ഇന്ത്യക്കും പാകിസ്താനുമിടയില്‍ ഒരിക്കലും പുലരാത്ത പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തിയ പാക് മലയാളി മുസ്ലിം ല ിബറല്‍ -കറാച്ചിയിലെ ഗുല്‍ശനെ ഇഖ്ബാല്‍ ഇമാം അബൂഹനീഫ ജുമാ മസ്ജിദിനോടു ചേര്‍ന്ന ഖബർസ്ഥാനില്‍ ഇന്നലെ അവസാനിച്ച ബിയ്യത്തില്‍ മുഹ്യിദ്ദീന്‍കുട്ടി എന്ന ബി.എം. കുട്ടിയുടെ ജീവിതയാത്ര അതായിരുന്നു. ഇന്ത്യക്കും പാകിസ്താനുമിട യില്‍ ഏറ്റവും മോശപ്പട്ട ബന്ധങ്ങളുടെ കാലത്ത് കുട്ടിയുടെ അസാന്നിധ്യം ശൂന്യതയാണ് ബാക്കിയാക്കുന്നത്. രണോത്സുക രായ രണ്ട് അയല്‍ രാജ്യങ്ങള്‍ക്കിടയില്‍ വിശ്വപൗരനായി ജീവിക്കാനാവുമെന്ന് മലപ്പുറത്തുകാരന് കിനാവു കാണാനാവുകയു ം അദ്ദേഹത്തിന് ഇരു രാജ്യങ്ങളിലും അനുവാചകരുണ്ടാവുകയും ചെയ്യുക എന്നത് അത്ര ചെറിയ കാര്യമൊന്നുമായിരുന്നില്ല. പാ കിസ്താനെ മറ്റെന്തൊക്കെയോ കാരണങ്ങള്‍കൊണ്ട് ഇഷ്ടപ്പെട്ട്, ലാഹോറില്‍ കണ്ടുമുട്ടിയ ബിര്‍ജിസ് എന്ന സുന്ദരിയു ടെ ഭര്‍ത്താവായി, യാത്രകളുടെയും ദേശങ്ങളുടെയും കാമുകനായി, കൂട്ടത്തില്‍ അൽപം സോഷ്യലിസ്റ്റ് വിപ്ലവബോധവുമൊക്ക െയായി അദ്ദേഹം താനറിയാതെ പ്രവാസിയായി മാറുകയായിരുന്നു. ജിന്നയെ അൽപവും സ്നേഹിക്കാതെയും ദ്വിരാഷ്ട്ര സിദ്ധാന് തത്തില്‍ വിശ്വസിക്കാതെയും വിഭജനത്തിെൻറ രാഷ്ട്രീയത്തെ സ്വന്തം കാഴ്ചപ്പാടിലൂടെ ഏറ്റുവാങ്ങിയും പാകിസ്താനിലെത്തിപ്പെട്ട കുട്ടി തെൻറ തിരഞ്ഞെടുപ്പില്‍ അൽപം പോലും തെറ്റുപറ്റിയിരുന്നില്ല എന്ന് ജീവിതത്തിലുടനീളം വിശ്വസിച്ചു.
സംസാരമധ്യേ അറിയാതെ ഉർദു കടന്നുവരുന്നുണ്ടെങ്കിലും പെട്ടെന്ന് ഓർമയുടെ നിഘണ്ടു തുറന്ന് മലയാളം വാക്കുകള്‍ ഉറപ്പുവരുത്തും. തൊട്ടുമുേമ്പയുള്ള വര്‍ഷം, അതായത് 2006ല്‍ കേരളത്തില്‍ ചെന്നപ്പോഴുണ്ടായ അനുഭവങ്ങളെക്കുറിച്ചായിരുന്നു കൂടുതലും സംസാരം. കറാച്ചി കത്തിയെരിഞ്ഞ ആ ദിവസങ്ങളില്‍ അപകടരഹിതമായി നഗരത്തിലൂടെ യാത്ര ചെയ്യേണ്ട വഴികളെക്കുറിച്ച് പലരുമായും ഫോണിലൂടെ വിവരം തിരക്കി അദ്ദേഹം സഹായിച്ചു.
ഇ.എം.എസിെൻറയും പി.കെ. കുഞ്ഞിെൻറയും ഇമ്പിച്ചിബാവയുടെയുമൊക്കെ സുഹൃത്തായിരുന്ന പാക് മലയാളി പൊന്നാനിക്കാരന് അബ്ദുല്ലയെ കറാച്ചിയില്‍ കണ്ടെത്തിയതും ഈ യാത്രയിലായിരുന്നു. മാര്‍ക്സിസം ആയിരുന്നു ഈ രണ്ടു മലയാളികളുടെയും ജീവിതത്തില്‍ ഏതോപ്രകാരത്തില്‍ പാക് പൗരത്വത്തിെൻറ അടിസ്ഥാനമായി മാറിയത്. ഇ.എം.എസ് മന്ത്രിസഭ വീണ ശേഷമുള്ള കാലത്ത് മന്ത്രി കുഞ്ഞിനെ വീട്ടില്‍ ഒളിവില്‍ പാര്‍പ്പിച്ച കുറ്റത്തിന് പൊലീസിനെ പേടിച്ച് നാടുവിട്ടാണ് അബ്ദുല്ല കറാച്ചിയില്‍ എത്തിപ്പെട്ടത്. 19 വയസ്സുള്ള കാലത്ത് നാടുവിടുമ്പോള്തന്നെ കമ്യൂണിസ്റ്റുകാരനായിരുന്ന കുട്ടി മരണം വരെ പ്രത്യയശാസ്ത്രപരമായി ഉറച്ചുജീവിച്ചു.അദ്ദേഹം രാഷ്ട്രീയക്കാരനായിരുന്നു, ട്രേഡ് യൂനിയന്‍ നേതാവായിരുന്നു, ബിസിനസ് അഡ്മിനിസ്ട്രേറ്റര്‍ ആയിരുന്നു, ഗവര്‍ണറുടെ സെക്രട്ടറിയായിരുന്നു, പത്രപ്രവര്‍ത്തകനായിരുന്നു, പബ്ലിഷര്‍ ആയിരുന്നു... ട്രേഡ് യൂനിയന്‍ രംഗത്തെ അനുഭവസമ്പത്താണ് കുട്ടിയും ഗൗസ് ബഖ്ശും ചേര്‍ന്ന് കറാച്ചിയില്‍ സ്ഥാപിച്ച ഇൻസ്റ്റിറ്റ്യൂട്ട് ലേബര്‍, റിസര്‍ച്ച് ആൻഡ് എജുക്കേഷെൻറ അടിത്തറയൊരുക്കിയത്. അവാമി ലീഗ്, പാകിസ്താന് കമ്യൂണിസ്റ്റ് പാര്‍ട്ടി, നാഷനല്‍ അവാമി പാര്‍ട്ടി, പാകിസ്താന് നാഷനല്‍ പാര്‍ട്ടി എന്നിങ്ങനെ ഇടതു സ്വഭാവമുള്ള നാല് രാഷ്ട്രീയസംഘടനകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
1950കള്‍ക്കു ശേഷമുള്ള പാകിസ്താെൻറ വളര്‍ച്ചയെ തികച്ചും വ്യത്യസ്തമായി വിലയിരുത്തുന്ന ഒന്നാണ് കുട്ടിയുടെ ആത്മകഥയായ ‘ഒട്ടും ഖേദമില്ലാത്ത 60 വര്‍ഷത്തിെൻറ സ്വയം പ്രഖ്യാപിത നാടുകടത്തല്‍’. ഇടതുപക്ഷ കാഴ്ചപ്പാടിലൂടെയാണ് ഈ പുസ്തകം മുന്നോട്ടുപോകുന്നത്. പക്ഷേ, 1950കളിലെ ലാഹോറിനെയും കറാച്ചിയെയും കുറിച്ച് പാകിസ്താെൻറ ഔദ്യോഗിക ചരിത്രം വിട്ടുകളയുന്നതോ മറച്ചുപിടിക്കുന്നതോ ആയ പല വിവരങ്ങളും ഈ ഗ്രന്ഥത്തിലുണ്ട്. ഇന്നത്തെ പാകിസ്താനില്‍ കുട്ടിയുടെ രാഷ്ട്രീയത്തിന് കാര്യമാത്ര പ്രസക്തമായ പങ്ക് ഇല്ലായിരിക്കാം. പക്ഷേ, കുട്ടി എന്ന പേര് അവരുടെ രാഷ്ട്രീയ ലോകത്ത് ചെലുത്തിയ സ്വാധീനത്തിെൻറ വാചാലമായ സൂചനകള്‍ ഈ ഗ്രന്ഥത്തിലുടനീളമുണ്ട്. പാകിസ്താെൻറ ചരിത്രത്തിെൻറ ഭാഗമായിരുന്നപ്പോഴും പട്ടാളഭരണ കാലങ്ങളില്‍ ‘വിദേശി ചാരനെ’ന്ന മുദ്രപേറി പലതവണ ജയില്‍വാസം അനുഭവിച്ച ചരിത്രവും കുട്ടിക്കുണ്ട്.
പാകിസ്താന് ജമാഅത്തെ ഇസ്ലാമി ഉപാധ്യക്ഷനും മുന്‍ സെനറ്ററും കേന്ദ്രമന്ത്രിയുമായിരുന്ന പ്രഫ. അബ്ദുൽ ഗഫൂറിനെ കാണണമെന്നും തികച്ചും വ്യത്യസ്തനായ ഒരു മതമൗലികവാദി നേതാവാണ് അദ്ദേഹമെന്നും കുട്ടി എന്നെ ഉപദേശിച്ചു. ഒടുവില്‍ ഞങ്ങള്‍ രണ്ടാളും ഒരുമിച്ച് പുറപ്പെട്ടു. ബലൂചിസ്താനിലെ ഗവര്‍ണറുടെ പി.എ ആയിരുന്ന കുട്ടിക്ക് ആശയലോകത്തിനു പുറത്തുള്ള അസാധാരണ സൗഹൃദങ്ങളില്‍ ഒന്നായിരുന്നു അത്.
ആ കൂടിക്കാഴ്ചക്കിടെ ഇനിയും ‘സോഷ്യലിസം’ വെടിഞ്ഞ് നേരെയാകാത്ത മുഹ്യിദ്ദീന് കുട്ടിയെ പ്രഫ. ഗഫൂര്‍ ഇടക്കിടെ ‘തോണ്ടു’ന്നുണ്ടായിരുന്നു. നമ്മുടെ രണ്ടുകൂട്ടരുടെയും രാജ്യങ്ങള്‍ പാകിസ്താനില്‍ ഒരിക്കലും വരില്ലെന്ന കുട്ടിയുടെ നർമത്തില്‍ പൊതിഞ്ഞ പരാമര്‍ശം ഒരു വലിയ ചിരിയോടെ പ്രഫസര്‍ ഏറ്റുവാങ്ങുകയും ചെയ്തു. സോവിയറ്റ് അധിനിവേശം പാകിസ്താനിലെ കമ്യൂണിസ്റ്റ് സംഘടനകളുടെ വ്യാപനശേഷിയെ തകര്‍ത്തുകളഞ്ഞപ്പോഴും സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ ആഗോളകൂട്ടായ്മകളിലൂടെ പാകിസ്താനിലെ ഇടതുപക്ഷത്തെ സജീവമായി നിലനിര്‍ത്തിയതില്‍ കുട്ടിതന്നെയായിരുന്നു മുന്‍നിരയില്‍. ഈ കൂട്ടായ്മകളാണ് ഇന്ത്യക്കും പാകിസ്താനുമിടയില്‍ സമാധാനം സാധ്യമാക്കുന്നതിന് വാഗ അതിര്‍ത്തിയിലേക്ക് മെഴുകുതിരി യാത്രകള്‍ നടത്തുന്നതും ഭഗത് സിങ്ങിന് സ്മാരകം പണിയാന്‍ പാകിസ്താനില്‍ പ്രക്ഷോഭം നടത്തുന്നതുമൊക്കെ. ജീവിച്ചിരുന്ന കാലത്ത് ഇത്തരം നീക്കങ്ങളില്‍ കുട്ടിയോടൊപ്പം സജീവമായി പങ്കെടുത്തിരുന്ന ഇന്ത്യന്‍ നേതാക്കളാണ് നിർമല ദേശ്പാണ്ഡെയും കുല്‍ദീപ് നയാറും. പകയും ഉന്മാദവും മേല്‍ക്കൈ നേടുന്ന ഉഭയകക്ഷി ബന്ധങ്ങളില്‍ ഇന്ത്യക്ക് നഷ്ടമാകുന്ന അവസാനത്തെ ഗുഡ്വില് അംബാസഡറാണ് കുട്ടി.
ജിന്നയില്‍ വിശ്വസിച്ച് പാകിസ്താനിലേക്ക് കുടിയേറിയ ഒരു മലയാളിയെയും താനിതുവരെ കണ്ടിട്ടില്ലെന്നാണ് കുട്ടി പറയാറുള്ളത്. അതേസമയം, കറാച്ചിയിലെ കാരാധര്, ഗുല്‍ഷനെ ഇഖ്ബാല്‍, മഹ്മൂദാബാദ് തുടങ്ങിയ കോളനികളിലായി ഏകദേശം അയ്യായിരം പാക് മലയാളികളുണ്ട്.
കച്ചവടക്കാരും തൊഴിലാളികളുമായാണ് ഇവര്‍ ഒരുകാലത്ത് കറാച്ചിയില്‍ എത്തിപ്പെട്ടത്. പലരും 1921ലെ മാപ്പിള ലഹളക്കാലത്ത് ചേക്കേറിയവര്‍. അവരുടെ ഏറ്റവും വലിയ തണല്വൃക്ഷംകൂടിയായിരുന്നു ഈ തിരൂരുകാരന്‍. ഇസ്ലാമാബാദിലെ ഹൈകമീഷനില്‍ കുട്ടി വക്കാലത്തുമായി ചെല്ലുമ്പോഴായിരുന്നു അവരുടെ യാത്രാരേഖകള്‍ ശരിയാകാറുണ്ടായിരുന്നത്. ആ കുട്ടിക്കു പോലും പില്ക്കാലത്ത് നിയന്ത്രണങ്ങള്‍ വന്നു. കൃത്യമായി പറയാന്‍ കഴിയുന്നില്ലെങ്കിലും ഈ അടുത്ത കാലത്ത് അദ്ദേഹം തിരൂരില്‍ വന്നിരുന്നു. ഫോണില്‍ സംസാരിക്കുക മാത്രമാണ് ചെയ്തത്. മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കുന്നതിന് അദ്ദേഹത്തിന് വിലക്കുണ്ടായിരുന്നുവത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.