പ്രവാസികളെ വഴിയിലുപേക്ഷിക്കരുത്

യുവാക്കൾ ഗൾഫും അറബിപ്പൊന്നും സ്വപ്നം കണ്ടിരുന്ന്, കാമ്പസുകളിൽ ഉഴപ്പി നടന്ന 1970കളുടെ അന്ത്യത്തിൽ കണ്ണൂ രിൽ ഒരു വിദ്യാർഥി സമ്മേളനത്തെ അഭിസംബോധന ചെയ്യവെ അന്നത്തെ വിദ്യാഭ്യാസ മന്ത്രി യശശ്ശരീരനായ സി.എച്ച്. മുഹമ്മദ് കോയ ശബ്ദമുയർത്തി പറഞ്ഞു: ‘‘മക്കളേ, ഗൾഫ് കിനാവ് കണ്ട് നിങ്ങൾ പഠനം നിർത്തരുത്. ഗൾഫിെൻറ പളപളപ്പും അത്തറിെൻറ പ ൂമണവും ശാശ്വതമാണെന്ന് ആരും ധരിച്ചുപോകരുത്’ - ബർമയിലെയും സിംഗപ്പൂരിലെയും സിലോണിലെയും പച്ചപ്പ് തേടിപ്പോയ മ ുൻ തലമുറയുടെ കയ്പേറിയ അനുഭവങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ട് ആ ക്രാന്തദർശി നക്ഷത്രങ്ങൾ നിറഞ്ഞ ആകാശത്തേക്ക് കൈ ഉയർത് തി പ്രാർഥിച്ചു: ‘‘എെൻറ നാഥാ, ഗൾഫുകാരെൻറ ഗ്രിൽസ് വെച്ച വീടുകളിൽനിന്ന് വിശക്കുന്ന കുഞ്ഞുങ്ങളുടെ കൂട്ടക്കരച ്ചിൽ കേൾക്കുന്ന ഒരവസ്ഥ ഒരിക്കലും നീ വരുത്തിവെക്കരുതേ".

എണ്ണമറ്റ മനുഷ്യരെ കൊന്നൊടുക്കിയ രണ്ടുഗൾഫ് യുദ് ധങ്ങളും ലോകത്തെ നടുക്കിയ വൻ സാമ്പത്തിക മാന്ദ്യങ്ങളും കടന്നുപോയിട്ടും ഗൾഫുകാരെൻറ വീടകങ്ങളിൽനിന്ന് വിശപ്പിെൻറ കൂട്ടക്കരച്ചിൽ കേൾക്കുന്ന ഒരു സ്ഥിതിവിശേഷം ഇതുവരെ ഉണ്ടാവാതിരുന്നത് രണ്ടുതലമുറ മരുക്കാട്ടിൽ ഒഴുക്കിയ കണ്ണീരിെൻറയും വിയർപ്പിെൻറയും സുകൃതങ്ങൾ കൊണ്ടാണ്. എന്നാൽ, അജ്ഞാതമായ ഏതോ ഉറവിടത്തിൽനിന്ന് ഭൂമുഖത്തിറങ്ങിവന്ന കൊറോണ എന്ന വൈറസ് നൂറ് ദിവസം കൊണ്ട് കെട്ടഴിച്ചുവിട്ട മാറ്റങ്ങൾക്കിടയിൽ ഇവിടെ ഉയർന്നുകേൾക്കുന്ന നിലവിളി കടലിനക്കരെ നിസ്സഹായരായി കഴിയുന്ന പ്രവാസിയുടെയും പട്ടിണിയുടെ രുചിയറിഞ്ഞുതുടങ്ങിയ അവരുടെ കുടുംബങ്ങളുടേതുമാണെന്നത് നമ്മെ ഇരുത്തിച്ചിന്തിപ്പിക്കണം. ഗൾഫ് പ്രവാസം അത് കടന്നുപോയ അര നൂറ്റാണ്ടിനിടയിൽ നേരിടേണ്ടി വന്നിട്ടില്ലാത്ത അത്യപൂർവമായ പ്രതിസന്ധിയെയാണ് ഇന്ന് അഭിമുഖീകരിക്കുന്നത്.

ഗൾഫ് രാജ്യങ്ങളിലെ മിക്കയിടങ്ങളും ലോക്ക്ഡൗൺ മൂലം പൂർണമായും അടഞ്ഞുകിടക്കുമ്പോൾ, മുറിക്കകത്ത് ദിവസങ്ങൾ തള്ളിനീക്കുന്ന നമ്മുടെ നാട്ടുകാരുടെ മാനസികാവസ്ഥ മനസ്സിലാക്കാൻ സർക്കാരും പ്രതിപക്ഷവും സാമൂഹിക-മത നേതൃത്വവും തയാറായിട്ടുണ്ട്. ഏറ്റവും കൂടുതൽ ഇന്ത്യക്കാർ അധിവസിക്കുന്ന രാജ്യങ്ങളിലേക്കെങ്കിലും വിദഗ്ധ വൈദ്യസംഘത്തെ അയച്ച് നമ്മുടെ പൗരന്മാരുടെ ജീവൻ നിലനിർത്താൻ ആവശ്യമായ നടപടികൾക്ക് തുടക്കമിടണം. 30 ലക്ഷത്തോളം മലയാളികൾ ജീവസന്ധാരണം തേടുന്ന ഗൾഫ് രാജ്യങ്ങളെ അമേരിക്കയും ജർമനിയും ഇറ്റലിയും പോലെ കാണുന്നത് അനീതിയും വിവേചനവുമാണ്. ഗൾഫ് തൊഴിലാളികളിൽ 70 ശതമാനവും അടിസ്ഥാനവർഗമാണ്. സൂപ്പർമാർക്കറ്റ്, േഗ്രാസറി, ക്ലീനിങ് കമ്പനി, ചെറുകിട ടെക്നിക്കൽ കമ്പനി, ഡെലിവറി, ൈഡ്രവർമാർ തുടങ്ങിയ മേഖലയിലുള്ളവർക്ക് ഈ കൊറോണ കാലത്ത് പ്രത്യേകം ശ്രദ്ധയും പരിഗണനയും ലഭിക്കേണ്ടതുണ്ട്. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള തൊഴിലാളികൾ ലേബർ ക്യാമ്പിലോ ഷെയറിങ് സമ്പ്രദായത്തിലോ ആണ് അന്തിയുറങ്ങുന്നത്. ഒരുമുറിയിൽ ശരാശരി പത്തുപേരുള്ളപ്പോൾ, ഒരു പ്രദേശത്ത് പകർച്ച വ്യാധി പിടിപെട്ടാൽ കാട്ടുതീ പോലെ ആളിപ്പടരുമെന്നുറപ്പാണ്. ഇത് ഭയന്നാണ് എങ്ങനെയെങ്കിലും നാട്ടിലെത്തിയാൽ മതി എന്ന് ഏത് പ്രവാസിയും ചിന്തിക്കുന്നത്. അപ്പോൾ, നിങ്ങൾക്ക് വരാൻ സമയമായിട്ടില്ല എന്ന് പറഞ്ഞാൽ അവർക്കത് ഉൾക്കൊള്ളാൻ പ്രയാസമാണ്.

ഇതുവരെ നാട്ടിെൻറ സമ്പദ് വ്യവസ്ഥക്കുവേണ്ടി 48 ഡിഗ്രി ചൂടിൽ ജീവിതം ഹോമിച്ചവരോട് നിങ്ങൾ വന്നാൽ ഇവിടെ കോവിഡ് വ്യാപനം ഉണ്ടാവുമെന്ന് പറയുന്നതിനേക്കാൾ ക്രൂരമായി മറ്റൊന്നുമില്ല. അവർ നാട് കടത്തപ്പെട്ടവരല്ല; നാട് നന്നാക്കാൻ പോയവരാണ്. അനുതാപത്തിേൻറതല്ലാത്ത ഒരു ഭാഷയിൽ ഈ വിഭാഗത്തോട് ഉരിയാടിയാൽ ദൈവം പോലും പൊറുക്കില്ല. പ്രവാസത്തിെൻറ നോവും വേവും അനുഭവിച്ചവർക്കേ അറിയൂ, അവരുടെ ഉരുകിയൊലിക്കുന്ന മനസ്സിൽനിന്ന് കുത്തിയൊലിക്കുന്ന വേദന എത്ര തീക്ഷ്ണമാണെന്ന്. ഇന്ത്യയിലുണ്ടായിരുന്ന 20,473 വിവിധ രാജ്യക്കാരെ ഭദ്രമായി അവരുടെ നാട്ടിലെത്തിക്കുന്നതിൽ ശുഷ്കാന്തി കാണിച്ച കേന്ദ്ര സർക്കാർ മലയാളികളടക്കമുള്ള പ്രവാസി സമൂഹത്തെ നാട്ടിലെത്തിക്കുന്ന വിഷയത്തിൽ സമയമായിട്ടില്ല എന്ന് പറയുന്നതിെൻറ അടിസ്ഥാനമെന്തെന്ന് മനസ്സിലാവുന്നില്ല. ദുബൈയിലും മറ്റു ഗൾഫ് രാജ്യങ്ങളിലുമുള്ള വിദേശികളെ സ്വദേശത്ത് എത്തിക്കാൻ അവരവരുടെ സർക്കാരുകൾ ചാർട്ടേർഡ് വിമാനങ്ങൾ അയക്കുമ്പോൾ നാം നോക്കിനിൽക്കുന്നത് കടുത്ത അലംഭാവവും ഉദാസീനതയുമാണ്. രോഗം വ്യാപിച്ച് കൂട്ടമരണം സംഭവിച്ചാൽ അതിെൻറ ഒന്നാമത്തെ ഉത്തരവാദി കേന്ദ്ര സർക്കാരായിരിക്കും.

ഘട്ടം ഘട്ടമായെങ്കിലും പ്രവാസികളെ വിമാനം വഴിയോ കപ്പൽ മാർഗമോ നാട്ടിലെത്തിക്കുന്നതിനെ കുറിച്ചാണ് അധികൃതർ ചിന്തിക്കേണ്ടത്. രോഗികളെയും രോഗലക്ഷണം കണ്ടെത്തിയവരെയും എത്രയും പെട്ടെന്ന് നാട്ടിലെത്തിച്ച് വിദഗ്ധ ചികിത്സ നൽകാനുള്ള സംവിധാനത്തെ കുറിച്ചാണ് ആലോചിക്കേണ്ടത്. പ്രവാസിമന്ത്രിയുടെ പൂർണ ഉത്തരവാദിത്വത്തിൽ ഓരോ സംസ്ഥാനത്തെയും പൗരന്മാരെ നാട്ടിലെത്തിക്കുകയും ആരോഗ്യവകുപ്പിന് കൈമാറുകയും വേണം. ഇവരെ ക്വാറൻറീനിൽ താമസിപ്പിക്കുന്നതിന് പിന്തുണയുമായി എല്ലാ രാഷ്ട്രീയ, മത സാംസ്കാരിക കൂട്ടായ്മകളും രംഗത്തുവന്നു കഴിഞ്ഞു.

കഴിഞ്ഞ മാസം പകുതി ശമ്പളം മാത്രം കിട്ടിയ സ്ഥിതിക്ക് പ്രവാസികളിൽ ഭൂരിഭാഗത്തിനും 2000 ദിർഹമോ അതിനു മുകളിലോ കൊടുത്ത് വിമാനടിക്കറ്റ് തരപ്പെടുത്താൻ ശേഷിയുണ്ടാവില്ല. അത്തരക്കാർക്ക് വേണ്ടി സംസ്ഥാന സർക്കാർ വിമാനം ചാർട്ടർ ചെയ്തേ മതിയാവൂ. സ്കൂൾ അവധിയിൽ ഉറ്റവരോടൊപ്പം ചെലവഴിക്കാൻ സന്ദർശക വിസയിൽ പോയ പ്രായമേറിയ കുറെ രക്ഷിതാക്കൾ കൊറോണ മൂലം വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടപ്പുണ്ട്. എളുപ്പത്തിൽ രോഗം പിടിപെടാൻ സാധ്യതയുള്ള ഇക്കൂട്ടരെ നാട്ടിലെത്തിക്കുന്ന കാര്യത്തിലും ബന്ധപ്പെട്ടവർ ബദ്ധശ്രദ്ധരാവേണ്ടതുണ്ട്. കൊറോണ സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യത്തിൽനിന്ന് മോചിതമാവാൻ മാസങ്ങൾ പിടിക്കുമെന്നതിനാൽ പലരുടെയും ഭാവി ഇരുളടഞ്ഞുപോയിട്ടുണ്ട്. ഇപ്പോഴത്തെ പ്രതിസന്ധി നീങ്ങിയാലും പലർക്കും ജോലി നഷ്ടപ്പെടാനാണ് സാധ്യത. ജോലിയും ശമ്പളവുമില്ലാതെ കൊറോണഭീതിയിൽ കഴിയുന്നതിനെക്കാൾ ഭേദം നാട്ടിൽ പോയി കെട്ടിയവളുടെയും കുട്ടികളുടെയുമൊപ്പം പട്ടിണി കിടക്കലാണെന്ന ചിന്തയാണ് മടക്കയാത്രക്ക് പലരെയും േപ്രരിപ്പിക്കുന്നത്. ഇത്തരമൊരു ഘട്ടത്തിൽ തൽക്കാലം ഇങ്ങോട്ട് വരേണ്ട എന്നുപറയാൻ ആർക്കും അവകാശമില്ല.

കഴിഞ്ഞ അമ്പത് വർഷത്തിലാദ്യമായിരിക്കാം ഗൾഫ് ഭവനങ്ങളിൽ ഇത്രമാത്രം മൂകതയും ആകുലതയും പരന്നിരിക്കുന്നത്. ഇപ്പോഴത്തെ പ്രതിസന്ധി എല്ലാ വിഭാഗങ്ങളെയും ഒരുപോലെ പിടികൂടിയിട്ടുണ്ട്. ഇതുവരെ ഗൾഫുകാരൻ സ്വരൂപിക്കുന്ന ഫണ്ട് കൊണ്ട് കെട്ടിപ്പൊക്കിയ സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും ഇന്ന് നിലനിൽപ് ഭീഷണിയിലാണ്. പ്രവാസിയുടെ കൈയിലെ അവസാന ദിർഹമും റിയാലും ഊറ്റിയെടുത്ത് നാട്ടിൽ ‘വിപ്ലവം’ സൃഷ്ടിക്കാൻ ഇതുവരെ ഓടിനടന്നവരുടെ മുന്നിൽ കോവിഡ് പ്രതിസന്ധി മുന്നോട്ടുവെക്കുന്ന വെല്ലുവിളി നിസ്സാരമല്ല. ജീവിതപ്പെരുവഴിയിലേക്ക് ആനയിക്കപ്പെടുന്ന ലക്ഷക്കണക്കിന് പ്രവാസികൾക്ക് അത്താണിയാവാൻ മത-സാംസ്കാരിക നേതൃത്വങ്ങൾ മുന്നോട്ടുവരുന്നുവെന്നത് ആശ്വാസകരമാണ്. ഗൾഫുകാരെ കൊണ്ടുണ്ടാക്കിയ നിക്ഷേപങ്ങളുടെ ഒരു പങ്ക് അവർക്കായി ചെലവഴിക്കാൻ സമയമായിരിക്കുന്നു. ആഗതമായ റമദാനിൽ പ്രവാസി വീടുകളിലേക്ക് അവശ്യസാധനങ്ങൾ എത്തിക്കുന്നതിനെ കുറിച്ച് ഇപ്പോൾ തന്നെ ആലോചനകൾ തുടങ്ങേണ്ടതുണ്ട്. സർക്കാരും സമൂഹവും ഒരുമിച്ചുനിന്ന് ഈ അത്യപൂർവ വിഷമക്കുരുക്കിൽനിന്ന് പ്രവാസി സമൂഹത്തെ രക്ഷിക്കണം.

Tags:    
News Summary - covid and nris dont leave nris behind the way -opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.