????????????, ??????????

കേരളത്തിൽ നവോത്ഥാനം സാധ്യമാക്കിയത് എങ്ങനെ?

ഇരുപതാം നൂറ്റാണ്ടിെൻറ ആരംഭത്തിൽ കേരളത്തിലെ മഹാഭൂരിപക്ഷം വരുന്ന പിന്നാക്ക–ദലിത് ജനവിഭാഗങ്ങളുടെ സാമൂഹിക–സാമ്പത്തിക–സാംസ്കാരിക ജീവിതം മൃഗതുല്യമായിരുന്നു. പൊതുവഴികളിൽ സഞ്ചാരസ്വാതന്ത്ര്യമില്ല, ഉൗടുവഴികളിൽപോലും മേൽജാതിക്കാരുടെ വഴിമാറ് എന്നർഥം വരുന്ന ‘ഹോയി, ഹോയി’ വിളികൾ കേട്ടുകൊണ്ടോ, അടിയങ്ങളിവിടുണ്ടേയെന്നുപറയുന്ന ‘ഹായ്, ഹായ്’ വിളിച്ചുകൊണ്ടോ മാത്രമേ ഈഴവർതൊട്ട് താഴോട്ടുള്ള ജാതികൾക്ക് സഞ്ചരിക്കാൻ കഴിയുമായിരുന്നുള്ളൂ.
മിക്ക പൊതുവഴികളുടെയും ക്ഷേത്രസമീപ പാതകളുടെയും പ്രവേശനങ്ങളെ അലങ്കരിച്ചിരുന്നത്, ‘ഈഴവർക്കും മറ്റവർണർക്കും ഈവഴി പ്രവേശനമില്ലെന്നെ’ഴുതിയ വലിയ ബോർഡുകളായിരുന്നു. സവർണരുടെ ഹോട്ടലുകളിലും കടകളിലും അവർക്കു കയറാനാവില്ലായിരുന്നു. പൊതുകമ്പോളങ്ങളിൽ സ്വതന്ത്രമായി ക്രയവിക്രയം ചെയ്യാനവകാശമില്ലായിരുന്നു. സ്വന്തം ഉൽപന്നങ്ങൾ – അത് നെല്ലാകാം, വാഴക്കുലയാകാം, കന്നുകാലികളാകാം – നിശ്ചിത സ്ഥലത്ത് വെച്ചതിനുശേഷം തീണ്ടാപ്പാടകലെ മാറിനിൽക്കണം. ചരക്കുകൾ വാങ്ങുന്നവർ മിക്കപ്പോഴും ഉയർന്ന ജാതിക്കാരായിരിക്കും. അതിനാൽ, മുതലാളിത്ത കമ്പോളത്തിലെപ്പോലെ ചരക്ക് വിൽക്കുന്നയാളും വാങ്ങുന്നയാളും തമ്മിൽ സ്വതന്ത്രമായ വിലപേശലൊന്നുമില്ല. ചരക്കിെൻറ അളവും ഗുണവും വിലയും നിർണയിച്ചിരുന്നത് ജാതിക്കോയ്മ തന്നെയായിരുന്നു. വാങ്ങുന്നയാൾ മേൽജാതിക്കാരനാണെങ്കിൽ, അയാൾ നിശ്ചയിക്കുന്ന വില, നിശ്ചിത സ്ഥലത്ത് നിക്ഷേപിച്ചതിനുശേഷം സാധനവുമായി മടങ്ങിപ്പോകും. തീണ്ടാപ്പാടകലം കഴിഞ്ഞാൽ ചരക്കിെൻറ ഉടമസ്ഥന് നിക്ഷേപിക്കപ്പെട്ട സ്ഥലത്തു വന്ന്, വാങ്ങിയ ആൾ ഏകപക്ഷീയമായി വെച്ചുപോയ പണം എടുത്തു തൃപ്തിപ്പെടുകയല്ലാതെ മാർഗമില്ല! വിലകുറഞ്ഞുപോയി എന്ന പരാതിപോലും ജാതിഭ്രഷ്ടിൽ കലാശിക്കാവുന്ന മേൽജാതിനിന്ദയായിരുന്നു. സ്വതന്ത്രകമ്പോളത്തെക്കുറിച്ചുള്ള ആഡംസ്മിത്തിെൻറയും ഇതര മുതലാളിത്ത സൈദ്ധാന്തികരുടെയും പ്രവചനങ്ങളെ അക്ഷരാർഥത്തിൽ അട്ടിമറിക്കുന്നതായിരുന്നു ജാതിസമൂഹത്തിലെ കമ്പോളം. മുതലാളിത്തകമ്പോളത്തിൽ ഏതെങ്കിലും തരത്തിലുള്ള അസന്തുലിതത്വങ്ങളുണ്ടായാൽ, അവ പരിഹരിക്കുകയും സന്തുലിതത്വം പുനഃസ്ഥാപിക്കുകയും ചെയ്യുന്ന ‘അദൃശ്യകര’ ങ്ങളെക്കുറിച്ച് ആഡംസ്മിത്ത് സിദ്ധാന്തിച്ചിരുന്നു. ബ്രിട്ടീഷുകാരുടെ കാലത്ത് പ്രവർത്തനമാരംഭിച്ച കമ്പോളങ്ങളിലെ ‘അദൃശ്യകര’ങ്ങളെ ജാതിയുടെ ‘ദൃശ്യകരങ്ങൾ’ നിലക്കുനിർത്തുകയാണുണ്ടായത്.

പിന്നാക്ക–ദലിത് കുട്ടികൾക്ക് സ്കൂളുകളിൽ പ്രവേശനമുണ്ടായിരുന്നില്ല. ഏതെങ്കിലും സർക്കാർ സ്കൂളിൽ ഒരുപാട് അപമാനം സഹിച്ച് പഠിച്ച് പാസായാൽതന്നെ, സർക്കാറുദ്യോഗങ്ങൾ അവർക്കു നിഷിദ്ധമായിരുന്നു. നമുക്കൊരു പൊതുഭാഷ പോലുമില്ലായിരുന്നു. സവർണെൻറ ‘രോഗം’, അധഃസ്ഥിതരുടെ ‘പടുകാലം’, അവർണെൻറ ‘ഉറക്കം’, സവർണെൻറ ‘പള്ളിക്കുറുപ്പ്’, സവർണക്കുട്ടിയുടെ ‘അച്ഛനുമമ്മ’യും, അവർണക്കുട്ടികളുടെ ‘തന്തകിടാത്ത’നും ‘തന്തകിടാത്തി’യും, മേൽജാതിയുടെ ‘ഗൃഹം’, താഴ്ജാതിയുടെ ‘കുപ്പപ്പാട്’, തമ്പുരാെൻറ ‘മനസ്സ്’, അടിയെൻറ ‘പഴമനസ്സ്’, തമ്പുരാെൻറ ‘വിവാഹം’, അടിയങ്ങളുടെ ‘കഴുത്തുകെട്ട്’ എന്നിങ്ങനെ ഭാഷ എപ്പോഴും ജാത്യാചാരങ്ങൾ കൊണ്ട് ജീർണമാക്കിയ ‘ഭൂതകാല’മായിരുന്നു നമ്മുടേത്! ജാതിനിയമങ്ങളുടെ കാർക്കശ്യം സമൂഹത്തിലെ മഹാഭൂരിപക്ഷം അവർണമനുഷ്യരുടെ ജീവിതം ദുസ്സഹമാക്കിയ സന്ദർഭത്തിലാണ് നാരായണഗുരുവിെൻറ നേതൃത്വത്തിൽ എസ്.എൻ.ഡി.പി.യും അയ്യൻകാളിയുടെ നേതൃത്വത്തിൽ സാധുജനപരിപാലനസംഘവും രൂപംകൊണ്ടത്.

സഹസ്രാബ്ദങ്ങളും നൂറ്റാണ്ടുകളും നീണ്ട അടിമത്തത്തിെൻറ നുകംപേറി മനുഷ്യാന്തസ്സുതന്നെ കൈമോശം വന്ന ഈ അധഃസ്ഥിത ജനതക്കുമേൽ നാരായണഗുരുവും അയ്യൻകാളിയും ആവിഷ്കരിച്ച ആശയ–മൂല്യങ്ങൾ ചെന്നുപതിച്ചത് പൊള്ളുന്ന ചാട്ടുളികൾപോലെയായിരുന്നു. ജാതിയുടെ നുകങ്ങൾ വലിച്ചെറിഞ്ഞ്, മനുഷ്യത്വം വീണ്ടെടുത്ത ആ ജനകോടികൾ കേരളത്തിലെ സവർണവാഴ്ചക്കെതിരെ പടഹധ്വനിമുഴക്കി. എന്നാൽ, ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും പാരമ്പര്യഭിത്തികൾകൊണ്ട് നീതിയുടെ ഉയിർത്തെഴുന്നേൽപിനെ പ്രതിരോധിക്കാനാണ് സവർണർ ശ്രമിച്ചത്. അപ്പോഴാണ്, ‘ദുരവസ്ഥ’യിലൂടെ മഹാകവി കുമാരനാശാെൻറ ഗർജനഭേരി നാടൊട്ടുക്കു മുഴങ്ങിയത്:
‘മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ,
മാറ്റുമതുകളീ നിങ്ങളെത്താൻ’’
കാലം വൈകിപ്പോയി കേവല–
മാചാരനൂലുകളെല്ലാം പഴകിപ്പോയി.
കെട്ടിനിർത്താൻകഴിയാത്ത
ദുർബലപ്പെട്ട ചരടിൽ ജനത നിൽക്കാ.’’

പക്ഷേ, മാറ്റേണ്ടവരാരും തന്നെ അവരുണ്ടാക്കിയ ചട്ടങ്ങൾ മാറ്റുവാൻ തയാറായിരുന്നില്ല. കേവലമാചാരനൂലുകളാൽ ബന്ധിതരായിരുന്ന മനുഷ്യർ തന്നെയാണ് നൂലുകൾ പൊട്ടിക്കുകയും ചട്ടങ്ങൾ മാറ്റുകയും ചെയ്തത്. ആചാരനൂലുകൾ പൊട്ടിക്കുകയും ചട്ടങ്ങൾ മാറ്റുകയും ചെയ്തപ്പോഴും യാഥാസ്ഥിതികരും പാരമ്പര്യവാദികളും വെറുതെയിരുന്നില്ല. നിവേദനങ്ങളിലൂടെയും ദേവപ്രശ്നങ്ങളിലൂടെയും അവർ പ്രകൃതിദുരന്തങ്ങളും മഹാവ്യാധികളും പ്രവചിച്ചു. ചട്ടങ്ങൾ മാറ്റിയാൽ ദൈവകോപമുണ്ടാകുമെന്നും നാടുമുടിയുമെന്നും അവർ ശപിച്ചു. പക്ഷേ, ദൈവം കോപിച്ചില്ല, നാടുമുടിഞ്ഞതുമില്ല. പകരം, ചട്ടങ്ങൾ മാറിയതോടെ ഒരു നവയുഗം കേരളത്തിൽ പിറന്നു.

നവോത്ഥാനകേരളത്തിെൻറ ശക്തിസ്തംഭങ്ങൾ
ഉജ്ജ്വലമായ മാനവസാഹോദര്യത്തിെൻറയും സാമൂഹിക നീതിയുടെയും വിത്തും വളവുമിട്ടുറപ്പിച്ച നവോത്ഥാന ഭൂമികയിലാണ് കമ്യൂണിസ്റ്റ്പ്രസ്ഥാനവും തുടർന്ന് അധ്യാപക–കർഷക–കർഷകത്തൊഴിലാളി പ്രസ്ഥാനങ്ങളും മുളപൊട്ടിയത്. ഈ നവോത്ഥാന ഭൂമികയിൽത്തന്നെയാണ് ജാതിമേധാവിത്വത്തിെൻറ ‘ധർമരാജ്യ’ങ്ങളെന്ന് വാഴ്ത്തപ്പെട്ട മലബാർ–കൊച്ചി–തിരുവിതാംകൂർ പ്രദേശങ്ങളെ ലയിപ്പിച്ച് 1956 ജനുവരി ഒന്നിന് ഐക്യകേരളം പിറന്നത്. 19ാം നൂറ്റാണ്ടിെൻറ മധ്യംവരെ കേരളത്തിലെ അധഃസ്ഥിതജനലക്ഷങ്ങളും കമ്യൂണിസ്റ്റ് പ്രസ്ഥാനവും നടത്തിയ ഐതിഹാസികവും ത്യാഗോജ്ജ്വലവുമായ പ്രക്ഷോഭങ്ങളും, അവർ നട്ടുനനപ്പിച്ച പുരോഗമനാശയമൂല്യങ്ങളുമാണ് ആധുനിക കേരളത്തിെൻറ ശക്തിസ്തംഭങ്ങൾ.

നവോത്ഥാനകേരളത്തിെൻറ ശക്തിസ്തംഭങ്ങളെ തകർത്തെറിഞ്ഞ്, ‘കേവലാചാര നൂലുകളാൽ പഴകിയ’ ജാതികേരളം പുനഃസ്ഥാപിക്കാനാണ്, ശബരിമലസമരത്തിലൂടെ പ്രതിലോമശക്തികൾ ശ്രമിക്കുന്നത്. ഒരു നൂറ്റാണ്ടിെൻറ പ്രയത്നങ്ങളിലൂടെ നമ്മുടെ നവോത്ഥാനപൂർവികർ മാറ്റിയ പ്രാകൃതവും ജീർണവുമായ ചട്ടങ്ങൾ തിരിച്ചുകൊണ്ടുവരുകയാണ്, വിശ്വാസത്തിെൻറ പ്രച്ഛന്നവേഷമിട്ട് സംഘ്പരിവാർ ശക്തികൾ നടത്തുന്ന നാമജപങ്ങളുടെ ലക്ഷ്യം. കേരളത്തെ കേരളമായി നിലനിർത്തുന്നത്, ‘നവോത്ഥാനപൈതൃക’ത്തിെൻറ സജീവസാന്നിധ്യമാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് കേരളത്തെ വ്യതിരിക്തമാക്കുന്നതും ഈ നവോത്ഥാനപാരമ്പര്യമാണ്. കേരളത്തിെൻറ മണ്ണിൽ ഉത്തര–പശ്ചിമേന്ത്യയിലെ ഹിന്ദു–വർഗീയതയുടെ വിഷബീജങ്ങൾ മുളക്കാതിരിക്കുന്നതിെൻറ കാരണവും ഈ നവോത്ഥാനപാരമ്പര്യമാണ്. ഉത്തര–പശ്ചിമേന്ത്യൻ സംസ്ഥാനങ്ങളെയാകെ ഞെരിച്ചമർത്തിയ സംഘ്പരിവാറിെൻറ ഫാഷിസ്റ്റ് തേർവാഴ്ചയിൽനിന്ന് കേരളത്തെ പ്രതിരോധിച്ചത് മറ്റൊന്നുമല്ല, കേരളത്തിൽ ആഴത്തിൽ വേരൂന്നിയിട്ടുള്ള നവോത്ഥാനാശയ മൂല്യ വൃക്ഷമാണ്. ശബരിമലയുടെ പേരിൽ നമ്മുടെ തെരുവുകളിൽ മുഴങ്ങുന്ന ഓരോ നാമജപവും ശരണംവിളിയും ആ നവോത്ഥാന വൃക്ഷത്തിെൻറ കടക്കലേക്ക് പാഞ്ഞുചെല്ലുന്ന മഴുവാണ്.

ശബരിമലയുടെ പേരിൽ ഒരുപറ്റം വിശ്വാസിക്കൂട്ടങ്ങൾ കേരളത്തിലെ തെരുവുകളിൽ നടത്തുന്ന അക്രമങ്ങൾ വരുംതലമുറകളോടുള്ള വെല്ലുവിളിയാണ്. നിങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നവോത്ഥാനവൃക്ഷത്തെ ഞങ്ങൾ വേരോടെ പിഴുതെറിയുമെന്ന പ്രഖ്യാപനമാണ് സംഘ്പരിവാർ പുതുതലമുറയോട് നടത്തുന്നത്. അതിനാൽ, വരുംതലമുറകൾക്കു വേണ്ടിയെങ്കിലും, നമ്മുടെ നവോത്ഥാനവൃക്ഷത്തിലേക്ക് അക്രമാസക്തമായ വിശ്വാസിക്കൂട്ടങ്ങൾ എറിയുന്ന മഴുക്കളെ തടയാൻ നാം കേരളീയർ ഒന്നടങ്കം തയാറായേ മതിയാകൂ. ഒന്നോർത്തുനോക്കൂ, നമ്മുടെ കൺമുന്നിൽ ഗുജറാത്തും മഹാരാഷ്്ട്രയും ഉത്തർപ്രദേശും രാജസ്ഥാനും മധ്യപ്രദേശും മാറിയത് എങ്ങനെയാണ്? ഒരു വെറും പൂജാരിക്ക് ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനത്തിെൻറ മുഖ്യമന്ത്രിയാകാൻ കഴിയുന്നിടത്തോളം ഉത്തർപ്രദേശ് അധഃപതിച്ചത് എങ്ങനെ? അയോധ്യയിലെ രാമക്ഷേത്രത്തിെൻറ പേരിൽ ജനങ്ങളെ വിശ്വാസിക്കൂട്ടങ്ങളായി മാറ്റിയെടുത്തതിെൻറ പരിണിതഫലമാണത്. കേരളത്തിലും ഇത് സംഭവിച്ചുകൂടായ്കയില്ല. നിയമവ്യവസ്ഥയെയും ഭരണഘടനയെയും ബഹുമാനിച്ച് ജീവിക്കുന്ന പൗരജനങ്ങൾ, അന്ധമായ വിശ്വാസിക്കൂട്ടങ്ങളായി അധഃപതിച്ചാൽ, കേരളവും ഒരു ഗുജറാത്തോ ഉത്തർപ്രദേശോ ആയി മാറും.

ഇനിയും വൈകിയിട്ടില്ല, നവോത്ഥാനത്തിെൻറ മൂല്യങ്ങൾ സംരക്ഷിക്കാനും ‘പ്രബുദ്ധരെ പ്രബുദ്ധർ നയിക്കുന്ന’ കേരളത്തിെൻറ വർത്തമാനവെളിച്ചത്തെ കൂടുതൽ ജ്വലിപ്പിക്കാനും നമുക്കോരോരുത്തർക്കും ബാധ്യതയുണ്ട്. നാം നമ്മുടെ വരുംതലമുറകൾക്ക് കൈമാറേണ്ടത് ഗുജറാത്ത് പോലെയൊരു സംസ്ഥാനമല്ല. മറിച്ച്, ‘നവോത്ഥാനകേരളം’ തന്നെയായിരിക്കണമെന്ന് പ്രതിജ്ഞയെടുക്കേണ്ട ആപൽസന്ധിയാണിത്.

Tags:    
News Summary - How Kerala Implement Renaissance - Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.