ഒരു ഡി.എം.കെ പ്രവർത്തകെൻറ സിമൻറ് ഗോഡൗണിൽനിന്ന് അധികൃതർ 11 കോടി രൂപ കണ്ടെടുത് തതിനെ തുടർന്ന് അത് തെരഞ്ഞെടുപ്പിൽ വോട്ടർമാർക്കിടയിൽ വിതരണം ചെയ്യാൻ സൂക്ഷിച്ച താണെന്ന് ഉടമതന്നെ വെളിപ്പെടുത്തിയതിെൻറ അടിസ്ഥാനത്തിൽ വെല്ലൂർ മണ്ഡലത്തിലെ ത െരഞ്ഞെടുപ്പ് ഇലക്ഷൻ കമീഷൻ റദ്ദാക്കിയതാണ് തമിഴ്നാട് രാഷ്ട്രീയത്തിലെ ചൂടേ റിയ വിവാദ വിഷയം. തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഡി.എം.കെയും മുഖ്യ പ്രതിയോഗികളായ എ.ഐ.എ.ഡി.എം.കെയും ഇലക്ഷൻ കമീഷനെ സമീപിച്ചിട്ടുണ്ടെന്നാണ് വിവരം. ഈ വാർത്ത ആരെയും അമ്പരപ്പിക്കുകയോ വിസ്മയിപ്പിക്കുകയോ ചെയ്യാനിടയില്ല. കാരണം ലളിതമാണ്. തമിഴ്നാട്ടിൽ പണവും വിലപിടിപ്പുള്ള സാധനങ്ങളും കൈമാറി വോട്ട് വാങ്ങുക ഒരു പുതിയ സംഭവമേ അല്ല. പത്രങ്ങളിലെ വിപണി നിലവാര കോളത്തിൽ അതത് ദിവസത്തെ വോട്ട് വില കാണിക്കാറില്ലെന്നേയുള്ളൂ.
ഇേപ്പാൾ തന്നെ കേരളത്തിൽ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികൾ സ്വദേശത്തേക്ക് തിരിച്ചുപോയിരിക്കുന്നു. എന്ത് നഷ്ടം സഹിച്ചും സമ്മതിദാനാവകാശം വിനിയോഗിച്ചേ പറ്റൂ എന്ന തീവ്രമായ പൗരബോധം കൊണ്ടല്ല ഈ സ്വദേശയാത്ര. യാത്രക്കൂലിക്കു പുറമെ സാമാന്യം ഭേദപ്പെട്ട പ്രതിഫലവും വിവിധ രാഷ്ട്രീയ പാർട്ടികൾ ഓഫർ ചെയ്്തതിെൻറ ഫലമായാണ് തൊഴിലാളികൾ പൗരധർമം നിറേവറ്റാൻ പോവുന്നതെന്ന് അവരോട് സംസാരിച്ചുനോക്കിയാൽ വ്യക്തമാവും. അവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ഭരണഘടനയിൽ എന്തെഴുതിവെച്ചാലും ഇലക്ഷൻ കമീഷൻ ചട്ടങ്ങൾ എത്ര കർക്കശമാക്കിയാലും ഭരിക്കുന്നവരും പ്രതിപക്ഷത്തിരിക്കുന്നവരുമായ രാഷ്ട്രീയ പാർട്ടികളും ആ പാർട്ടികളുടെ സ്ഥാനാർഥികളും പതിറ്റാണ്ടുകളായി ജനങ്ങളെ ശീലിപ്പിച്ചത് സ്വതന്ത്രമായും കാര്യഗൗരവത്തോടു കൂടിയും മനസ്സാക്ഷിക്കൊത്ത് സമ്മതിദാനാവകാശം വിനിയോഗിക്കാനല്ല, വോട്ട് ലേലം ചെയ്തു വിൽക്കാനാണ്. ആരാണോ കൂടുതൽ കറൻസി തരുന്നത്, അവർ പറയുന്ന ചിഹ്നത്തിൽ വോട്ട് രേഖപ്പെടുത്തുകയാണ് സാധാരണ ജനങ്ങൾക്ക് പരിചിതമായ വോട്ടിങ്.
ജനാധിപത്യത്തിെൻറ അടിത്തറ തകർക്കുന്ന ഈ വോട്ട് കച്ചവടം തടയണമെന്നും ഒരു കാരണവശാലും തുടരാൻ അനുവദിക്കരുതെന്നും ആർക്കാണിവിടെ വാശി? പ്രധാന ദേശീയപാർട്ടികളെല്ലാം ഈ ക്രിമിനൽ ഏർപ്പാടിനോട് സമരസപ്പെട്ടു കഴിഞ്ഞിരിക്കുന്നു. വോട്ട് കച്ചവടത്തിന് വേണ്ടി കൂടിയാണ് അതിഗംഭീരവും വർണശബളവുമായ റാലികൾക്കും റോഡ് ഷോക്കും മാധ്യമങ്ങളിലെ പരസ്യങ്ങൾക്കുമൊപ്പം വൻകിട കോർപറേറ്റുകൾ മുതൽ സാദാ കച്ചവടക്കാർ വരെയുള്ളവരിൽ നിന്ന് പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും അവർ കോടികളുടെ സംഭാവനകൾ വസൂലാക്കുന്നതും സഹസ്ര കോടീശ്വരന്മാരെ തിരഞ്ഞുപിടിച്ച് സ്ഥാനാർഥികളാക്കുന്നതും. 2014ലെ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും വേണ്ടി അംബാനി, അദാനി മുതൽ കോർപറേറ്റ് ഭീമന്മാർ പതിനായിരത്തിൽപരം കോടികളാണ് ചെലവിട്ടതെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടതാണ്. ദേശീയ താൽപര്യങ്ങളെന്ന പേരിൽ ആരുടെ താൽപര്യങ്ങളാണ് മോദി സർക്കാർ കഴിഞ്ഞ അഞ്ചു െകാല്ലക്കാലം സംരക്ഷിച്ചതെന്നും രാജ്യം കണ്ടു. 36,000 കോടിയുടെ റഫാൽ കോഴ വിവാദം ഇലക്ഷൻ പ്രചാരണ രംഗത്ത് ഇപ്പോഴും കൊഴുക്കുകയാണല്ലോ.
2018ൽ കോർപറേറ്റ് സംഭാവനകളിൽ 89 ശതമാനവും ലഭിച്ചത് കാവിപ്പടക്കാണെന്ന് സ്ഥിരീകൃത കണക്കുകൾ തന്നെ വെളിപ്പെടുത്തുന്നു. മൊത്തം 325.2 കോടിയിൽ 290.22 കോടിയും തീവ്രഹിന്ദുത്വ കൂട്ടായ്മക്കാണ് ലഭിച്ചതെന്നാണ് അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് എന്ന സന്നദ്ധ സംഘടന പുറത്തുവിട്ട കണക്കുകളിൽ പറയുന്നത്. ഇതുപക്ഷേ, മൊത്തം ചെലവാക്കിയ തുകയുടെ വക്കു തൊടാൻ പര്യാപ്തമല്ല. വോട്ടർമാർക്ക് വിതരണം ചെയ്യാനും ജയിച്ച സ്ഥാനാർഥികളെ പാർട്ടിയിൽ ഉറപ്പിച്ചുനിർത്താനും മറ്റു പാർട്ടികളിൽനിന്ന് എം.എൽ.എമാരെയും എം.പിമാരെയും ചാക്കിട്ട് പിടിക്കാനുമായി മുടക്കുന്ന സംഖ്യ മുച്ചൂടും കള്ളപ്പണമായിരിക്കുമെന്ന് തീർച്ച. അതിെൻറ മാതൃക ‘ദ കാരവൻ’ കണ്ടെടുത്ത് പ്രസിദ്ധീകരിച്ച മുൻ കർണാടക മുഖ്യമന്ത്രി യെദിയൂരപ്പയുടെ ഡയറിക്കുറിപ്പുകളിൽനിന്ന് ലഭിക്കും. ഒരിക്കൽ അഴിമതിയുടെ പേരിൽ പാർട്ടിയിൽനിന്ന് പുറത്തുപോവേണ്ടിവന്ന യെദിയൂരപ്പ പിന്നീട് തിരിച്ചുവന്നശേഷം സ്ഥാനമുറപ്പിക്കാൻ വേണ്ടി ബി.ജെ.പി നേതാക്കൾക്കും അഭിഭാഷകർക്കും ന്യായാധിപന്മാർക്കുമായി ചെലവിട്ട തുക 1800 കോടിയാണെന്നാണ് ഡയറിയിൽ രേഖപ്പെടുത്തിയത്. ഏറ്റവും ഒടുവിൽ കോൺഗ്രസ്-ജനതാദൾ(എസ്) കൂട്ടുമന്ത്രിസഭയെ താഴെ ഇറക്കി ബി.ജെ.പി സർക്കാറിനെ അധികാരത്തിലേറ്റാൻ ഓഫർ ചെയ്യപ്പെട്ട തുകയുടെ വലുപ്പം രാജ്യത്തെത്തന്നെ ഞെട്ടിച്ചതാണ്.
ജനാധിപത്യത്തിെൻറ അടിത്തറയായ തെരഞ്ഞെടുപ്പുകളുടെ ലക്ഷ്യംതന്നെ പരാജയപ്പെടുത്തുന്ന കരിമ്പണ ഇടപാടിന് തടയിടാൻ ജനപ്രാതിനിധ്യ നിയമത്തിൽ ഭേദഗതികൾ കൊണ്ടുവന്നിട്ടുണ്ടെന്നത് ശരിയാണ്. ഉദാഹരണത്തിന് 2003ൽ വരുത്തിയ ഭേദഗതി പ്രകാരം ഒാരോ സാമ്പത്തിക വർഷത്തിലും എല്ലാ രാഷ്ട്രീയ കക്ഷികളും വ്യക്തികളും കമ്പനികളും നൽകുന്ന 20,000 ത്തിൽ കൂടുതലുള്ള സംഭാവനകളുടെ റിപ്പോർട്ട് തയാറാക്കി തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിക്കണം. സമർപ്പിച്ചില്ലെങ്കിൽ ആദായനികുതിയിലുള്ള ഇളവ് ബന്ധപ്പെട്ട പാർട്ടിക്ക് ലഭിക്കുകയില്ല. മോദി സർക്കാർ വന്നശേഷം 20000 ത്തിെൻറ പരിധി 2000 ആക്കി ചുരുക്കി. അതോടെ കണക്കിൽപെടാത്ത സംഭാവനകളുടെ വ്യാപ്തി പൂർവാധികം വർധിച്ചു. അധികാരം ആരുടെ കൈകളിലാണോ അവരെയാണ് സ്വാഭാവികമായും വ്യവസായികളും മുതലാളിമാരും കൂടുതൽ കടാക്ഷിക്കുക. രാജ്യത്തിെൻറയും ഭൂരിപക്ഷം സംസ്ഥാനങ്ങളുടെയും അധികാരം ബി.ജെ.പിയുടെ പിടിയിലായതിനാൽ പണം അവരുടെ ഫണ്ടിലേക്കൊഴുകുന്നു.
2017-18ലെ കണക്കു പ്രകാരം കോൺഗ്രസടക്കമുള്ള ആറു പാർട്ടികൾക്ക് ലഭിച്ചതിെൻറ 12 ഇരട്ടിയാണ് ബി.ജെ.പിയുെട മാത്രം വിഹിതം. അധികാരം നഷ്ടപ്പെട്ട കോൺഗ്രസിെൻറ ധനാഗമ മാർഗങ്ങൾ തന്നെ ശുഷ്കിച്ചുപോയി. മോദി-അമിത് ഷാ കൂട്ടുകെട്ടിന് ഒരു ഉൗഴംകൂടി നൽകാൻ പീഡിതരായ ജനങ്ങൾ തയാറാവില്ലെന്ന് സ്വന്തമായ വഴികളിലൂടെ കൊമ്പൻ സ്രാവുകൾ കണ്ടെത്തിയാലേ കോൺഗ്രസിന് ശാപമോക്ഷം ലഭിക്കൂ. എന്തായാലും ചങ്ങാത്ത മുതലാളിത്തത്തിെൻറയും നവലിബറലിസത്തിെൻറയും പിടിയിൽനിന്ന് മോചിതമായ ഒരു സമ്പദ്വ്യവസ്ഥയും ദിശാബോധവുമുള്ള ഒരു ജനതയും രൂപപ്പെട്ടുവന്നാൽ മാത്രമേ പണാധിപത്യത്തിൽനിന്ന് ഏതെങ്കിലും കാലത്ത് ഇന്ത്യൻ ജനാധിപത്യം രക്ഷപ്പെടൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.