ഓപൺ യൂനിവേഴ്‌സിറ്റി എന്ന ചതിക്കുഴി

നാട്ടിൽ ഇപ്പോൾ നടക്കുന്ന പല വിദ്യാഭ്യാസ പരിഷ്കാരങ്ങളും പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് നിർദേശിക്കപ്പെടുന്ന പല നിർദേശങ്ങളും സാമൂഹികനീതിയെയും സാമാന്യനീതിയെയും ഒരുപോലെ ചവിട്ടിയരക്കുന്നതാണ്. സർവകല ാശാലകൾക്ക് റഗുലർ സ്ട്രീമിൽ ഉൾക്കൊള്ളാനാവാത്തവിധം പഠിതാക്കളുടെ എണ്ണം വർധിക്കുകയും അവർക്ക് വിദൂര വിദ്യാഭ്യാസ സംവിധാനത്തിലൂടെ കോഴ്‌സുകൾ ആവിഷ്കരിക്കാൻ യോഗ്യതയുള്ള ഒരു സർവകലാശാലപോലും കേരളത്തിലില്ലാതിരിക്കുകയും ചെയ്തപ ്പോൾ അതിനെ മറികടക്കാൻ നിർദേശിക്കപ്പെട്ടിരിക്കുന്ന ഓപൺ യൂനിവേഴ്സിറ്റി എന്ന പരിഹാരം നീതിലംഘനത്തിെൻറ ഉദാഹരണ മാണ്.

മതിയായ അളവിൽ യൂനിവേഴ്സിറ്റികളും ഉന്നത പഠനകേന്ദ്രങ്ങളും ഇല്ലാതെ വരുന്പോൾ ഒരുപാട് പേർ വിദ്യാഭ്യാസഘട നയിൽനിന്നുതന്നെ പുറന്തള്ളപ്പെടും. ഇതിനെ മറികടക്കാൻ കണ്ടെത്തിയ സാമൂഹിക നീതി പ്രതിഫലിപ്പിക്കുന്ന ഒരു സംവിധാന മായിരുന്നു പതിറ്റാണ്ടുകളായി കേരളം പിന്തുടരുന്ന സ്വകാര്യമായി കോഴ്‌സുകൾ രജിസ്റ്റർ ചെയ്ത് ബിരുദ ബിരുദാനന്തര വിദ്യാഭ്യാസം നേടിയെടുക്കാനുള്ള സൗകര്യം. ഈ സൗകര്യത്തോട് അമർഷം ഉള്ളവർ എന്നുമുണ്ടായിരുന്നു. പണക്കാരൻ നേരംപോക്ക ിന് വൻ സൗകര്യങ്ങളുള്ള വിദ്യാലയങ്ങളിൽ കറങ്ങി നടന്ന് ബിരുദം നേടുന്പോൾ കൂലിപ്പണിക്കാരെൻറ മക്കളും മാർക്കു കുറ ഞ്ഞവരും പാടത്ത് പണിയെടുത്തും കുടുംബം പോറ്റിയും പ്രൈവറ്റായി സമാനബിരുദങ്ങൾ നേടുന്നതു കണ്ട് സഹികെട്ടവരാണ് അവർ.

സെക്കൻഡറി തലത്തിൽ മാർക്ക് കുറഞ്ഞതു കാരണം സൗജന്യ കോളജ് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടെങ്കിലും പാരലൽ കോളജുകളിലും ടൂഷൻ സെൻററിലും പോയി മുഖ്യധാരയിലേക്ക് തിരിച്ചുവരാൻ ശ്രമിക്കുന്നവരോട് അസൂയയുള്ളവർ. ചിലപ്പോഴെങ്കിലും കഠിന പ്രയത്നത്തിലൂടെ റഗുലർ വിദ്യാർഥികളെ കവച്ചുവെക്കും വിധം ഈ ‘അരികുവത്കരിക്കപ്പെട്ടവർ’ മുന്നേറുന്പോൾ അസഹനീയമായ പക കാരണം ഉള്ളം പിടയുന്നവരാണ് അവർ. ഇവരാണ് യു.ജി.സിയുടെ തലപ്പത്തും സർവകലാശാല ഇടനാഴികളിലും ഇരുന്ന് നമ്മുടെ സംസ്ഥാനത്ത് പതിറ്റാണ്ടുകളായി നിലനിന്ന ഒരു സംവിധാനത്തെ സമർഥമായി അട്ടിമറിച്ചത്. ആരും ചെറുവിരൽപോലും അനക്കാതെയാണ് പ്രൈവറ്റ് രജിസ്‌ട്രേഷൻ സന്പ്രദായം കേരളത്തിൽനിന്നു അപ്രത്യക്ഷമായത്.

മൂന്നു കോടിയിലധികം ജനങ്ങൾ ജീവിക്കുന്ന ഒരു സംസ്ഥാനത്ത് കേവലം നാലോ അഞ്ചോ സർവകലാശാലകൾ മാത്രമാണ് ഉള്ളതെന്ന വസ്തുതയൊന്നും ആരും പ്രശ്‌നമാക്കിയില്ല. പ്ലസ് ടുവിൽ 90 ശതമാനം മാർക്ക് ലഭിച്ചവർവരെ റഗുലർ സ്ട്രീമിന് പുറത്താവാൻമാത്രം പരിമിതമായ വിദ്യാഭ്യാസഘടനയാണ് കേരളത്തിേൻറത്. സർക്കാർ മേഖലയിലോ കുറഞ്ഞ ഫീസിലോ ഗണ്യമായ ഒരു വിഭാഗത്തിന് പഠിക്കാൻ പറ്റാത്തത് അവരുടെ കുറ്റമല്ല, മതിയായ എണ്ണം യൂനിവേഴ്സിറ്റികളും ഉന്നത പഠനകേന്ദ്രങ്ങളും ഇല്ലാത്തതു കൊണ്ടാണ്. ഒട്ടനേകം യൂനിവേഴ്‌സിറ്റികൾ നിർമിച്ച് മറികടക്കേണ്ട പ്രശ്നമാണിത്. അതിനുമാത്രം സാന്പത്തിക സുസ്ഥിതി നമുക്കില്ലായിരുന്നു. അതിനെ മറികടക്കാൻ നാം തന്നെ ആവിഷ്കരിച്ച സന്പ്രദായമാണ് പ്രൈവറ്റ് രജിസ്‌ട്രേഷൻ.

ബിരുദ ബിരുദാനന്തര വിദ്യാഭ്യാസം കേരളത്തിൽ സാർവത്രികമാക്കുന്നതിൽ പ്രൈവറ്റ് രജിസ്‌ട്രേഷനും പാരലൽ കോളജുകളും നിർവഹിച്ച പങ്ക് അനിഷേധ്യമാണ്. ഈ ഘടനയിൽ സാധാരണ വിദ്യാർഥികൾ കൂടുതൽ മാർക്ക് നേടി മുന്നേറുന്നത് കണ്ടപ്പോഴാണ് പ്രൈവറ്റ് രജിസ്‌ട്രേഷൻ എന്ന സന്പ്രദായം വിവേചനമാണെന്ന കപടയുക്തി ചിലർ പ്രചരിപ്പിച്ചത്. കേംബ്രിജ് യൂനിവേഴ്‌സിറ്റിയുടെ ലോകോത്തര ‘എ ലെവൽ’ പരീക്ഷവരെ പ്രൈവറ്റായി എഴുതാമെന്നും ആ പരീക്ഷയുടെ മാർക്കുമാത്രം അടിസ്ഥാനമാക്കി പ്രൈവറ്റായി പരീക്ഷ എഴുതിയ വിദ്യാർഥികൾക്കും ഓക്‌സ്‌ഫഡ്, ഹാർവഡ് യൂനിവേഴ്സിറ്റികളിൽവരെ ബിരുദ ബിരുദാനന്തര കോഴ്സ്‌കൾക്ക് അഡ്മിഷൻ ലഭിക്കുമെന്നിരിക്കെ, അവർക്കൊന്നും ഇല്ലാത്ത വിവേചനവിരുദ്ധ ബോധം യു.ജി.സിക്കുണ്ടാവുന്നത് ഏകലവ്യെൻറ തള്ളവിരൽ മുറിച്ചെടുത്ത ദ്രോണാചാര്യെൻറ വാശികൊണ്ട് തിമിരം ബാധിച്ചതു മൂലമാണ്.

പ്രൈവറ്റ് രജിസ്‌ട്രേഷൻ നിർത്തലാക്കി ഡിസ്റ്റൻഡ് മോഡിലേക്കുള്ള മാറ്റത്തെ തുടർന്ന് കടുത്ത വിവേചനമാണ് മൂല്യനിർണയത്തിൽ വിദ്യാർഥികൾ അനുഭവിക്കുന്നത്. സമർഥർക്കുവരെ അർഹമായ മാർക്ക് ലഭിക്കുന്നില്ല. ഒരു മാർക്കിെൻറവരെ വ്യത്യാസത്തിന് തോൽക്കുന്നവരും എ ഗ്രേഡ് നഷ്ടപ്പെടുന്നവരും ഉണ്ട്. ഉത്തരക്കടലാസ് പരിശോധിക്കുന്നുണ്ടോ എന്നുപോലും സംശയിക്കേണ്ട സ്ഥിതിയാണ്. കാരണം പുനർ മൂല്യനിർണയത്തിൽ 24 മാർക്കിെൻറവരെ വ്യത്യാസമുണ്ടായ അനുഭവങ്ങളുണ്ട്. പുനർ മൂല്യനിർണയത്തിന് അപേക്ഷ കൊടുത്താൽ തന്നെ ഒരു വർഷമെങ്കിലും കാത്തിരിക്കേണ്ടി വരും. പലപ്പോഴും സപ്ലിമെൻററി പരീക്ഷക്കു മുന്പ് തീരുമാനമാകാറില്ല. ആരും പുനഃപരിശോധനക്ക് അപേക്ഷ സമർപ്പിക്കാതിരിക്കാനുള്ള കുത്സിത ശ്രമമാണിതെന്ന ആരോപണമുണ്ട്. സെമസ്റ്റർ റിസൽറ്റുകൾ വരുന്നത് കൃത്യസമയത്തല്ല. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ അനുഭവങ്ങളാണ് ഇതെല്ലാം (മേൽ സൂചിപ്പിച്ച ഓരോന്നിനും കൃത്യമായ തെളിവുകൾ കൈവശമുണ്ട്). ഇതൊന്നും പരിശോധിക്കാനോ നടപടിയെടുക്കാനോ ഒരു മന്ത്രി നമുക്കുണ്ടോ എന്നറിയില്ല. ഉണ്ടെങ്കിൽതന്നെ ഡിസ്റ്റൻറ് മോഡിൽ പഠനം നടത്തുന്നവരെല്ലാം പടിക്ക് പുറത്തു നിൽക്കേണ്ടവരാണ് എന്ന വരേണ്യ മനോഭാവം മാറാത്ത കാലത്തോളം ഒരു പരിഹാരം ഉണ്ടാവാനിടയില്ല.

പ്രൈവറ്റ് രജിസ്‌ട്രേഷൻ നിർത്തി എല്ലാ സർവകലാശാലകളും ഡിസ്റ്റൻറ് മോഡിലേക്ക് മാറണമെന്ന് യു.ജി.സി നിർദേശിച്ചപ്പോൾ അതിനെതിരെ നിലയുറപ്പിച്ച ചില കലാശാലകളുണ്ടായിരുന്നു. വിദൂര വിദ്യാഭ്യാസവും ഓപൺ ഡിഗ്രിയും റഗുലർ കോഴ്‌സും തമ്മിൽ വിവേചനം പാടില്ല എന്ന സർക്കുലർ ഇറക്കി അന്ന് വിയോജിച്ചവരെ യു.ജി.സി വരുതിയിലാക്കി. എന്നാൽ, ഉത്തരക്കടലാസ് നോക്കുന്നതു മുതൽ സെമസ്റ്റർ റിസൽറ്റ് പ്രസിദ്ധീകരിക്കുന്നതുവരെ കടുത്ത വിവേചനം നിലനിൽക്കെ ഇത്തരം വിജ്ഞാപനം കൊണ്ടെന്ത് പ്രയോജനം? ഏതു സമയവും പിൻവലിക്കാവുന്ന ഒരു വിജ്ഞാപനത്തിന് എന്ത് ആധികാരികത? ഇപ്പോൾ യു.ജി.സി തന്നെ അസ്തമിച്ചുകൊണ്ടിരിക്കെ, ഇത്തരം വിജ്ഞാപനങ്ങൾ എന്താവും എന്നു കണ്ടറിയണം.

കേരളത്തിലെ പ്രൈവറ്റ് വിദ്യാർഥികളുടെ അവകാശവും ഭാവിയും മുൻനിർത്തി യു.ജി.സിയെ കാര്യങ്ങൾ ധരിപ്പിക്കേണ്ട സർക്കാർ അതൊന്നും ചെയ്യാതെ ഇപ്പോൾ യു.ജി.സിയുടെ മറ്റൊരു നിർദേശം സ്വീകരിച്ച് വിദൂരവിദ്യാഭ്യാസവും നിർത്താൻ പോവുകയാണ്. വിദൂരവിദ്യാഭ്യാസ സംവിധാനം പൂർണമായും നിർത്തി സ്വകാര്യമേഖല വിദ്യാർഥികളെ പുതുതായി സ്ഥാപിക്കാൻ പോകുന്ന ഓപൺ സർവകലാശാലയുടെ ഭാഗമാക്കും എന്നാണ് സർക്കാർ നിലപാട്. വിദൂര വിദ്യാഭ്യാസം നിർത്തണമെന്നല്ല, ആ സംവിധാനം നിലനിർത്താൻ പ്രേത്യക മാനദണ്ഡങ്ങൾ സർവകലാശാലകൾ പാലിക്കണമെന്നാണ് യു.ജി.സി ആവശ്യപ്പെട്ടത്. നാഷനൽ അസസ്‌മെൻറ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (നാക്) മാനദണ്ഡം അനുസരിച്ച് ‘എ പ്ലസ്’ ഗ്രേഡ് ലഭിച്ച സർവകലാശാലകൾക്ക് മാത്രമാണ് വിദൂര വിദ്യാഭ്യാസം നടത്താൻ യു.ജി.സി അനുവാദം. കേരളത്തിൽ പ്രസ്തുത നിലവാരത്തിലേക്ക് ഒരു സർവകലാശാലയും ഉയർന്നിട്ടില്ല. നിലവാരം ഉയർത്തി, സൗകര്യങ്ങൾ വർധിപ്പിച്ചു മാത്രമേ പ്രസ്തുത മാനദണ്ഡങ്ങൾ സർവകലാശാലകൾക്ക് പൂർത്തീകരിക്കാനാവൂ.

സർവകലാശാലകളുടെ നിലവാരം ഉയർത്താൻ ശ്രമിക്കുന്നതിനു പകരം ഓപൺ സർവകലാശാലയിലേക്ക് വിദ്യാർഥികളെ തള്ളിവിടാനാണ് സർക്കാർ ശ്രമം. കേരളത്തിലെ എല്ലാ യൂനിവേഴ്സിറ്റികളുടെയും വിദൂര പഠന കേന്ദ്രങ്ങൾ അതിന് കീഴിലാക്കും. അഥവാ ഇനി മുതൽ റഗുലർ സ്ട്രീമിലൂടെയല്ലാതെ പഠിക്കുന്നവർക്കെല്ലാം ലഭിക്കുക ഓപൺ യൂനിവേഴ്‌സിറ്റി ഡിഗ്രിയാണ്. ഇത് വിദൂര വിദ്യാഭ്യാസ വിദ്യാർഥികളോട് ചെയ്യുന്ന കൊടുംചതിയും നീതിനിഷേധവുമാണ്. വിദൂരവിദ്യാഭ്യാസവും ഓപൺ കോഴ്‌സും തീർത്തും വ്യത്യസ്തമാണ്. തമ്മിൽ വ്യത്യാസമില്ല എന്ന് സർക്കുലർ ഇറക്കി യു.ജി.സിക്ക് തീർപ്പാക്കാവുന്ന അത്ര ലളിതമല്ല അത്. ഒരു വിദ്യാഭ്യാസ യോഗ്യതയും ഇല്ലാത്തയാൾക്ക് നിശ്ചിത പ്രായപരിധിയെത്തുന്പോൾ ബിരുദ ബിരുദാനന്തര സർട്ടിഫിക്കറ്റുകൾ നേടാൻ ഉപകരിക്കുന്ന സംവിധാനമാണ് ഓപൺ യൂനിവേഴ്‌സിറ്റി. എന്നാൽ, കൃത്യമായ യോഗ്യത നേടിയ ഒരാൾക്കുമാത്രം റഗുലർ ക്ലാസിൽ പോവാതെ ബിരുദവും ബിരുദാനന്തര ബിരുദവും ഉറപ്പു വരുത്തുന്ന പഠനരീതിയാണ് വിദൂര വിദ്യാഭ്യാസം. ലോകത്ത് പൊതുവേ അംഗീകരിക്കപ്പെട്ടതാണിത്. പല അന്താരാഷ്‌ട്ര യൂനിവേഴ്‌സിറ്റികളും ഓപൺ ഡിഗ്രിയുള്ളവർക്ക് തുടർപഠനത്തിന് അഡ്മിഷൻ കൊടുക്കാറില്ല.

ജോലിയും പദവികളും അന്വേഷിച്ചു വരുന്നവർ ഓപൺ യൂനിവേഴ്‌സിറ്റി സർട്ടിഫിക്കറ്റ് ഉള്ളവരാണെങ്കിൽ പുറത്തു നിർത്തപ്പെടാറാണ് പതിവ്. ഇന്ത്യയിലെ പ്രശസ്തമായ ഇന്ദിര ഗാന്ധി നാഷനൽ ഓപൺ യൂനിവേഴ്‌സിറ്റിയുടെ കോഴ്‌സുകൾക്കുവരെ തുല്യത സർട്ടിഫിക്കറ്റ് നൽകാൻ ചില യൂനിവേഴ്സിറ്റികൾ മടിക്കുന്നുണ്ട്. ഇതര സംസ്ഥാനങ്ങളിലെ ഓപൺ കോഴ്‌സിന് നമ്മുടെ പല യൂനിവേഴ്സിറ്റികളും തുല്യത സർട്ടിഫിക്കറ്റ് നൽകാറേ ഇല്ല. ഇത്തരം ഒരു സാഹചര്യത്തിൽ സംസ്ഥാന ഓപൺ യൂനിവേഴ്‌സിറ്റിയും ഇതേ ഗതികേടിലെത്തില്ല എന്നുറപ്പിക്കാമോ? ഇതര സംസ്ഥാന ഓപൺ ഡിഗ്രിയോട് നമ്മുടെ യൂനിവേഴ്‌സിറ്റികൾ സ്വീകരിക്കുന്ന അതേ സമീപനം സംസ്ഥാന ഓപൺ സർവകലാശാലയോട് ഇതര സംസ്ഥാന യൂനിവേഴ്സിറ്റികളും സ്വീകരിച്ചാൽ വിദ്യാർഥികളുടെ ഭാവി കൂടുതൽ അവതാളത്തിലാവും.

സംസ്ഥാന സർക്കാർ വരാനിരിക്കുന്ന യൂനിവേഴ്സിറ്റിയെ കുറിച്ച കൃത്യമായ വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചിട്ടില്ല എന്നത് നേരാണ്. ബി.എസ്സി വരെ ഓപൺ സർവകലാശാലയിൽ ഉണ്ടാവും എന്നെല്ലാമാണ് പറയപ്പെടുന്നത്. വിദൂരവിദ്യാഭ്യാസം നടപ്പാക്കാൻമാത്രം ഉന്നതനിലവാരമുള്ള ഒരു സർവകലാശാലപോലും കേരളത്തിൽ ഇല്ലെങ്കിൽ അതിെൻറ പേരിൽ ലക്ഷക്കണക്കിന് വിദ്യാർഥികൾക്ക് ഇരുണ്ട ഭാവി സമ്മാനിക്കാനല്ല, കേരളീയ പരിസരത്തുനിന്നുള്ള പരിഹാരങ്ങൾക്കാണ് സർക്കാർ തയാറാവേണ്ടത്. ഒരു ജനതയുടെ വിദ്യാഭ്യാസാവകാശങ്ങൾ നേടിയെടുക്കാൻ ഒപ്പം നിൽക്കാനാവുന്നില്ലെങ്കിൽ അവരെ കള്ളച്ചൂതിലൂടെ തോൽപിക്കാതിരിക്കാനുള്ള മര്യാദയെങ്കിലും സർക്കാർ കാണിക്കണം.

Tags:    
News Summary - Open University Issue-Opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.