്ട കൊലപാതകം നടത്തുന്നവർപോലും തങ്ങൾ സർക്കാറിന് വേണ്ടപ്പെട്ട 'പൗരപ്രമുഖരായി' കരുതുന്ന ഒരു കാലഘട്ടം കൂടിയാണിതെന്ന് വിസ്മരിക്കാൻ കഴിയില്ല.
കെ-റെയിൽ കേരളത്തിൽ അത്യാവശ്യം വേണ്ടതാണെന്ന് വിശ്വസിക്കുന്ന ഒരു വിഭാഗമുണ്ട്. അതിൽതന്നെ വലിയൊരു ശതമാനം ഇടതുപക്ഷക്കാരുമുണ്ട്. എന്നാൽ, അതോടൊപ്പംതന്നെ കഴിഞ്ഞ അഞ്ചുവർഷംകൊണ്ട് കേരളത്തിൽ ഉണ്ടായ പ്രകൃതി ദുരന്തങ്ങളോട് ഏറ്റുമുട്ടിയ ഒരു സമൂഹവും കേരളത്തിലുണ്ട്. ആ സമൂഹം ഉെണ്ടന്ന പരിഗണനപോലും കേരളത്തിലെ നയരൂപവത്കരണങ്ങളിൽ പ്രതിഫലിക്കുന്നില്ല എന്നതിെൻറ ഉദാഹരണമാണ് സർക്കാർ ഒരു പൗരസമൂഹത്തെ/പൗരപ്രമുഖരെ രൂപപ്പെടുത്തിയെടുക്കുന്നതും അവരോട് സംവദിക്കുന്നതും. പ്രത്യേക കയറ്റുമതി മേഖല സൃഷ്ടിക്കുന്നതിനെതിരായ തീരദേശ സമൂഹത്തിെൻറ പ്രതിഷേധത്തെ മറികടക്കാൻ പ്രാദേശിക കായിക സമൂഹത്തെ പൗരസമൂഹം എന്ന മുദ്ര നൽകി സർക്കാറിനോടൊപ്പം നിർത്തിയ ചൈനീസ് രീതിയെ പിന്തുടർന്നാണ് ലോകമെമ്പാടും സർക്കാർ നിയന്ത്രിക്കുന്ന സർക്കാർ ഇതര സംഘടനകൾ എന്ന പ്രയോഗം തന്നെയുണ്ടാകുന്നത് (Government Organised Non-Governmental Organisation). പിന്നീട് ലോകബാങ്ക് അടക്കം ഏറ്റെടുത്താണ് ഈ മാതൃക. ഇത്തരം മാതൃകകളെ പ്രതിരോധിക്കുക എന്നതാണ് ഇടതുപക്ഷനയം.
ജനാധിപത്യ സംവിധാനത്തിലാണ് വികസന പദ്ധതികൾ ജനകീയമാക്കുന്നതും പൗരജനങ്ങൾ അവകാശങ്ങൾ ഉറപ്പാകുന്നതും. എന്നാൽ, ഒരു വരേണ്യ വിഭാഗത്തിന്റെ ഉപഭോഗത്തിനുവേണ്ടി പരിമിതപ്പെടുത്തുന്ന വിധത്തിൽ ജനാധിപത്യത്തെ സ്വാധീനിക്കാൻ മൂലധനത്തിന് കഴിഞ്ഞിട്ടുണ്ട്. മൂലധനത്തോടൊപ്പം വളർന്ന ജനാധിപത്യം പ്രകടനമായി വിപണിയുടെ സാധ്യതകളെ പൊതുസമൂഹത്തിന് മുന്നിൽ അവകാശം എന്നരീതിൽ അവതരിപ്പിക്കാറുണ്ട്. കെ-റെയിൽ പദ്ധതിവഴി യാത്രാവേഗം കൂടുമെന്ന ആശയം ഇതിനുദാഹരണമാണ്. വേഗത കൂടുന്നു എന്നാൽ എത്ര പേർക്ക് എന്നത് മറച്ചുെവക്കുന്നത് വിപണിരീതിയാണ്. വേഗമേറിയ യാത്ര എന്നത് എല്ലാവരുടെയും ആവശ്യമല്ല. മറ്റൊന്ന് കണ്ണൂരിലെ തൊഴിലാളിക്ക് കെ-റെയിൽ വഴി കോഴിക്കോടെത്തി ജോലിചെയ്യാനും തിരിച്ചുപോകാനും കഴിയും എന്ന കൗതുകകരമായ ഒരു വാദവും സർക്കാർ അനുകൂലികൾ ഉയർത്തുന്നുണ്ട്. നമ്മുടെ വൻകിട പദ്ധതികൾ എല്ലാംതന്നെ ചെലവ് തിരിച്ചെടുക്കൽ (cost recovery) രീതിയിലാണ് ഇപ്പോൾ ആസൂത്രണം ചെയ്യുന്നത്. സാമ്പത്തിക ഉപയോഗത്തിനാണ് (economic use) ഇപ്പോൾ പ്രാധാന്യം. അല്ലാതെ സാമൂഹിക ഉപയോഗത്തിനല്ല (social use) വൻകിട പദ്ധതികൾ ഉണ്ടാകുന്നത്. കെ-റെയിലിനു വേണ്ടിവരുന്ന മൂലധന ചെലവിനെ മറച്ചുവെച്ചുകൊണ്ടേ ഇങ്ങനെ വാദിക്കാൻ കഴിയൂ. കാരണം, തൊഴിലാളിക്ക് കുറഞ്ഞ നിരക്കിൽ യാത്ര ഉറപ്പാക്കുന്ന ഒന്നല്ല കെ-റെയിൽ.
കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കാൻ ഇൗ പദ്ധതിക്ക് കഴിയുമെന്ന വാദവും ഉയരുന്നുണ്ട്. പദ്ധതിക്കുവേണ്ടി നടത്തുന്ന വൻതോതിലുള്ള പ്രകൃതി ചൂഷണം വരുത്തിവെക്കുന്ന നാശങ്ങൾ മറച്ചുപിടിച്ചാണ് ഇത്തരമൊരു അവകാശവാദം. കെ-റെയിൽ അത്യാവശ്യമാണെന്ന് സർക്കാറിനും പൊതുജനങ്ങൾക്കും ബോധ്യപ്പെടണം. അതോടൊപ്പം പൗരനുമേൽ പൗരപ്രമുഖരെ പ്രതിഷ്ഠിച്ച് ജനാധിപത്യത്തെ നിഷേധിക്കുന്നത് അതിശക്തമായിത്തന്നെ പ്രതിരോധിക്കപ്പെടേണ്ടതാണ്.
ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ്,
മുംബൈ അധ്യാപകനാണ് ലേഖകൻ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.