രാഷ്ട്രം വീണ്ടും റിപ്പബ്ലിക് ദിനം ആഘോഷിക്കെ പൗരസ്വാതന്ത്ര്യം വിപുലീകരിക്കാനുള്ള ആലോചനകൾ ഏറെ സംഗതമാണ്. ‘‘മനുഷ്യരാശിയിൽ ഒരാളൊഴികെ എല്ലാവർക്കും ഒരേ അഭിപ്രായമായിരിക്കുകയും ഒരാൾക്കു മാത്രം വിരുദ്ധ അഭിപ്രായം ഉണ്ടാകുകയും ചെയ്താൽ ആ ഒരു വ്യക്തിയെ നിശ്ശബ്ദമാക്കാൻ മനുഷ്യരാശിക്കു ന്യായമായ അധികാരമില്ല... ആ വ്യക്തിക്ക് മനുഷ്യരാശിയെ നിശ്ശബ്ദമാക്കാൻ അധികാരമില്ലാത്തതുപോലെതന്നെ’’- -അഭിപ്രായസ്വാതന്ത്ര്യത്തെപ്പറ്റി ജോൺ സ്റ്റുവർട്ട് മിൽ തെൻറ ‘ഓൺലിബർട്ടി’ എന്ന വിഖ്യാത പ്രബന്ധത്തിൽ ഇങ്ങനെ നിരീക്ഷിക്കുന്നുണ്ട്. അതിനാൽ പൗരസ്വാതന്ത്ര്യങ്ങളുടെ ശ്രേണിയിൽ അഗ്രിമസ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെടേണ്ട ഒന്നാണ് ആവിഷ്കാര സ്വാതന്ത്ര്യം.
എന്നാൽ, വർത്തമാന ഇന്ത്യയിൽ ഭരണകൂടത്തിൽനിന്നും ഫാഷിസംപോലുള്ള ശക്തികളിൽനിന്നും ആവിഷ്കാര സ്വാതന്ത്ര്യം ഭീഷണി നേരിടുകയാണ്. ‘പത്മാവത്’ എന്ന സിനിമക്കെതിരെ ഉയർന്നുവന്ന അസഹിഷ്ണുതയുടെ കൊടുങ്കാറ്റ് ഈ ഭീഷണിയുടെ വിസ്താരം വ്യക്തമാക്കുന്നു. ഗൗരി ലങ്കേഷിനെപ്പോലുള്ള പത്രപ്രവർത്തകർക്ക് സ്വജീവൻതന്നെ ആവിഷ്കാര സ്വാതന്ത്ര്യത്തിെൻറ ബലിപീഠത്തിൽ അർപ്പിക്കേണ്ടിവന്നു. എം.എഫ്. ഹുസൈൻ എന്ന ചിത്രകാരന് ആവിഷ്കാരസ്വാതന്ത്യ്രത്തിനുവേണ്ടി സ്വന്തം പൗരത്വംപോലും ത്യജിക്കേണ്ടിവന്നു. ഈ പശ്ചാത്തലത്തിൽ ഇന്ത്യൻ ഭരണഘടന, ആവിഷ്കാര സ്വാതന്ത്ര്യത്തെ എങ്ങനെ വിഭാവനം ചെയ്തു എന്ന വിഷയം ആലോചന അർഹിക്കുന്നു. ഇന്ത്യൻ ഭരണഘടന 1950 ജനുവരി 26-നു നിലവിൽ വന്നപ്പോൾ അത് സഹസ്രാബ്ദങ്ങൾ നീണ്ട ഇന്ത്യയുടെ ചരിത്രത്തിൽ ഒരു യുഗപരിവർത്തനം തന്നെയായിരുന്നു. എന്നാൽ, ആവിഷ്കാര സ്വാതന്ത്ര്യത്തെ സംബന്ധിച്ച്, ഈ ഇന്ത്യൻ മാഗ്നാകാർട്ട ഗുണപരമായ ഒരു മാറ്റവും കൊണ്ടുവരുകയുണ്ടായില്ല എന്നതാണ് യാഥാർഥ്യം.
ഭരണഘടനയുടെ 19 (1) (എ ) വകുപ്പ് പ്രകാരമാണല്ലോ ആവിഷ്കാരസ്വാതന്ത്യ്രം ഉറപ്പുനൽകുന്നത്. എന്നാൽ, അനുച്ഛേദം 19 (2) പ്രകാരം രാഷ്ട്രത്തിെൻറ പരമാധികാരം, അഖണ്ഡത, സുരക്ഷ, മറ്റു രാഷ്ട്രങ്ങളുമായുള്ള സൗഹൃദബന്ധം എന്നിവയുടെയും പൊതുക്രമം, സഭ്യത, ധാർമികത, കോടതിയലക്ഷ്യം, മാനനഷ്ടപ്പെടുത്തൽ, കുറ്റകൃത്യംചെയ്യാൻ പ്രേരിപ്പിക്കൽ എന്നിവയുടെയും അടിസ്ഥാനത്തിൽ സ്റ്റേറ്റിന് ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേൽ യുക്തിസഹമായ നിയന്ത്രണം ഏർപ്പെടുത്തുന്ന രീതിയിൽ നിയമനിർമാണം നടത്താവുന്നതും അത്തരത്തിലുള്ള നിലവിലുള്ള നിയമങ്ങളുടെ പ്രാബല്യം നിലനിൽക്കുന്നതുമാണ്. രാജ്യദ്രോഹം, അശ്ലീലോക്തി, കോടതിയലക്ഷ്യം, അപകീർത്തിപ്പെടുത്തൽ എന്നീ ആവിഷ്കാര സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്ന ഒഴികഴിവുകൾ ബ്രിട്ടീഷ് ഭരണകാലത്ത് എന്നപോലെ ഭരണഘടന നിലനിർത്തുകയാണ് ചെയ്തത്.
അമേരിക്കൻ ഭരണഘടനയുടെ ഒന്നാം ഭേദഗതി, അഭിപ്രായ സ്വാതന്ത്ര്യത്തെയും പത്രസ്വാതന്ത്ര്യത്തെയും ഉല്ലംഘിക്കുന്ന നിയമനിർമാണത്തിൽനിന്നും സ്റ്റേറ്റിനെ വിലക്കുന്നുണ്ട്. ഇന്ത്യയിൽ മൗലികാവകാശങ്ങൾ, അമേരിക്കൻ ഭരണഘടനയെ മാതൃകയാക്കിയാണ് വിഭാവനം ചെയ്തത്. മാത്രമല്ല, ഇന്ത്യൻ സ്വാതന്ത്ര്യസമരകാലത്ത് പത്രങ്ങൾ ദേശീയ പ്രസ്ഥാനത്തിെൻറ ഫലപ്രദമായ ജിഹ്വകളായിരുന്നു. ഇത്തരം പത്രങ്ങൾ 1878ലെ വെർണാകുലർ പ്രസ് ആക്ട് പോലുള്ള ഒട്ടേറെ പത്രമാരണ നിയമങ്ങളുടെ ഇരകളുമായിരുന്നു. എന്നാൽ, ഇന്ത്യൻ ഭരണഘടന നിർമാതാക്കൾ പത്രസ്വാതന്ത്ര്യം ഭരണഘടനയിൽ പ്രത്യേകമുൾപ്പെടുത്തുകയുണ്ടായില്ല. ഇന്ത്യൻ ഭരണഘടനാചരിത്രത്തിലെ തദ്ദേശീയ കാൽവെപ്പായ 1928-ലെ മോത്തിലാൽ നെഹ്റു റിപ്പോർട്ടിൽ അഭിപ്രായ സ്വാതന്ത്ര്യം പൗരന്മാർക്കൊപ്പം പൗരന്മാരല്ലാത്തവർക്കും നൽകണം എന്നാണ് വിഭാവനം ചെയ്തിരുന്നത്. എന്നാൽ, ഭരണഘടന അത് പൗരന്മാർക്കു മാത്രമായി ചുരുക്കി. കമ്പനികൾ പോലുള്ള കൃത്രിമ വ്യക്തികൾക്ക് അതിനാൽതന്നെ ഈ മൗലികാവകാശം നിഷേധിക്കപ്പെട്ടു.
യുക്തിസഹനിയന്ത്രണങ്ങൾ
അഭിപ്രായ സ്വാതന്ത്ര്യം നിയന്ത്രിക്കാൻ സ്റ്റേറ്റിന് അവസരം നൽകുന്ന ‘യുക്തിസഹമായ നിയന്ത്രണങ്ങളുടെ’ അടിസ്ഥാനങ്ങൾ പലതും സ്റ്റേറ്റിന് വിശാലമായ അധികാരങ്ങൾ നൽകുന്നതും അമൂർത്തവുമാണ്. രാഷ്ട്രസുരക്ഷ, സഭ്യത, ധാർമികത, കോടതിയലക്ഷ്യം, മാനനഷ്ടപ്പെടുത്തൽ എന്നിവയായിരുന്നു തുടക്കത്തിൽ ഇവ. ഒന്നാം ഭേദഗതി (1951)യിലൂടെ പൊതുക്രമം, വിദേശ രാഷ്ട്രങ്ങളുമായുള്ള സൗഹൃദബന്ധം, കുറ്റങ്ങൾക്കുള്ള പ്രേരണ തുടങ്ങിയവകൂടി കൂട്ടിച്ചേർത്തു. അമേരിക്കൻ ഭരണഘടനയുടെ ഒന്നാം ഭേദഗതി ആവിഷ്കാര സ്വാതന്ത്ര്യത്തെ വിശാലമാക്കിയപ്പോൾ, ഇന്ത്യൻ ഭരണഘടനയുടെ ഒന്നാം ഭേദഗതി അതിെൻറ ഭ്രമണപഥം ചുരുക്കുകയാണുണ്ടായത്. എന്നാൽ, ‘നിയന്ത്രണങ്ങൾ’ എന്നതിെൻറ മുന്നിൽ ‘യുക്തിസഹമായ’ (reasonable) എന്ന വാക്കും ഈ ഭേദഗതി കൂട്ടിച്ചേർത്തിട്ടുണ്ട് എന്നതിനാൽ ഈ ഭേദഗതി, ആവിഷ്കാര സ്വാതന്ത്ര്യത്തെ വിശാലമാക്കി എന്ന അഭിപ്രായവുമുണ്ട്. തമിഴ്നാട്ടിലും മറ്റും വിഘടനവാദം ശക്തമായ സാഹചര്യത്തിൽ 1963-ൽ പതിനാറാം ഭേദഗതിയിലൂടെയാണ് ‘രാഷ്ട്രത്തിെൻറ പരമാധികാരവും അഖണ്ഡതയും’ അഭിപ്രായ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാനുള്ള ഒരു കാരണമായി അനുച്ഛേദം 19 (2) -ൽ ഉൾപ്പെടുത്തിയത്. (ഈ ശിപാർശ നൽകിയ ദേശീയ ഉദ്ഗ്രന്ഥന സമിതിയുടെ അധ്യക്ഷൻ, ഇന്ത്യയിൽനിന്ന് തിരുവിതാംകൂറിനെ സ്വതന്ത്രമാക്കാൻ ശ്രമിച്ച സർ സി.പി. രാമസ്വാമി അയ്യർ ആയിരുന്നു എന്നത് ചരിത്രത്തിെൻറ ഒരു വികൃതി!) നിയന്ത്രണങ്ങളുടെ ആധിക്യത്താൽ, ഭരണഘടന, വലതു കൈകൊണ്ട് ആവിഷ്കാര സ്വാതന്ത്ര്യം നൽകുകയും മൂന്നോ നാലോ ഇടതു കൈകൾകൊണ്ട് അത് തിരിച്ചെടുക്കുകയും ചെയ്യുന്നു എന്ന് ഭരണഘടന നിർമാണസഭയിൽ കെ.ടി. ഷാ വിലപിക്കുകയുണ്ടായി.
1832നുശേഷം ബ്രിട്ടനിൽ രാജ്യദ്രോഹം ഒരു ഗൗരവം കുറഞ്ഞ കുറ്റമായാണ് പരിഗണിക്കപ്പെട്ടിരുന്നത്. അതിെൻറ വ്യാപ്തി വളരെ പരിമിതവുമായിരുന്നു. 2009ൽ രാജ്യദ്രോഹം എന്ന കുറ്റംതന്നെ ബ്രിട്ടനിൽ നിരോധിക്കപ്പെടുകയുണ്ടായി. എന്നാൽ, ഇന്ത്യയിൽ ഇന്ത്യൻ പീനൽ കോഡിലെ 124 എ വകുപ്പുപ്രകാരം ഭരണകൂടത്തിനെതിരെ വെറുപ്പോ നീരസമോ പുച്ഛമോ സൃഷ്ടിക്കുന്ന തരത്തിലുള്ള ഏതൊരു അഭിപ്രായപ്രകടനവും രാജ്യദ്രോഹമാണ്.
കോടതിയലക്ഷ്യം
കോടതിയലക്ഷ്യമാണ് ആവിഷ്കാര സ്വാതന്ത്ര്യത്തിെൻറ തലക്കുമേൽ തൂങ്ങുന്ന മറ്റൊരു െഡമോക്ലസിെൻറ വാൾ. 1765ൽ റെക്സ് x അൽമോൻ എന്ന കേസിൽ ബ്രിട്ടനിൽ ജസ്റ്റിസ് വിൽമൊണ്ട് ആണ് കോടതിയലക്ഷ്യം എന്ന കുറ്റം രൂപപ്പെടുത്തുന്നത്. ന്യായാധിപർക്കു ചുറ്റും മഹത്ത്വത്തിെൻറ ദീപ്തി നിലനിർത്തുക എന്നതാണ് കോടതിയലക്ഷ്യ നിയമത്തിെൻറ ലക്ഷ്യം എന്ന് വിൽമൊണ്ട് പ്രഖ്യാപിക്കുകയുണ്ടായി. 1899-ൽ മാക്ലിയോഡ് x സെൻറ് ഓബിൻ എന്ന കേസിൽ, കോടതിയെ അപകീർത്തിപ്പെടുത്തുക എന്ന കുറ്റം കാലഹരണപ്പെട്ടതാണ് എന്ന് പ്രിവി കൗൺസിൽ പ്രഖ്യാപിച്ചു. മാത്രമല്ല, ജഡ്ജിമാരുടെ സൽപ്പേര് നിലനിർത്താനുള്ളതല്ല; മറിച്ച് സുഗമമായ നീതിനിർവഹണം ഉറപ്പുവരുത്താൻ വേണ്ടി മാത്രം ലക്ഷ്യമാക്കിയുള്ളതാണ് കോടതിയലക്ഷ്യനിയമം എന്നും അതു വളരെ വിരളമായി മാത്രമേ ഉപയോഗിക്കാവൂ എന്നും ജസ്റ്റിസ് മോറിസ് ഈ കേസിൽ വിധിക്കുകയുണ്ടായി. ‘‘വിമർശനങ്ങളെ ഭയപ്പെടരുത്; അതിനേക്കാൾ (ജഡ്ജിമാരുടെ സൽപ്പേരിനേക്കാൾ) പ്രധാനപ്പെട്ട ഒന്നുണ്ട് - അഭിപ്രായ സ്വാതന്ത്ര്യം’’- -ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രഗത്ഭനായ ഇംഗ്ലീഷ് ന്യായാധിപൻ ഡെന്നിങ് പ്രഭു ജഡ്ജിമാരെ ഇങ്ങനെ ഉപദേശിച്ചു. ഇംഗ്ലണ്ടിൽ ഡെയ്ലി മിറർ പത്രം ജഡ്ജിമാരുടെ ചിത്രം തലകീഴായി പ്രസിദ്ധീകരിച്ച് അവരെ ‘വിഡ്ഢികൾ’ എന്നു വിളിച്ചിട്ടും പത്രത്തിനെതിരെ ഒരു നടപടിയും എടുക്കുകയുണ്ടായില്ല. ജഡ്ജിമാർക്ക് ഇത്തരം കേസിൽ സിവിൽ മാനനഷ്ടക്കേസ് കൊടുക്കാം എന്നു മാത്രം. കോടതിയെ അപകീർത്തിപ്പെടുത്തുക എന്ന കുറ്റം 2013-ൽ ബ്രിട്ടനിൽ റദ്ദാക്കി. അമേരിക്കയിൽ കോടതിയെ അപകീർത്തിപ്പെടുത്തുക എന്ന കുറ്റംതന്നെയില്ല. അമേരിക്കൻ ന്യായാധിപനായ ഫെലിക്സ് ഫ്രാങ്ക്ഫുർട്ടെർ കോടതിയലക്ഷ്യ നിയമത്തെ ‘ഒരു ബ്രിട്ടീഷ് വിഡ്ഢിത്തം’ എന്നാണ് വിളിച്ചത്. ഇന്ത്യയിൽ ഇപ്പോഴും ഈ കുറ്റം നിലനിൽക്കുന്നു.
ഇതിനു പുറമെ ഇന്ത്യയിൽ ആവിഷ്കാര സ്വാതന്ത്ര്യം സ്റ്റേറ്റിനെതിരെ മാത്രമേ ഭരണഘടന ഉറപ്പുനൽകുന്നുള്ളൂ. പലപ്പോഴും സ്റ്റേറ്റിതര രാഷ്ട്രീയ, -സാമൂഹിക ശക്തികളാണ് ഇന്ത്യയിൽ ആവിഷ്കാര സ്വാതന്ത്ര്യത്തിെൻറ അന്തകരായി രംഗപ്രവേശം ചെയ്യാറുള്ളത്. യഹോവ സാക്ഷി കേസിൽ ജസ്റ്റിസ് ചിന്നപ്പ റെഡ്ഡി ഇങ്ങനെ നിരീക്ഷിക്കുകയുണ്ടായി: ‘‘നമ്മുടെ പാരമ്പര്യം സഹിഷ്ണുതയാണ് പഠിപ്പിക്കുന്നത്; നമ്മുടെ തത്ത്വചിന്ത സഹിഷ്ണുതയാണ് ഉദ്ഘോഷിക്കുന്നത്; നമ്മുടെ ഭരണഘടന സഹിഷ്ണുതയാണ് പ്രാവർത്തികമാക്കുന്നത്.’’ എന്നാൽ, പ്രായോഗികതലത്തിൽ ഇത് യാഥാർഥ്യവത്കരിക്കുന്നുണ്ടോ എന്ന ചോദ്യം ബാക്കിയാകുന്നു.
അമേരിക്കൻ നിയമജ്ഞനായ ലൂയിസ് ബ്രാൻഡെയ്സ് നിരീക്ഷിച്ചത് ‘‘തെറ്റായ അഭിപ്രായത്തിനെതിരായ ഫലപ്രദമായ പ്രത്യുപായം കൂടുതൽ ഭാഷണമാണ്; അല്ലാതെ നിർബന്ധിതമായ മൗനമല്ല’’ എന്നാണ്. അതിനാൽതന്നെ കൂടുതൽ സ്വതന്ത്രമായ സംവാദം ഉറപ്പാക്കുന്നവിധം നമ്മുടെ ഭരണഘടന -നിയമവ്യവസ്ഥയിൽ സമഗ്രമായ ഒരു അറ്റകുറ്റപ്പണി കാലം ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.