Image copyright @smishdesigns

തലമാറിയാൽ പോരാ, മനസ്സുതന്നെ മാറണം

വനിത കമീഷൻ അധ്യക്ഷസ്ഥാനത്തുനിന്ന് എം.സി. ജോസഫൈൻ രാജിവെച്ചുവെന്ന വാർത്ത ടി.വിയിൽസ്േക്രാൾ ചെയ്യുന്നുണ്ട്. സമൂഹ മാധ്യമ സുഹൃത്തുക്കൾ ആനന്ദവും ആഹ്ലാദവും പങ്കുവെച്ച് പോസ്​റ്റുകളിട്ട് തിമിർക്കുന്നുണ്ട്. ഏവരും ആഗ്രഹിച്ചിരുന്നതായതിനാലും, ഇതൊരു ശക്തമായ ആവശ്യമായി ഉന്നയിക്കപ്പെട്ടതിനാലും ഈ രാജിയെ ഒരു തുടക്കമെന്ന നിലയിൽ സ്വീകരിക്കുന്നു. പക്ഷേ, ആഹ്ലാദിക്കാൻ മനസ്സു വരുന്നില്ല. സങ്കടം പറയുന്ന ഒരു സ്ത്രീയോട് ഇത്രമാത്രം അസഹിഷ്ണുതയോടെ, തീർത്തും നിർദയമായി സംസാരിക്കുന്നതിൽ തെറ്റുതോന്നാത്ത ഒരാളെ തികഞ്ഞ ഉത്തരവാദിത്തം വേണ്ട ആ പദവിയിൽ ഇത്രയേറെ കാലം ഇരിക്കാൻ അനുവദിച്ചതിെൻറ നടുക്കമാണ് ഇേപ്പാഴുള്ളിൽ. ജീവിതം കൊണ്ട് മുറിവേറ്റ് ചോരവാർന്നെത്തിയ സ്ത്രീകൾക്ക് ഇവർ പ്രതിനിധാനം ചെയ്യുന്ന അധികാര സ്ഥാപനത്തിൽനിന്ന് എന്തുതരം നീതിയായിരിക്കും ലഭിച്ചിട്ടുണ്ടാവുക എന്ന ആശങ്കയുമുണ്ട്.

ഒരു ലൈവ് പ്രോഗ്രാമിൽ ഏവരും കേൾക്കെ ഈ സംഭാഷണം നടന്നതുകൊണ്ടു മാത്രമാണ് നമ്മളിക്കാര്യം വിശ്വസിക്കാനും രാജിക്കായി മുറവിളി കൂട്ടാനുമൊക്കെ തയ്യാറായത്. സംസ്ഥാന ഭരണത്തിന് നേതൃത്വം നൽകുന്ന സി.പി.എമ്മിെൻറ കേന്ദ്ര സമിതി അംഗമായിട്ടും ഇടതുപക്ഷ അനുഭാവികളും പല ഉത്തരവാദപ്പെട്ട ഭാരവാഹികളും ഇടതു സാംസ്കാരിക പ്രവർത്തകരും ഈ അനാശാസ്യ പ്രവണതക്കെതിരെ വിരൽചൂണ്ടാൻ നിർബന്ധിതരായി. ചാനലുകളിലും വാട്​സ്ആപ്പിലും ഫേസ്ബുക്കിലുമെല്ലാം മനുഷ്യത്വരഹിതമായ വർത്തമാനത്തിെൻറ ദൃശ്യങ്ങൾ വീണ്ടും വീണ്ടും കാണുേമ്പാൾ അതിലെ വയലൻസ് ബോധ്യപ്പെട്ടതുകൊണ്ടാണ് സമൂഹം ഇത്ര വലിയ രോഷ പ്രകടനത്തിന് മുതിർന്നത്. എം.

സി. ജോസഫൈൻ എന്നൊരു വ്യക്തി കസേരയിൽനിന്ന് ഒഴിയുന്നതുകൊണ്ട് നമ്മുടെ നാട്ടിലെ സ്ത്രീകൾ നേരിട്ടുകൊണ്ടിരിക്കുന്ന അതി ഗുരുതരമായ അവകാശ നിഷേധങ്ങൾക്ക് പരിഹാരം കണ്ടെത്താനാകുമെന്ന് ഒരാളും തെറ്റിദ്ധരിക്കേണ്ടതില്ലെന്ന് സ്നേഹപൂർവം ഓർമപ്പെടുത്തട്ടെ. അവർക്കെതിരെ രൂക്ഷമായും, ഈ സിസ്​റ്റത്തിനെതിരെ ശക്തമായും സംസാരിച്ചുകൊണ്ടിരിക്കുന്ന എല്ലാവർക്കും അതറിയാം എന്നുതന്നെയാണ് വിശ്വാസവും.

അടച്ചിട്ട മുറിയിൽ ഒരു തെളിവെടുപ്പ് നടത്തവെ വനിത കമീഷൻ അധ്യക്ഷ ഇതുപോലെ മോശമായി പെരുമാറിയെന്ന് ഒരു പരാതിക്കാരി പറഞ്ഞിരുന്നുവെങ്കിൽ അവരെ മുഖവിലക്കെടുത്ത് ഒപ്പം നിന്ന് നീതിക്കായി വാദിക്കാൻ എത്ര പേർ തയാറാകുമായിരുന്നു? ചീത്ത വിളിച്ചതിന് തെളിവുണ്ടോ എന്ന് ചോദിച്ച്, അവരുടെ രാഷ്​ട്രീയ പശ്ചാത്തലവും കുടുംബ ചിത്രവുമെല്ലാം തിരഞ്ഞ് ചീത്ത പറഞ്ഞ് നിശ്ശബ്​ദമാക്കാനാവും പലരും തിടുക്കപ്പെടുക. ദലിത്, ആദിവാസി, ഭിന്നലിംഗ​ സമൂഹങ്ങളിൽനിന്നുള്ളവരോ, മുഖ്യധാരാ രാഷ്​ട്രീയ കളങ്ങൾക്ക് പുറത്തുള്ളവരോ ആയ വ്യക്തികൾ ആണെങ്കിൽ കമീഷനെതിരെ പറയുന്നതിെൻറ പേരിൽ അവർ നേരിടേണ്ടി വരുന്ന അതിക്രമങ്ങൾ സങ്കൽപിക്കാവുന്നതിലെല്ലാം അപ്പുറമായിരിക്കും. വനിത കമീഷനിൽ പരാതിപ്പെടാൻ പോയിട്ടുള്ളവരുടെ അനുഭവത്തെ കുറിച്ചും, അതിൽ പോസിറ്റിവ് ആയ തീർപ്പു ലഭിച്ചവരെ കുറിച്ചും പത്രമാധ്യമങ്ങളിൽ ഒരു പൊതു സർവേ നടത്തിയാൽ തന്നെ ഒരു പക്ഷേ, ഇതിലും ഭീകരമായ കഥകളും അനുഭവങ്ങളും പുറത്തുവരുമെന്ന് ഉറപ്പ്​!

ഇത് നമ്മൾ എല്ലാവരും ഉൾക്കൊള്ളുന്ന ഒരു സംവിധാനം കൂടി ഉത്തരവാദിയായ പ്രശ്നമാണ്. വനിതകളുടെ അവകാശങ്ങൾ സംരക്ഷിക്കാനും നീതി ഉറപ്പുവരുത്താനുമുള്ള പരമോന്നത സ്ഥാപനമായാണ് വനിത കമീഷനെ നമ്മൾ ഗണിക്കുന്നതെങ്കിലും നിർഭാഗ്യവശാൽ പുരുഷമേൽകോയ്മ അഥവാ പാട്രിയാർക്കൽ ചിന്തയാണ് അതിനെ നയിക്കുന്നത്. കമീഷന് മുന്നിൽ സമർപ്പിക്കപ്പെടുന്ന കേസുകൾ കെട്ടിക്കിടക്കുന്നതും തേച്ചുമായ്ക്കപ്പെടുന്നതും പരാതി പിൻവലിക്കാൻ സ്ത്രീകൾ നിർബന്ധിതരാവുന്നതുമെല്ലാം ആ മനോഭാവം ഭരിക്കുന്നതു കൊണ്ടാണ്. രാഷ്​ട്രീയ താൽപര്യങ്ങളുടെ, അല്ലെങ്കിൽ സാമുദായിക സമവാക്യങ്ങളുടെ പേരിൽ കണ്ടെത്തുന്ന ഏതാനും സ്ത്രീകളെ ആ ചുമതലയേൽപിച്ച് സർക്കാറും സമൂഹവും കൈയൊഴിഞ്ഞ് മാറിനിൽക്കുേമ്പാൾ മറ്റെല്ലായിടത്തുമെന്നതുപോലെ സ്ത്രീനീതി വിഷയത്തിലും കൈയൂക്കും ആണധികാരവും ജാതിമേൽക്കോയ്മയുമെല്ലാം ചേർന്ന് കാര്യങ്ങൾ തീരുമാനിക്കും. ആദിവാസിയെ ഉപയോഗിച്ച് ആദിവാസിയെ കൊല്ലുന്ന സൽവാ ജുദൂം പോലെ സ്ത്രീകളെ ഉപയോഗിച്ച് സ്ത്രീനീതിയെ ഞെരിച്ചു കൊല്ലും. ഓരോ സ്ത്രീധനഹത്യകളുണ്ടാകുേമ്പാഴും നാട് നടുങ്ങാറുണ്ട്. കൊല്ലപ്പെടുന്ന സ്ത്രീയുടെ പദവിയും ജാതി-സാമൂഹിക അവസ്ഥയുമെല്ലാമനുസരിച്ച് നടുക്കത്തിെൻറ തോതിൽ വ്യത്യാസവുണ്ടാകുന്നുവെന്നത് സമൂഹം ഒളിപ്പിച്ചുവെച്ചിരിക്കുന്ന കാപട്യത്തിെൻറ മറ്റൊരു വശം.

നിലവിൽ ചർച്ചയായിരിക്കുന്ന വിസ്മയയുടെ മരണവും വനിത കമീഷ​െൻറ മനുഷ്യത്വരാഹിത്യ സമീപനവും ചിന്താഗതിയിലും പ്രവർത്തനങ്ങളിലും ഇന്നുമുതലെങ്കിലും തിരുത്തൽ വരുത്താൻ പ്രേരിപ്പിക്കുമെങ്കിൽ മാത്രമേ നമ്മളീ പ്രകടിപ്പിക്കുന്ന രോഷത്തിന് അർഥമുണ്ടാവൂ. ഇലക്ഷനിൽ തോറ്റതോ സീറ്റ് നിഷേധിക്കപ്പെട്ടതോ ആയ ഏതെങ്കിലുമൊരു പ്രമുഖയെ പുനരധിവസിപ്പിക്കാനോ ആപത്കാലങ്ങളിൽ സഹായിച്ച സാംസ്കാരിക-സമുദായ നേതൃത്വത്തോട് ഉപകാര സ്മരണ കാണിക്കാനോ ഉള്ള പദവിയായി വനിത, ബാലാവകാശ കമീഷനുകളെ ഇനിയെങ്കിലും തരംതാഴ്ത്താതിരിക്കുക.

സ്ത്രീകൾ, കുട്ടികൾ, ഭിന്നലിംഗക്കാർ എന്നിവർക്കെതിരെ നടക്കുന്ന ഏതൊരു തരം അതിക്രമവും എതിർക്കലും ചെറുക്കലും നീതി ഉറപ്പുവരുത്തലും തന്നെയാവണം പ്രഖ്യാപനത്തിലും പ്രയോഗവത്കരണത്തിലും ഈ സംവിധാനങ്ങളുടെ ദൗത്യം.

സ്ത്രീകളുടെ പ്രശ്നങ്ങൾ കേൾക്കാനും മനസ്സിലാക്കാനും സന്നദ്ധതയുള്ള, അടിസ്ഥാന സമൂഹങ്ങൾക്കിടയിൽ പ്രവർത്തിച്ചു പരിചയമുള്ള ആളുകളെത്തന്നെ സ്ത്രീനീതി സംരക്ഷണ ഉത്തരവാദിത്തങ്ങൾ ഏൽപ്പിക്കാൻ സർക്കാർ ആത്മാർഥത കാണിക്കണം.

വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും, സാമാന്യവത്കരണം കൊണ്ടും നടമാടുന്ന സ്ത്രീ വിരുദ്ധതകളെ അതിെൻറ ഗൗരവത്തോടെ കാണുവാനും യഥാസമയം യഥോചിതം തിരുത്താനും തയാറാവണം. വനിത കമീഷൻ അംഗങ്ങൾ, സർക്കാർ ജീവനക്കാർ, പൊലീസ്, ജനപ്രതിനിധികൾ എന്നിവർക്കെല്ലാം ഇതു സംബന്ധിച്ച പരിശീലനം നൽകണം.

ഞാനും നിങ്ങളുമുൾപ്പെടെ ഓരോ വ്യക്തികളും സ്വമേധയാ ഒരു ഓഡിറ്റിങ്ങിന് വിധേയമാവുന്നതുകൂടി സമൂഹത്തിൽ നടമാടുന്ന അതിക്രമങ്ങളുടെ തോത് കുറക്കാൻ ഉപകരിക്കുമെന്ന് തോന്നുന്നു. പരിചയത്തിെൻറയും ബന്ധുത്വത്തിെൻറയും സൗഹൃദത്തിെൻറയും പേരിൽ ചുറ്റും നടക്കുന്ന സ്ത്രീ വിരുദ്ധതയെ നിസ്സാരവത്കരിക്കാനോ ഒളിപ്പിക്കാനോ നമ്മൾ എപ്പോഴെങ്കിലും മുതിർന്നിട്ടുണ്ടോ എന്ന് സ്വയം പരിശോധിക്കണം. നാം നമ്മോടുതന്നെ അനീതി കാണിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനാണത്. ഒരു സ്ത്രീ അധികാരപദവിയിൽ എത്തുമ്പോഴല്ല, ഘടനാപരവും ശ്രേണീകൃതവുമായ അസമത്വം മനസ്സിലാക്കുന്ന, അതിനെ തിരുത്താൻ സ്വന്തം അധികാരം ഉപയോഗിക്കുന്ന, നിരന്തരമായി സ്വന്തം പ്രിവിലേജുകളെ മനസ്സിലാക്കി അതു കാരണം വാക്കിലും, നോട്ടത്തിലും, പ്രവർത്തനത്തിലും സംഭവിക്കുന്ന വീഴ്‌ചകളെ തിരുത്താൻ ശ്രമിക്കുന്ന, ഒരു ഫെമിനിസ്​റ്റ്​ ആ പദവിയിൽ എത്തുമ്പോഴാണ് നമുക്ക് ശരിക്കും സന്തോഷിക്കാനാവുക.

(ഡൽഹിയിൽ സ്വതന്ത്ര ഗവേഷകയാണ് ലേഖിക)

Tags:    
News Summary - It is not enough to change the head, have to change mind

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.