ഉന്നത വിദ്യാഭ്യാസരംഗത്തെ നവമാറ്റങ്ങൾ സ്വാംശീകരിച്ച് പുതിയ കോഴ്സുകൾ നിർദേശിക്കുന്നതിന് എം.ജി സർവകലാശാല വൈസ് ചാൻസലർ സാബു തോമസ് ചെയർമാനായ ആറംഗ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടുപ്രകാരം കേരളത്തിലെ കോളജുകളിലും സർവകലാശാലകളിലും പുതുതലമുറ കോഴ്സുകൾ ആരംഭിക്കുകയാണ്. 2020-21 ബജറ്റിലെ ഒരു പ്രധാന വാഗ്ദാനമായിരുന്നു ഇത്. സാബു തോമസ് കമ്മിറ്റി റിപ്പോർട്ട് പ്രകാരമുള്ള ത്വരിത നടപടികൾക്ക് സർക്കാർ തുടക്കംകുറിച്ചിട്ടും എന്തുകൊണ്ട് അതിന്മേലുള്ള ഗൗരവ ചർച്ചകൾ നടക്കുന്നില്ല എന്ന ചോദ്യം പ്രസക്തമാണ്. ഒട്ടേറെ കോഴ്സുകൾ നിർദേശിച്ച റിപ്പോർട്ടിൽ, പതിറ്റാണ്ടുകളായി കേരളത്തിൽ നിലനിന്നുപോരുന്ന ഇസ്ലാമികചരിത്രപഠനത്തെ പാടെ അവഗണിച്ചു എന്ന വിമർശനം പല കോണുകളിൽനിന്നും ഉയർന്നു. നിരവധി നിവേദനങ്ങൾ അധികാരികൾക്കു മുന്നിൽ സമർപ്പിച്ചിട്ടും ഇക്കാര്യത്തിൽ അനുകൂല സമീപനങ്ങളുണ്ടായില്ല.
ഇന്ത്യയിലെ ഇസ്ലാമികപഠനങ്ങളിലെ പ്രഥമ അക്കാദമികസംരംഭം അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റിയിലാണ് തുടങ്ങിയത്. അതിെൻറ കരിക്കുലം ചർച്ചചെയ്യാൻ 1925ൽ ചേർന്ന ഒാൾ ഇന്ത്യ മുഹമ്മദൻ എജുക്കേഷനൽ കോൺഫറൻസിൽ അല്ലാമാ ഇഖ്ബാൽ സമർപ്പിച്ച കുറിപ്പിൽ ഇന്ത്യയിലെ ഇസ്ലാമികപഠനങ്ങളുടെ ലക്ഷ്യങ്ങളായി നാലു കാര്യങ്ങൾ പറഞ്ഞു. 1. മതമീമാംസയിൽ ഉന്നതപഠന പരിശീലനം സിദ്ധിച്ചവരെ രൂപപ്പെടുത്തുക. 2. ആഴത്തിലുള്ള പഠനഗവേഷണങ്ങളിലൂടെ ആധുനികവിജ്ഞാനവും മുസ്ലിംസംസ്കാരവും തമ്മിലുള്ള ജൈവികബന്ധങ്ങളും നൈരന്തര്യവും പുനഃസ്ഥാപിക്കുക. 3. മുസ്ലിം ചരിത്രം, സംസ്കാരം, കല, പൊതുസംസ്കാരം, നാഗരികത എന്നിവ സമഗ്രമായി മനസ്സിലാക്കുക. 4. ഇസ്ലാമിക നിയമസംഹിതയിൽ കാലികപഠന ഗവേഷണങ്ങൾ സാധ്യമാക്കുക. ഇഖ്ബാലിെൻറയും മൗലാനാ മുഹമ്മദലിയുടെയും ഇടപെടലുകളുടെ ഫലമാണ് സർ തോമസ് ആർണൾഡ് ഉൾപ്പെടെയുള്ള പണ്ഡിതർ അലീഗഢിൽ ഫാക്കൽറ്റിയാവുന്നത്. ഖുർആൻ, ഹദീസ്, തത്ത്വചിന്ത, നിയമസംഹിത എന്നിവ കരിക്കുലത്തിെൻറ ഭാഗമായിട്ടുണ്ടായിരുന്നു. അലീഗഢിൽ തുടങ്ങിയ ഈ ഡിപ്പാർട്മെൻറ് ജാമിഅ മില്ലിയ്യ, ഉസ്മാനിയ, കൽക്കത്ത, വിശ്വഭാരതി സർവകലാശാലകളിലെത്തുന്നത് ദശകങ്ങൾ കഴിഞ്ഞാണ്.
ഇന്ത്യൻ അക്കാദമികരംഗത്ത് ഒരു നൂറ്റാണ്ട് പൂർത്തിയാക്കുന്ന 'ഇസ്ലാമിക് സ്റ്റഡീസ്' മറ്റു ശാഖകളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്നും തുടങ്ങിയേടത്തുനിന്ന് ഏറെ മുന്നോട്ടുപോയിട്ടില്ല. അലീഗഢിനെ മാതൃകയാക്കിയാണ് കേരളത്തിലും 'ഇസ്ലാമികചരിത്ര പഠനം' 1946ൽ ആരംഭിച്ചതെങ്കിലും കരിക്കുലത്തിൽ സാരമായ മാറ്റം കൊണ്ടുവന്നിരുന്നു. അറബ് ദേശങ്ങളുമായി നൂറ്റാണ്ടുകളുടെ ബന്ധമുണ്ടായിരുന്ന മലബാറിലാണ് സ്വാഭാവികമായും ഈ പഠനശാഖ ആരംഭിക്കേണ്ടിയിരുന്നതെങ്കിലും തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിലായിരുന്നു ഇത് തുടങ്ങിയതെന്നത് കൗതുകകരം. 1960ൽ ഇതിനെ കോഴിക്കോെട്ട ഫാറൂഖ്കോളജിലേക്കു മാറ്റിയെങ്കിലും കേരള സർവകലാശാലയിൽ ചരിത്രവിഭാഗം സ്ഥാപിച്ചതോടെ അതിെൻറ ഭാഗമായി ഈ 'ചെയർ' വീണ്ടും അനന്തപുരിയിലെത്തി. കോളജുകളിൽ ബിരുദ കോഴ്സ് ആരംഭിച്ചപ്പോൾ 'ഇസ്ലാമിക് സ്റ്റഡീസി'ന് പകരം 'ഇസ്ലാമിക് ഹിസ്റ്ററി' എന്ന് നാമകരണം ചെയ്തത് അലീഗഢ് മാതൃകയിൽനിന്നു ഭിന്നമായ ഒരു കരിക്കുലം രൂപപ്പെടുത്തിയതുകൊണ്ടാണ്. ചരിത്രവും ഇസ്ലാമികചരിത്രവും സമംചേർത്ത ഒരു സിലബസിനാണ് രൂപംനൽകിയത്. ഇന്നും കേരളത്തിലെ സർവകലാശാലകൾ നൽകുന്ന ബാച്ച്ലർ-പി.ജി ബിരുദങ്ങൾ 'ഇസ്ലാമിക് ഹിസ്റ്ററി'യിലാണ്. മലപ്പുറം ജില്ലയിലെ വാഴയൂരിൽ അടുത്ത കാലത്ത് ആരംഭിച്ച 'സാഫി ഇൻസ്റ്റിറ്റ്യൂട്ടി'ൽ മാത്രമാണ് അലീഗഢ് മാതൃകയിലുള്ള 'ഇസ്ലാമിക് സ്റ്റഡീസ്' ഉള്ളത്. ഈ വിഷയം 'അറബ് കൾചർ ആൻഡ് ഇസ്ലാമിക് സ്റ്റഡീസ്' എന്ന പേരിലാണ് യു.ജി.സി അംഗീകൃത കോഴ്സ് പട്ടികയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളതെങ്കിലും അലീഗഢ്, ജാമിഅ മില്ലിയ്യ, ഹംദർദ് സർവകലാശാലകളിൽനിന്നു കോഴ്സ് കഴിഞ്ഞ് വരുന്നവരെ അംഗീകരിക്കാൻ കേരളത്തിലെ സംവിധാനങ്ങൾക്ക് ഇന്നും വിമുഖതയുണ്ട്. ഇതുമായി ബന്ധപ്പെട്ട വർത്തമാനകാല സ്ഥിതിവിവരങ്ങളിലേക്ക് കടക്കുംമുമ്പ് ഒരു ഹ്രസ്വ ആഗോള മാപ്പിങ് അനിവാര്യമാണ്.
1312ൽ വിയനയിൽ ചേർന്ന ചർച്ച് കൗൺസിലിെൻറ തീരുമാനപ്രകാരമാണ് യൂറോപ്പിൽ അറബി-ഇസ്ലാമികപഠനങ്ങളുടെ അക്കാദമികനീക്കങ്ങൾ തുടങ്ങിയത്. 1539ൽ പാരിസിലും തുടർന്ന് 1600കളിൽ ഓക്സ്ഫഡിലും കേംബ്രിജിലും ആരംഭിച്ചു. പൗരസ്ത്യവാദ പരിപ്രേക്ഷ്യത്തിൽ കിഴക്കിെൻറ മേൽ സാംസ്കാരിക അപ്രമാദിത്വം സ്ഥാപിക്കാനുള്ള ബൗദ്ധിക അധീശത്വനീക്കങ്ങളായിരുന്നു ഇതെങ്കിലും ഫലത്തിൽ ലോകോത്തര സർവകലാശാലകളായ ഓക്സ്ഫഡ്-കേംബ്രിജിനു പുറമെ സോർബോൺ, ലീഡൻ തുടങ്ങിയവയിലെല്ലാം അറബി-ഇസ്ലാമിക പഠനത്തിന് വലിയ സംവിധാനങ്ങളുണ്ടായി.
യൂറോപ്പിൽ മധ്യകാലത്തുതന്നെ ഇസ്ലാം ഉന്നതവിദ്യാകേന്ദ്രങ്ങളിൽ പഠനശാഖയായി വികസിച്ചിരുന്നെങ്കിലും അമേരിക്കയിൽ ഒന്നാം ലോകയുദ്ധശേഷം മാത്രമാണ് ഈ വിഷയം കരിക്കുലത്തിെൻറ ഭാഗമായത്. ഇസ്ലാമിക ചരിത്രത്തിൽ ആധികാരിക പാഠപുസ്തകമായി കരുതുന്ന 'ഹിസ്റ്ററി ഓഫ് ദി അറബ്സി'െൻറ കർത്താവ് പ്രഫ. ഫിലിപ് കെ. ഹിറ്റി 1927ൽ പ്രിൻസ്റ്റൺ സർവകലാശാലയിൽ പൗരസ്ത്യ ഭാഷാവകുപ്പ് സ്ഥാപിച്ചതോടെയാണ് അമേരിക്കയിൽ ഇസ്ലാമിക ചരിത്രപഠനങ്ങളുടെ തുടക്കം.
രണ്ടാം ലോകയുദ്ധശേഷം അമേരിക്ക വൻശക്തിയായിത്തീർന്നതോടെ, സാമ്രാജ്യത്വ അജണ്ട എമ്പാടും നടപ്പാക്കുന്നതിന് 'ഏരിയ സ്റ്റഡീസ്' എന്ന പേരിൽ ഒരു പഠനശാഖയെ ശക്തിപ്പെടുത്തി. അതിെൻറ ഭാഗമായി 'മിഡിൽ ഈസ്റ്റേൺ സ്റ്റഡീസ്' (MES) എന്ന പേരിൽ പശ്ചിമേഷ്യ രാജ്യങ്ങളെക്കുറിച്ച പഠനത്തിനായി സർവകലാശാലകളുടെ ഭാഗമായും സ്വതന്ത്രമായും നൂറുകണക്കിന് പഠനവകുപ്പുകളും തിങ്ക് ടാങ്കുകളും രൂപവത്കരിച്ചു. ഫലത്തിൽ മുസ്ലിം ചരിത്രം, രാഷ്ട്രീയം, സംസ്കാരം, രാഷ്ട്രാന്തരീയ ബന്ധങ്ങൾ എന്നിവ വലിയ പ്രചാരമുള്ള അക്കാദമിക വിഷയങ്ങളായി. കുറഞ്ഞ സമയംകൊണ്ട് അമേരിക്കയിലെ 125ഒാളം സർവകലാശാലകളിലും കോളജുകളിലുമായി ഈ വിഷയത്തിൽ ബിരുദബിരുദാനന്തര പ്രോഗ്രാമുകൾ തുടങ്ങി. മധ്യപൗരസ്ത്യ പഠനത്തിന് ദിശാബോധം നൽകാൻ മാത്രം യു.എസിൽ മുപ്പത്തിനാലോളം അക്കാദമിക പ്രഫഷനൽ സംഘടനകൾ രൂപംകൊണ്ടു.
സയണിസ്റ്റ് ലോബിയും നിയോകോണുകളും കൊണ്ടുപിടിച്ച് ശ്രമിച്ചെങ്കിലും അമേരിക്കയിലെ ഏതാണ്ടെല്ലാ സർവകലാശാലകളിലും പടർന്നുപന്തലിച്ചു കഴിഞ്ഞിരുന്ന അറബി-ഇസ്ലാമിക പഠനശാഖയെ തകർക്കാനായില്ല. ഇന്ന് അമേരിക്കയിലെ എം.ഐ.ടി, ഹാർവഡ്, പ്രിൻസ്റ്റൺ തുടങ്ങി യൂറോപ്പിലെ ഓക്സ്ഫഡ്, എക്സിറ്റർ, സോയാസ് വരെയുള്ള ഏതാണ്ടെല്ലാ പ്രമുഖ സർവകലാശാലകളിലും പല പേരുകളിലായി ഈ വിജ്ഞാനശാഖ ഏറെ പ്രചാരം നേടിക്കഴിഞ്ഞു. സ്കാൻഡിനേവിയൻ രാജ്യങ്ങളിലും കിഴക്കനേഷ്യൻ നാടുകളിലും ആസ്ട്രേലിയയിലും വരെ അക്കാദമിക സമൂഹത്തിെൻറ സജീവ ശ്രദ്ധ ആകർഷിച്ചിട്ടും സാബു തോമസ് കമ്മിറ്റിക്കു മാത്രം ഈ മാറ്റങ്ങൾ കാണാനായില്ല. ഇന്ത്യൻ മഹാസമുദ്ര പഠനം എന്ന പേരിൽ ശക്തിപ്പെട്ടുവരുന്ന വിജ്ഞാനശാഖയിലും മുസ്ലിം വിജ്ഞാനത്തിെൻറ ദേശാന്തര സഞ്ചാരങ്ങൾ പ്രധാന വിഷയമാണ്. ഇങ്ങനെ ആഗോളതലത്തിൽ വ്യാപരിച്ചുനിൽക്കുന്ന വിഷയത്തെ ന്യൂ ജനറേഷെൻറ പേരിൽ തഴഞ്ഞത് അജ്ഞതകൊണ്ടു മാത്രമാണ്. സാമൂഹികശാസ്ത്ര ശാഖയിലെ മറ്റെല്ലാ വിഷയങ്ങളും ഈ റിപ്പോർട്ട് എണ്ണിപ്പറഞ്ഞപ്പോൾ ഇസ്ലാമികചരിത്രം വിട്ടുപോയതായിരിക്കില്ല, തഴഞ്ഞതാകാനേ തരമുള്ളൂ. മലബാറിൽ അനന്തസാധ്യതകളുള്ള വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ് 20 വർഷങ്ങൾക്കുമുമ്പ് കോഴിക്കോട് സർവകലാശാലയിൽ ആരംഭിച്ചെങ്കിലും വളരാനനുവദിക്കാതെ കുറഞ്ഞ കാലത്തിനുള്ളിൽ അതിനെ പൊളിറ്റിക്കൽ സയൻസിനെക്കൊണ്ട് സംഹരിച്ചത് ആരുടെ താൽപര്യസംരക്ഷണത്തിനായിരുന്നുവെന്ന് ഇനിയെങ്കിലും വെളിവാക്കേണ്ടിയിരിക്കുന്നു. കേരള സർവകലാശാലയിൽ നിലവിലുള്ള ഡിപ്പാർട്മെൻറുകളിൽ അധികമായി പുതിയ പി.ജി കോഴ്സുകൾ നൽകിയപ്പോൾ വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ്, രാഷ്ട്രമീമാംസ വകുപ്പിനല്ല, ഇസ്ലാമിക ചരിത്രപഠന വകുപ്പിനാണ് നൽകേണ്ടത് എന്ന് തീരുമാനിച്ചത് ഈ മാറ്റം തിരിച്ചറിഞ്ഞ ഒരു അക്കാദമികനേതൃത്വം ഭരണതലത്തിലുണ്ടായിരുന്നതുകൊണ്ടുമാത്രമാണ്. ഈ ഒരു തിരിച്ചറിവും യാഥാർഥ്യബോധവും പുതിയ ജനറേഷൻ കോഴ്സുകൾ നൽകുമ്പോഴും അധികാരികൾ പുലർത്തേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.