കഴിഞ്ഞ വർഷം മാർച്ച് നാലിന് ‘സീ ന്യൂസ്’ ചാനൽ ഒരു വാർത്ത നൽകിയിരുന്നു, ജമ്മു-കശ്മീരിലെ റംബാൻ മേഖലയിൽ ഒരു ട്രക്ക് ഡ്രൈവർ വാഹനത്തിനു മുകളിൽ കയറിനിന്ന് നമസ്കരിക്കുന്ന വിഡിയോ സഹിതം. ഡ്രൈവർ നടുറോഡിൽ വാഹനം നിർത്തി നമസ്കരിച്ചത് കാരണം വലിയ ഗതാഗതക്കുരുക്ക് ഉണ്ടായെന്നും യാത്രക്കാർ ബുദ്ധിമുട്ടിയെന്നുമായിരുന്നു റിപ്പോർട്ട്. മറ്റു മുഖ്യധാരാ മാധ്യമങ്ങളൊന്നും ഇത് ഏറ്റുപിടിച്ചില്ലെങ്കിലും ‘സീ ന്യൂസി’ൽ വന്ന ക്ലിപ്പിങ്ങുകൾ രാജ്യമൊട്ടുക്ക് വ്യാപകമായി പ്രചരിക്കുകയും മുസ്ലിംകൾ പൊതുസ്ഥലങ്ങളിൽ ആരാധന നിർവഹിച്ച് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു എന്ന നരേറ്റീവിന് ശക്തി പകരുകയും ചെയ്തു.
ഒരാഴ്ചക്കകം വസ്തുത പരിശോധനാ വെബ്സൈറ്റായ ‘ആൾട്ട് ന്യൂസ്’ ഇതിലെ കള്ളക്കഥ പൊളിച്ചു. മോശം കാലാവസ്ഥയും മണ്ണിടിച്ചിലും മൂലം റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു താഴ്ന്ന ജമ്മു-ശ്രീനഗർ ദേശീയപാതയിലെ റംബാൻ ഭാഗത്ത് ഈ ദിവസങ്ങളിൽ കടുത്ത ഗതാഗതക്കുരുക്കായിരുന്നു. കിലോമീറ്ററുകൾ നീളത്തിൽ വാഹനങ്ങൾ മണിക്കൂറുകളോളം നിർത്തിയിടേണ്ടി വന്ന സാഹചര്യത്തിൽ അതിലുണ്ടായിരുന്നവർ പലരും ഭക്ഷണം ഒരുക്കലുൾപ്പെടെ വ്യക്തിഗത ആവശ്യങ്ങളിൽ മുഴുകി. നമസ്കാര സമയമായതിനാൽ ഡ്രൈവർമാരിലൊരാൾ വാഹനത്തിനു മുകളിൽ കയറി അതു നിർവഹിച്ചു. സമൂഹമാധ്യമങ്ങളിൽ വന്ന ആ ദൃശ്യമാണ് മുഴുനീള വ്യാജവാർത്ത പടച്ചുവിടാൻ ചാനൽ ഉപയോഗപ്പെടുത്തിയത്. നമസ്കരിക്കുന്ന ഡ്രൈവർക്ക് മുന്നിലും കിലോമീറ്ററുകളോളം വാഹനങ്ങളുടെ നിരയുണ്ടായിരുന്നു എന്നത് വിഡിയോ ദൃശ്യങ്ങളിൽ വ്യക്തായിരുന്നിട്ടും അതു മറച്ചുവെച്ച് വാർത്ത നൽകിയത് കൃത്യമായ അജണ്ടയുടെ ഭാഗമാണെന്ന് വ്യക്തം. ആ നുണവാർത്ത ലോകസഞ്ചാരം തുടങ്ങി ഒരു വർഷം തികയാനിരിക്കെ നിയമം ചെരിപ്പിട്ടിരിക്കുന്നു-സമൂഹ മാധ്യമങ്ങളിൽനിന്ന് ലഭിച്ച മീഡിയയിലെ സ്ഥിരീകരിക്കാത്ത ദൃശ്യങ്ങൾ വാർത്തക്കായി ഉപയോഗിച്ച് വലിയ വീഴ്ചവരുത്തിയ ചാനലിന് ലക്ഷം രൂപ പിഴ ചുമത്തിയിരിക്കുകയാണ് ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് ആൻഡ് ഡിജിറ്റൽ സ്റ്റാൻഡേഡ് അതോറിറ്റി. ‘ആൾട്ട് ന്യൂസ്’ പുലർത്തിയ ജാഗ്രതയും കോവിഡ് വ്യാപന പശ്ചാത്തലം ഇസ്ലാമോഫോബിയയുടെ വൈറസ് പടർത്താൻ ഉപയോഗിച്ച ചാനലുകളെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന ഐ.ടി എൻജിനീയർമാരായ ഇന്ദ്രജിത്ത് ഘോർപഡെ, ഉത്കർഷ് മിശ്ര, ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് വക്താവ് അഡ്വ. സയ്യിദ് കഅബ് റഷീദി എന്നിവർ നടത്തിയ നിയമപോരാട്ടവുമാണ് ഇതിനു നിമിത്തമായത്.
പിഴ ഉത്തരവ് പുറപ്പെടുവിച്ച സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് എ.കെ. സിക്രി അധ്യക്ഷനായ സമിതി മാധ്യമങ്ങൾക്കായി ആറു മാർഗ നിർദേശങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽനിന്നുള്ള വിവരങ്ങളും വിഡിയോകളും സംപ്രേഷണം ചെയ്യുന്നതിനു മുമ്പ് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം, ദൃക്സാക്ഷികളോടും അധികൃതരോടും അന്വേഷിച്ച് കൃത്യത വരുത്തണം, ദൃശ്യങ്ങളിൽ കൃത്രിമം നടന്നിട്ടുണ്ടോ എന്നും അവ എ.ഐ ഉപയോഗിച്ച് നിർമിച്ചതാണോ എന്നും പരിശോധിക്കണം, ദൃശ്യങ്ങൾ യഥാർഥമാണെങ്കിൽപോലും അവയെ തെറ്റായ സന്ദർഭത്തിൽ അവതരിപ്പിച്ച് തെറ്റായ വിവരങ്ങൾ പ്രചരിക്കാൻ ഇടയാക്കുന്നത് ഒഴിവാക്കണം, സൈനിക നീക്കങ്ങൾ, വർഗീയ സംഘർഷങ്ങൾ, കുറ്റകൃത്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ നൽകുമ്പോൾ പൊതുതാൽപര്യത്തിനും കൃത്യതക്കും മുൻഗണന നൽകണം എന്നിവക്കു പുറമെ, മറ്റൊരു സുപ്രധാനമായ നിർദേശം കൂടിയുണ്ട്: ‘ഈ വിഡിയോയുടെ സത്യസന്ധത ഞങ്ങൾ പരിശോധിച്ചിട്ടില്ല’ എന്ന് വാർത്തക്കിടെ എഴുതിക്കാണിച്ചതു കൊണ്ടുമാത്രം മാധ്യമങ്ങൾക്ക് ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല എന്ന്.
വ്യാജവാർത്തകളുടെ ആഗോള തലസ്ഥാനപദവിയിലേക്ക് നമ്മുടെ രാജ്യത്തെ കൊണ്ടെത്തിക്കാൻ അധികസമയ ജോലി ചെയ്യുകയാണ് പല മുഖ്യധാരാ മാധ്യമങ്ങളും. ജവഹർലാൽ നെഹ്റു സർവകലാശാലയിൽ വിദ്യാർഥികൾ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചു എന്നു വരുത്തിത്തീർക്കാൻ വിഡിയോയിൽ കൃത്രിമം കാണിച്ചതും നോട്ടുനിരോധന ശേഷം പുറത്തിറങ്ങിയ 2000 രൂപ നോട്ടുകളിൽ ഭൂമിക്കടിയിൽ 120 മീറ്റർ താഴ്ചയിൽ കുഴിച്ചിട്ടാൽ പോലും സാറ്റലൈറ്റ് വഴി കണ്ടെത്താൻ സഹായിക്കുന്ന നാനോ ജി.പി.എസ് ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്ന് വാർത്ത നൽകിയതുമുൾപ്പെടെ ഇപ്പോൾ നടപടിക്ക് വിധേയമായിരിക്കുന്ന ‘സീ ന്യൂസ്’ ഒരു പതിറ്റാണ്ടിനിടെ ഇതിനായി നൽകിയ സംഭാവനകൾ മാത്രം പരിശോധിച്ചാൽ അതു ബോധ്യമാവും. മുസ്ലിംകൾ, ദലിതുകൾ, ആദിവാസി സമൂഹങ്ങൾ എന്നിവർക്ക് നേരെ ജനങ്ങൾക്കിടയിൽ വെറുപ്പ് പടർത്തിവിടുക എന്ന ലക്ഷ്യത്തോടെ ചില മാധ്യമങ്ങൾ ചമച്ചുകൂട്ടുന്ന വാർത്തകളാണ് കത്തിയാളുന്ന വിദ്വേഷ പ്രസംഗങ്ങൾക്കും ആൾക്കൂട്ട കൊലപാതകങ്ങൾക്കുമെല്ലാം ഇന്ധനമായി മാറുന്നത് എന്ന യാഥാർഥ്യം കണ്ടില്ലെന്ന് നടിക്കാനാവില്ല.
എൻ.ബി.ഡി.എസ്.എ ഇപ്പോൾ പുറപ്പെടുവിച്ചിരിക്കുന്ന മാർഗനിർദേശങ്ങൾ കേവലം ‘സീ ന്യൂസി’ന് മാത്രമുള്ളതല്ല, രാജ്യത്തെ ചെറുതും വലുതുമായ ഓരോ വാർത്താ മാധ്യമവും പാലിക്കാനുള്ളതാണ്. അത് ആര് ഉറപ്പുവരുത്തും എന്നതാണ് നമുക്കു മുന്നിലെ സങ്കീർണമായ ചോദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.