ഭീകരമായ പ്രളയക്കെടുതിയിലേക്ക് കേരളം വീണ്ടും എടുത്തെറിയപ്പെ ട്ടിരിക്കുന്നു; അതിതീക്ഷ്ണതയോടെ തന്നെ. വെള്ളപ്പൊക്കത്തെപ്പോലെ മര ണസംഖ്യയും നാശനഷ്ടക്കണക്കും ഉയർന്നു വരികയാണ്. ഹൃദയഭേദകമാണ് നിലമ്പൂർ കവളപ്പാറ, വയനാട് പുത്തുമല തുടങ്ങിയ സ്ഥലങ്ങളിൽനിന്നെത്തുന് ന ദുരന്തവാർത്തകൾ. നൂറിലധികം വീടുകൾ നാമാവശേഷമായി. പുത്തുമല യിൽ പാടിയും വീടും അമ്പലവും പള്ളിയുമെല്ലാം വെള്ളപ്പാച്ചിലിൽ കുത്തിയെ ാലിച്ചുപോയിരിക്കുന്നു. കോഴിക്കോട് വിലങ്ങാട് തുടങ്ങി മലബാർ മേഖലകളിലെ വിവിധ മലയോര മേഖലകളിലുണ്ടായ ഉരുൾപൊട്ടലുകളും വെള്ളപ്പൊക്കവുമുണ്ടാക്കിയ മരണങ്ങളുടെയും സാമ്പത്തിക നഷ്ടങ്ങളുടെയും വ്യാപ്തി വരും ദിനങ്ങളിലേ പൂർണമായി വ്യക്തമാവൂ. കാരണം, ഉരുൾപൊട്ടിയ മേഖലകളിലേക്കും വെള്ളത്താൽ ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്കും രക്ഷാ പ്രവർത്തകർക്ക് ഇതുവരെ എത്താൻ കഴിഞ്ഞിട്ടില്ല. തോരാതെ പെയ്യുന്ന മഴ രക്ഷാദൗത്യത്തെ ദുഷ്കരമാക്കുന്നുമുണ്ട്.
ഈ പ്രളയക്കെടുതി ഏറ്റവും ശക്തമായി ഏറ്റുവാങ്ങേണ്ടിവന്ന മലബാർ മേഖല അക്ഷരാർഥത്തിൽ സ്തംഭിച്ചുനിൽക്കുകയാണ്. ട്രെയിൻ ഗതാഗതം നിർത്തിവെച്ചിരിക്കുന്നു. റോഡുയാത്ര ഒട്ടും സുരക്ഷിതമെല്ലന്നു മാത്രമല്ല, പലയിടത്തും പാലങ്ങളുടെ തകർച്ച സഞ്ചാരം അസാധ്യമാക്കുകയും ചെയ്യുന്നു. താറുമാറായ വൈദ്യുതി കാരണം പ്രദേശങ്ങൾ ഇരുളിലാണ്ട അവസ്ഥ പ്രശ്നത്തെ സങ്കീർണമാക്കുന്നുണ്ട്. ഇടമുറിയാത്ത കാലവർഷം മലബാറിനുപുറമേ കോട്ടയം, ഇടുക്കി, എറണാകുളം തുടങ്ങി ഒട്ടുമിക്ക ജില്ലകളിലെയും ജനജീവിതത്തെ ഉലച്ചുകഴിഞ്ഞിട്ടുണ്ട്. വരുന്ന ഏതാനും ദിനങ്ങൾകൂടി തോരാമഴയായിരിക്കുമെന്നാണ് കാലാവസ്ഥവിദഗ്ധരുടെ അനുമാനം. അങ്ങനെയെങ്കിൽ ഈ പ്രളയക്കെടുതിയും കഴിഞ്ഞ വർഷത്തിനു സമാനമായരീതിയിൽ സാമൂഹികമായി കനത്ത ആഘാതമാണ് കേരളത്തിന് സൃഷ്ടിക്കുക.
കഴിഞ്ഞ പ്രളയകാലത്ത് നമുക്ക് നഷ്ടമായത് 493ലേറെ ജീവനുകളാണ്. കാണാതായ നൂറിലധികം പേരുടെ വിവരങ്ങൾ ഇപ്പോഴും ലഭ്യമല്ല. സാമ്പത്തികവും സാമൂഹികവുമായ നഷ്ടങ്ങളിൽനിന്ന് നാം കരകയറിയിട്ടില്ല. ഇനിയുമൊരു ഭീകരമായ പ്രകൃതി ദുരന്തത്തെ അതിജയിക്കുക ക്ഷിപ്രസാധ്യമല്ല. ഭരിക്കുന്ന സർക്കാറിന് ഒറ്റക്ക് ഇത് അസാധ്യമാണ്. കൃത്യം ഒരു വർഷം മുമ്പ് ലോകത്തെ വിസ്മയിപ്പിച്ച് ഒരു മഹാ പ്രളയത്തെ നാം അതിജീവിക്കുകയും അതിജയിക്കുകയും ചെയ്തതുപോലെ ഈ പ്രളയ കാലത്തേയും ഒന്നായി ചേർന്ന് നാം താണ്ടേണ്ടതുണ്ട്. ചെറുപ്പക്കാരും രാഷ്ട്രീയപാർട്ടികളും സന്നദ്ധസംഘങ്ങളും സർക്കാർ സംവിധാനവുെമല്ലാം സഹജീവനത്തിെൻറ നല്ല പാഠങ്ങൾ പകർന്ന് ദുരന്തത്തിലകപ്പെട്ടവർക്ക് സമാശ്വാസമായി നിലകൊള്ളുന്ന നല്ല വാർത്തകൾ കരളലിയിപ്പിക്കുന്ന സംഭവങ്ങളോടൊപ്പം വരുന്നുണ്ടെന്നത് ഏറെ കരുത്തു പകരുന്നതാണ്.
സമൂഹ മാധ്യമങ്ങളുടെയും പ്രവാസികളുടെയും വമ്പിച്ച പിന്തുണ ഈ പ്രളയകാലത്തും അനിവാര്യമാണ്. ദുരിതാശ്വാസ പ്രവർത്തനത്തിൽ നാം ആർജിച്ചെടുത്ത പാഠങ്ങൾ ഈ പ്രളയകാലത്തെ മറികടക്കുന്നതിന് ഉപകാരപ്പെടണം. അതിരുകടന്ന ആശങ്കകൾക്കപ്പുറത്ത് ജാഗ്രതയും അതിരില്ലാത്ത അനുകമ്പയുമാണ് ഇടമുറിയാത്ത മഴയത്ത് പൊട്ടിയൊഴുകേണ്ടത്. സഹായഹസ്തങ്ങളെ സാഹോദര്യത്തിെൻറ സ്നേഹസമ്മാനങ്ങളായി ഉൾക്കൊള്ളുന്ന ജൈവ ഇഴയടുപ്പങ്ങളായി സന്നദ്ധ സംഘങ്ങളും ദുരിതബാധിതരും ഭരണകൂടവും ഉൾക്കൊള്ളുന്നിടത്താണ് അതിജീവനത്തിെൻറ സ്നേഹച്ചിറകൾ പണിതുയർത്തപ്പെടുക.
അതുപോലെ, ദുരന്തത്തെ ഒറ്റക്ക് അതിജീവിക്കാമെന്നും ദുരിതാശ്വാസം തനിച്ചു കൈകാര്യം ചെയ്തു തീർക്കാമെന്നുമുള്ള അമിതമായ ആത്മവിശ്വാസവും ധാർഷ്ട്യവും എല്ലാവരും ഒഴിവാക്കുകയും വേണം. കഴിഞ്ഞ വർഷത്തെ അനുഭവങ്ങൾ മുന്നിൽവെച്ചുകൂടിയാണ് ഇക്കാര്യം പറയുന്നത്. ദുരിതബാധിതരായ ജനങ്ങൾ വീടു വിട്ടിറങ്ങാൻ വിസമ്മതിക്കുകയും സ്വയം രക്ഷാപദ്ധതികളിൽ വിശ്വസിക്കുകയും ചെയ്തത് കഴിഞ്ഞ തവണ മരണസംഖ്യ വർധിക്കാനിടയാക്കിയിരുന്നു. നഷ്ടപ്പെട്ട സ്വത്ത് തിരിച്ചുപിടിക്കാം. ജീവൻ നഷ്ടമായാൽ തിരിച്ചുപിടിക്കുക അസാധ്യമാണ്. ഉറ്റവരുടെ വേർപാടിനേക്കാൾ വേദനയുള്ളതല്ല, നഷ്ടപ്പെടുന്ന ഒരു സ്വത്തും. അതുകൊണ്ട് രക്ഷാ ദൗത്യത്തോടും സന്നദ്ധപ്രവർത്തകരോടും സർക്കാർ സംവിധാനങ്ങളോടും സഹകരിച്ചു വേണം പ്രശ്നബാധിത മേഖലകളിലുള്ളവർ നീങ്ങാൻ.
വിപുലമായ ദുരിതാശ്വാസ പദ്ധതികൾ ഇത്തവണയും ആസൂത്രണം ചെയ്യേണ്ടിവരും. മഴദുരന്തത്തെ പ്രതിരോധിക്കാനുള്ള ശാശ്വത പാഠങ്ങൾ നാം ആർജിക്കേണ്ടിയിരിക്കുന്നുവെന്ന് ഈ പ്രളയക്കെടുതി ഓർമിപ്പിക്കുന്നു. ചരിത്രത്തിലെ അപൂർവതയായാണ് നാം കഴിഞ്ഞ വർഷത്തെ പ്രളയത്തെ നിരീക്ഷിച്ചത്. പക്ഷേ, കാലാവസ്ഥ വ്യത്യയാനങ്ങൾ സൃഷ്ടിച്ച മുറിവുകൾ കേരളത്തിൽ കാലവർഷകാലത്ത് ഇത്തരം കെടുതികളിലേക്ക് നയിക്കുമെന്ന ധാരണ പ്രബലമാകുകയാണ്. ഭൂവിനിയോഗത്തിൽ മുതൽ കെട്ടിട നിർമിതിയിൽവരെ ആഴമേറിയ പുനരാലോചനകൾ ആവശ്യപ്പെടുന്നുണ്ട് ആവർത്തിച്ച ഈ പ്രളയകാലം. അതൊക്കെയും നമുക്ക് സാവകാശത്തോടെ, സംയമനത്തോടെ ചർച്ചചെേയ്യണ്ടതുണ്ട്. ഏതായാലും ഇപ്പോൾ തോരാതെയുള്ള ഇൗ ദുരിതപ്പെയ്ത്തിെൻറ നേരത്ത് രക്ഷാ, ദുരിതാശ്വാസ പ്രവർത്തനങ്ങളാണ് അടിയന്തരമായിട്ടുള്ളത്. രക്ഷാദൗത്യത്തിൽ നാം മനമിടറാതെ രംഗത്തിറങ്ങുക. ദുരിതത്തെ അതിജയിച്ച ശേഷം ആകസ്മികമായ നെഞ്ചിടിപ്പുകളൊഴിവാക്കാൻ മാറുന്ന കാലാവസ്ഥക്ക് അനുഗുണമായി കേരളത്തെ മാറ്റാനുള്ള ദീർഘിച്ച ആലോചനകൾക്ക് സമയവും സാവകാശവും കണ്ടെത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.