സുപ്രീംകോടതിക്ക് മറുപടി നൽകുന്നതിൽ കേന്ദ്രസർക്കാർ വരുത്തുന്ന കാലവിളംബത്തിൽ കോടതി നീരസം പ്രകടിപ്പിച്ചത് ശ്രദ്ധേയമാണ്. രാജ്യത്തെ ന്യൂനപക്ഷങ്ങളെ നിർണയിക്കുന്നത് സംസ്ഥാനതലത്തിലോ അതോ ദേശീയതലത്തിലോ എന്ന കാര്യത്തിൽ സംസ്ഥാനങ്ങളുടെ അഭിപ്രായം സമാഹരിച്ച് നൽകുന്നതിനു താമസം നേരിട്ടതിലായിരുന്നു കഴിഞ്ഞ ചൊവ്വാഴ്ച കോടതി അനിഷ്ടം തുറന്നുപറഞ്ഞത്.
ഹിന്ദുക്കൾ ന്യൂനപക്ഷമായി കഴിയുന്ന സംസ്ഥാനങ്ങളിൽ അവരെ ന്യൂനപക്ഷമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വിനികുമാർ ഉപാധ്യായ സമർപ്പിച്ച ഹരജി പരിഗണിക്കുന്നതിനിടെയായിരുന്നു ഇത്. അത്തരം പല സംസ്ഥാനങ്ങളിലും ആ പദവിയുള്ള മറ്റു സമുദായങ്ങളായ മുസ്ലിംകളും ക്രിസ്ത്യാനികളും സിഖുകാരുമാണ് ആനുകൂല്യങ്ങൾ ആസ്വദിക്കുന്നതെന്നും അത് ഹിന്ദുക്കൾക്ക് അവകാശപ്പെട്ടതാണെന്നതുമായിരുന്നു ഹരജിക്കാരന്റെ വാദം.
ഉദാഹരണത്തിന്, 2011ലെ സെൻസസ് അനുസരിച്ച് മിസോറം, നാഗാലാൻഡ്, മേഘാലയ, ജമ്മു-കശ്മീർ, അരുണാചൽപ്രദേശ്, മണിപ്പൂർ, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ ഹിന്ദുക്കൾ ന്യൂനപക്ഷമാണ്. അതിനാൽ അവർക്കാണ് ന്യൂനപക്ഷത്തിന്റെ ആനുകൂല്യങ്ങൾ ലഭിക്കേണ്ടത് എന്നായിരുന്നു വാദം. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് കേന്ദ്ര സർക്കാറിന് ഒരവസരംകൂടി നൽകി കേസ് മാർച്ച് 21ലേക്ക് നിശ്ചയിച്ചിരിക്കുകയാണ്.
ന്യൂനപക്ഷം എന്നതിനു ഭരണഘടനയിൽ വ്യക്തമായ നിർവചനമില്ലെങ്കിലും മുപ്പതാം ഖണ്ഡിക മത-ഭാഷാ ന്യൂനപക്ഷങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്താനുള്ള അവകാശം ഉറപ്പുനൽകുന്നുണ്ട്. 1992ലെ ദേശീയ ന്യൂനപക്ഷ കമീഷൻ ആക്ട്, 2004ലെ ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന ആക്ട് എന്നിവയിൽ മുസ്ലിം, സിഖ്, ബുദ്ധ, പാഴ്സി, ക്രൈസ്തവ മതവിഭാഗങ്ങളെയാണ് ന്യൂനപക്ഷങ്ങളായി എണ്ണിയിട്ടുള്ളത്. 2019ൽ ഉപാധ്യായ ഒരു ഹരജി നൽകിയപ്പോൾ സുപ്രീംകോടതി പറഞ്ഞത് മതം ദേശീയ ജനസംഖ്യാടിസ്ഥാനത്തിലും ഭാഷ സംസ്ഥാനതലത്തിലും പരിഗണിക്കണമെന്നായിരുന്നു.
സംസ്ഥാനങ്ങൾ ഭാഷാടിസ്ഥാനത്തിലും മതവിഭാഗങ്ങൾ ദേശീയതലത്തിലുമാണ് എന്നതാണ് അതിന്റെ യുക്തി. അതിനുശേഷം 2020ൽ ഉപാധ്യായ വീണ്ടും നൽകിയ ഹരജിയാണ് ഇപ്പോൾ കോടതിയുടെ മുന്നിലുള്ളത്. ഒരു ഘട്ടത്തിൽ ന്യൂനപക്ഷമാരെന്നു തീരുമാനിക്കുന്നത് കോടതിയുടെ പണിയല്ല എന്നും ഏതെങ്കിലും വിഭാഗത്തിന് അവകാശം നിഷേധിച്ചിട്ടുണ്ടെങ്കിൽ അതാണ് കോടതിയുടെ വിഷയമെന്നും നീതിപീഠം അഭിപ്രായപ്പെട്ടിരുന്നു.
ദേശീയ ന്യൂനപക്ഷ കമീഷൻ രൂപവത്കരിച്ചതു വഴി കേന്ദ്ര സർക്കാറിന് അനിയന്ത്രിത അധികാരം കൈവരുന്നുവെന്നായിരുന്നു ഹരജിയിലെ ഒരു വാദം. സമാവർത്തി പട്ടികയിൽപെട്ട ഈ വിഷയത്തിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നിയമം നിർമിക്കാമെന്നും വേണമെങ്കിൽ സംസ്ഥാനങ്ങൾക്കും ന്യൂനപക്ഷ പട്ടിക തയാറാക്കാമെന്നുമായിരുന്നു കേന്ദ്ര നിലപാട്. മഹാരാഷ്ട്ര സർക്കാർ യഹൂദരെ ന്യൂനപക്ഷവിഭാഗമായി അംഗീകരിച്ചത് ഉദാഹരണം.
ഇതിൽ ഒരു അവ്യക്തത വന്നത് 2002ലെ ടി.എം.എ. പൈ കേസിൽ ഖണ്ഡിക 30 അനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനാവകാശത്തിനു ന്യൂനപക്ഷങ്ങളെ സംസ്ഥാനതലത്തിൽ നിർണയിക്കാമെന്ന വിധി കാരണമാണ്. പക്ഷേ, 2019ൽ ഉപാധ്യായയുടെ ഹരജിയിൽ കോടതി മതന്യൂനപക്ഷ നിർണയം അഖിലേന്ത്യാടിസ്ഥാനത്തിൽ ആകണമെന്ന് തീർപ്പുകൽപിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ പുതിയ ഹരജിയെക്കുറിച്ച് കോടതി കേന്ദ്രത്തിനോട് അഭിപ്രായം തേടി. ഇതിൽ സംസ്ഥാനങ്ങളുടെ അഭിപ്രായംകൂടി സമാഹരിച്ച് മറുപടി നൽകാമെന്ന് കേന്ദ്രം മറുപടി നൽകി.
കേന്ദ്രത്തിനു കിട്ടിയ 24 സംസ്ഥാനങ്ങളുടെ പ്രതികരണം ബെഞ്ചിനു മുമ്പാകെ സമർപ്പിച്ചെങ്കിലും ഇനിയും മറുപടി നൽകാത്ത നാലു സംസ്ഥാനങ്ങളും രണ്ടു കേന്ദ്രഭരണപ്രദേശങ്ങളും ബാക്കിയുള്ളതിനാൽ മറുപടി അപൂർണമായിരിക്കുകയാണ്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമാണ് അതെല്ലാം. ബി.ജെ.പിതന്നെ ഭരിക്കുന്ന ഉത്തരാഖണ്ഡ്, അസം എന്നിവയും തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നിവയും ന്യൂനപക്ഷങ്ങളെ സംസ്ഥാനതലത്തിൽ നിർണയിക്കാമെന്നാണ് അഭിപ്രായപ്പെട്ടത്. കേരളം നിലവിലെ അവസ്ഥ തുടരണമെന്നും.
യുക്തിപരമായി നോക്കിയാൽ ഇതിലൊരു പുതിയ തർക്കം ഉയർന്നുവരേണ്ടതല്ല. ന്യൂനപക്ഷം എന്നതിന് പുതുതായി ഒരു നിർവചനം കണ്ടെത്തുക നിയമത്തിന്റെ ഉദ്ദേശ്യം നിർണയിക്കുന്ന പ്രക്രിയയാണ്. അതനുസരിച്ച് ഏതെങ്കിലും വിഭാഗത്തിന് ആനുകൂല്യങ്ങൾ ലഭിക്കുകയോ നഷ്ടപ്പെടുകയോ ചെയ്യുന്ന തീരുമാനമെടുക്കാൻ നിയമനിർമാണസഭകൾക്കു കഴിയും. ന്യൂനപക്ഷങ്ങളെ സംസ്ഥാനതലത്തിൽ തീരുമാനിക്കണമെന്ന ദേശീയ ന്യൂനപക്ഷ കമീഷൻ നൽകിയ മറുപടി കേന്ദ്ര സർക്കാറിനുതന്നെ ഭാരമാവാനാണിട.
തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ക്രിസ്ത്യൻ ഭൂരിപക്ഷത്തിനു ഹിതകരമാവാത്ത തരത്തിൽ ന്യൂനപക്ഷ പദവി ഇല്ലാതാവുകയും അത് പകരം ഹിന്ദു സമുദായത്തിന് വകവെച്ചുകൊടുക്കുകയും ചെയ്താലുണ്ടാവുന്ന രാഷ്ട്രീയ ലാഭചേതങ്ങൾ നോക്കുമ്പോൾ വിശേഷിച്ചും.
നിയമപീഠത്തിലൂടെ ഹിന്ദു സമുദായത്തിനു കൂടുതൽ ആനുകൂല്യങ്ങൾ നേടിയെടുക്കാനും ഒപ്പം ന്യൂനപക്ഷങ്ങളുടെ മാർഗത്തിൽ കൂടുതൽ പ്രതിബന്ധങ്ങൾ സൃഷ്ടിക്കാനുമുള്ള ഒരു ശ്രമമായി മാത്രമേ ഇതിനെ കാണാൻ കഴിയൂ. ന്യൂനപക്ഷമെന്ന പരിഗണനയിൽ വരുന്നതാണ് ഇതുസംബന്ധമായ ഭരണഘടന വകുപ്പുകളും സംവിധാനങ്ങളും എന്നത് സുതരാം വ്യക്തമായിരിക്കെ, കോടതിയെ ഉപയോഗിച്ച് അതിനെ ഇല്ലാതാക്കാനുള്ള ഒരു ഉദ്യമമാണിത്. പരമോന്നത കോടതി ഈ നീക്കത്തെ എങ്ങനെ വിലയിരുത്തുന്നു എന്നത് അതിനാൽതന്നെ നിർണായകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.