കീഴടങ്ങുന്നത് കോർപറേറ്റുകളുടെ അത്യാർത്തിക്ക്

ഇന്ത്യൻ സാമ്പത്തികരംഗത്തെ അടിമുതൽ മുടി വരെ ബാധിച്ചിരിക്കുന്ന ഗുരുതരമായ മാന്ദ്യത്തിൽനിന്ന് തലയൂരാൻ കഴിയാതെ നെട്ടോട്ടം ഓടുന്ന ഒരു കേന്ദ്ര സർക്കാറിനെയാണ് ഇന്ന് കാണാൻ കഴിയുന്നത്. കാർഷിക, ഗ്രാമീണ മേഖലകളെ പ്രത്യേകമായും സമ ്പദ് വ്യവസ്ഥയെ മൊത്തത്തിലും ബാധിച്ച നോട്ട് നിരോധനത്തിെൻറയും യുക്തിസഹമല്ലാത്ത രീതിയിൽ തയാറാക്കിയ ജി.എസ്.ടി പ രിഷ്കാരത്തിെൻറയും ഫലമാണ് സമ്പദ്വ്യവസ്ഥയുടെ മാന്ദ്യമെന്ന് ഏറ്റുപറയാൻ ദുരഭിമാനം ഒന്നുകൊണ്ട് മാത്രമാണ് മോദ ി സർക്കാർ സന്നദ്ധമാകാത്തത്. നോട്ടുനിരോധനത്തിെൻറ ഫലമായി അഞ്ചു ലക്ഷംകോടി കള്ളപ്പണം കണ്ടെടുത്ത് ഖജനാവിലെത്തിക്കും എന്നവകാശപ്പെട്ട സ്ഥാനത്ത് ആർ.ബി.ഐ ഏറ്റുപറഞ്ഞിട്ടുള്ളതുപോലെ വെറും 20,000 കോടി രൂപ മാത്രമാണ് ഖജനാവിലെത്തിയത്. ജി.എസ്.ടി പരിഷ്കരണത്തിലൂടെ ഓരോ വർഷവും ഒരു ലക്ഷം കോടിയിലധികം റവന്യൂ വരുമാനം അവകാശപ്പെട്ടിടത്ത് ഒരു വർഷം മാത്രമാണ് ഇതു നേടാൻ കഴിഞ്ഞത്. ഇതുകൊണ്ടൊന്നും റവന്യൂ വരുമാനം വർധിപ്പിക്കാനോ വികസന ലക്ഷ്യങ്ങൾ നേടിയെടുക്കാനോ കഴിയാതെവന്നതോടെയാണ് വഴിവിട്ട സാമ്പത്തിക സഹായത്തിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെ കേന്ദ്രസർക്കാറിന് സമീപിക്കേണ്ടിവന്നത്. മൊത്തം ആവശ്യപ്പെട്ട തുക മൂന്നര ലക്ഷം കോടിയോളം ആയിരുന്നിടത്ത് അങ്ങേയറ്റത്തെ സമ്മർദത്തിനു ശേഷം ലഭ്യമായത് വെറും 1.76 ലക്ഷം കോടിരൂപയായിരുന്നു. ഫലത്തിൽ ഇതെല്ലാം സമ്പദ്വ്യവസ്ഥ മൊത്തത്തിൽ അഭിമുഖീകരിക്കുന്ന സാമ്പത്തിക മാന്ദ്യത്തിെൻറ പ്രതിഫലനമാണ്.

ഇത്തരമൊരു സാഹചര്യത്തിലാണ് സാമ്പത്തിക പുനരുദ്ധാരണ പാക്കേജുകളുടെ ഒരു പരമ്പരക്കുതന്നെ തുടക്കം കുറിച്ചത്. ഇതിൽ ഒന്നാമത്തെ പാക്കേജിലൂടെ കാര്യമായ ഒരു പ്രതികരണവും സാമ്പത്തിക മേഖലയിൽനിന്ന് ഉണ്ടാകാത്തതിനെ തുടർന്നാണ് രണ്ടാമത്തെ പാക്കേജിന് രൂപം നൽകുന്നത്. ഈ പാക്കേജിെൻറ പ്രധാന ഘടകം 10 പൊതുമേഖല ബാങ്കുകളുടെ പരസ്പര ലയനമായിരുന്നു. അതിലൂടെ 1150 കോടി രൂപ ഖജനാവിലെത്തിക്കാൻ കഴിയുമെന്നായിരുന്നു പ്രതീക്ഷ. ഈ പ്രഖ്യാപനവും വിപണിയിൽ നിന്നോ നിക്ഷേപകരിൽനിന്നോ ഒരുവിധ അനുകൂല പ്രതികരണവും ഉണ്ടാക്കിയില്ല. അപ്പോഴാണ് മൂന്നാമത്തെ പാക്കേജുമായി ധനമന്ത്രി നിർമല സീതാരാമൻ രംഗത്ത് വരുന്നത്. ഇതിെൻറ ഭാഗമായി കയറ്റുമതി മേഖലക്കും റിയൽ എസ്റ്റേറ്റ് മേഖലക്കും 70,000 കോടി അധിക മൂലധനനിഷേപം എത്തിക്കുമെന്നായിരുന്നു വാഗ്ദാനം. കൂടാതെ, ഹൗസിങ് മേഖലക്കും ഇൻഷുറൻസ് സംരക്ഷണം വഴി കയറ്റുമതി വ്യാപാരികൾക്കും പ്രത്യേക ഫണ്ടുകൾ ലഭ്യമാക്കുമെന്നും വാഗ്ദാനമുണ്ടായിരുന്നു. എന്നാൽ, ഇതുകൊണ്ടൊന്നും നിക്ഷേപ മേഖലയെ ഉത്തേജിപ്പിക്കാൻ സമ്പദ്വ്യവസ്ഥക്ക് കഴിഞ്ഞില്ല. ഇത്തരം ഒരു സാഹചര്യത്തിലാണ് നാലാമതായി ഒരു പാക്കേജ് കോർപറേറ്റ് മേഖലയെ മാത്രം സഹായിക്കുന്നതിന് ഉതകുന്ന വിധത്തിൽ നികുതി ഇളവുകൾ അനുവദിച്ചിരിക്കുന്നത്.

ഇതിെൻറ ഭാഗമായി കോർപറേറ്റ് നികുതി നിരക്ക് 22 ശതമാനമായി. തുടർന്ന് സർചാർജ്, സെസ് തുടങ്ങിയവയിൽ ഇളവ് അനുവദിച്ചു നൽകിയ സൗജന്യവും ചേർത്ത് 25.17 ശതമാനം അധിക കോർപറേറ്റ് സഹായമാണ് നൽകിയിരിക്കുന്നത്. ബജറ്റിൽ 400 കോടി വരെ പ്രതിവർഷ വിറ്റുവരവുള്ള കമ്പനികൾക്ക് മാത്രമാണ് പരമാവധി നികുതിനിരക്ക് 30ൽനിന്നു 25 ശതമാനത്തിലേക്ക് കുറച്ചിരിക്കുന്നത്. ഇതിനു പുറമെ, അധിക നികുതിയും സെസും ചേർത്ത് 34.94 ശതമാനം മൊത്തം നികുതി ഇളവാണ് 2019-20 ലെ ബജറ്റിൽ അനുവദിച്ചിരുന്നത്. ഈ തുകതന്നെ കോർപറേറ്റുകൾക്കുള്ള പ്രത്യേക പരിഗണനയായി വിമർശിക്കപ്പെട്ടപ്പോഴാണ് ഏറ്റവും ഒടുവിലത്തെ പാക്കേജിൽ ഇത് 25.17 ശതമാനമായി കുറവ് ചെയ്തിരിക്കുന്നത്. ഇതോടെ പ്രത്യേക സാമ്പത്തിക മേഖല സ്ഥാപനങ്ങളിലെ പ്രത്യേകസൗജന്യം എല്ലാ കോർപറേറ്റുകൾക്കും കിട്ടുമെന്ന സ്ഥിതി വന്നിരിക്കുന്നു. ഇതിെൻറ ഫലമായി കേന്ദ്ര സർക്കാറിനുണ്ടാകുന്ന റവന്യൂ ഇനത്തിൽ 1.45 ദശലക്ഷം കോടി രൂപയും ജി.എസ്.ടി വരുമാന ഇനത്തിൽ 58,000 കോടി രൂപയും അധിക നഷ്ടം സംഭവിക്കാൻ പോകുകയാണ്. ഇത്രയും വലിയ നഷ്ടം റവന്യൂവരുമാനത്തിൽ ഉണ്ടാകും എന്ന സാഹചര്യത്തിൽ ബജറ്റിലെ ധനക്കമ്മി പ്രതീക്ഷിച്ച 33 ശതമാനത്തിൽനിന്ന് 3.7 ശതമാനമായി വർധിക്കും. സ്വാഭാവികമായും പൊതുനിക്ഷേപത്തിനായിരിക്കും കൂടുതൽ ആഘാതം ഏൽക്കേണ്ടി വരുക. ഇത് അറിഞ്ഞുകൊണ്ടുതന്നെയായിരിക്കണം സർക്കാർ പ്രഖ്യാപിച്ച നാല് പാക്കേജുകളിൽ ഒരിടത്തു പോലും പൊതുനിക്ഷേപ വർധനയെക്കുറിച്ച് പരാമർശിക്കാതെപോയത്. പൊതുധനകാര്യ സ്ഥിതി ഇതാണെന്നിരിക്കെ ഇന്ത്യയിലെ വൻകിട കോർപറേറ്റുകൾക്ക് നേട്ടമുണ്ടാകുന്നത് 13.2 ശതമാനമായിരിക്കും. അതായത്, നികുതി വരുമാനം ജനങ്ങൾ താങ്ങേണ്ടിവരുകയും അതിെൻറ ആനുകൂല‍്യം മുഴുവൻ വൻകിട കോർപറേറ്റുകൾക്ക് കൈമാറപ്പെടുകയും ചെയ്യുന്ന അങ്ങേയറ്റം നീതിരഹിതമായ സാഹചര്യമായിരിക്കും സൃഷ്ടിക്കപ്പെടുക.

പുതിയ ആനുകൂല്യങ്ങളുടെ കൂട്ടത്തിൽ കോർപറേറ്റുകളെ സഹായിക്കാൻ ഇന്ത്യയിൽ ആകെ 400 ജില്ലകളിലായി വായ്പമേളകൾ സംഘടിപ്പിക്കുമത്രേ. ഇതിനകംതന്നെ 12 ലക്ഷം കോടിയോളം വായ്പ കുടിശ്ശിക വരുത്തി പൊതുമേഖല ബാങ്കുകളെ കിട്ടാക്കട പ്രതിസന്ധിയിലാക്കിയ കോർപറേറ്റുകളുടെ നല്ലകാലമാണ് മോദിസർക്കാർ കനിഞ്ഞ് അനുവദിക്കാൻ പോകുന്നത്. പുതിയ കോർപറേറ്റ് ആനുകൂല്യങ്ങളുടെ പശ്ചാത്തലത്തിൽ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത് ദാസ് അഭിപ്രായപ്പെട്ടിരിക്കുന്നത് കോർപറേറ്റ് നികുതി ഇളവുകളുടെ കാര്യത്തിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുെന്നന്നാണ്. ദക്ഷിണ പൂർവേഷ്യൻ സാമ്പത്തിക വ്യവസ്ഥകളായ മലേഷ്യ, ഇന്തോനേഷ്യ, സിംഗപ്പുർ തുടങ്ങിയ രാജ്യങ്ങൾക്ക് പുറമെ ചൈനയിലും പരമാവധി 24 മുതൽ 25 ശതമാനം വരെയാണ് കോർപറേറ്റ് നികുതി നിരക്കെങ്കിൽ ഇന്ത്യയിൽ അത് 25.17 ശതമാനം വരെ എത്തിയിരിക്കുന്നു. ഇന്ത്യയിൽ വളരെയധികം വികസന സാധ്യതയുള്ള തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ കഴിവുള്ള ഐ.ടി കമ്പനികൾക്ക് പുതിയ നികുതി ഇളവുകൾകൊണ്ട് സാരമായ ഒരു ഗുണവും ലഭിക്കാൻ സാധ്യതയില്ല. ഇന്ത്യയിലെ അഞ്ച് പ്രമുഖ ഐ.ടി കമ്പനികളെടുത്താൽ ഇൻഫോസിസിന് മാത്രമാണ് നാമമാത്രമായ നേട്ടം ഉണ്ടാക്കാൻ കഴിയുക. അതായത്, നിലവിലുള്ള 26.8 ശതമാനം എന്നതിൽ നിന്ന് പുതിയ പ്രഖ്യാപനത്തോടെ 25.17 ശതമാനമായി കുറയുന്നു. മറ്റ് ഐ.ടി കമ്പനികളായ ടി.സി.എസിനും വിപ്രോക്കും എച്ച്.സി.എല്ലിനും ടെക് മഹീന്ദ്രക്കും നിലവിലുള്ള ആനുകൂല്യങ്ങളിൽനിന്ന് ഒട്ടുംതന്നെ കൂടുതൽ ഇളവുകൾ ലഭിക്കാൻ പോകുന്നില്ല.

മോദി ഗവൺമെൻറ് ഏറ്റവും കൂടുതൽ ഉയർത്തിക്കാട്ടുന്ന ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതി ഇന്ന് എവിടെയും എത്താതെ അവശേഷിക്കുകയാണ്. ബിരുദധാരികളായ യുവാക്കൾക്ക് പ്രതിവർഷം രണ്ടു കോടി നിരക്കിൽ അധിക തൊഴിലവസരങ്ങളൊരുക്കും എന്ന് പറഞ്ഞിടത്താണ് ഐ.ടി കമ്പനികളുടെ പൊതുസ്ഥിതി പുതിയ നികുതി ഇളവുകളെ തുടർന്ന് ഒരുവിധ ഗുണവും ചെയ്യില്ലെന്ന് കാണാൻ കഴിയുന്നത്. അമേരിക്കയും ചൈനയും തമ്മിെല വ്യാപാരയുദ്ധത്തിെൻറ പശ്ചാത്തലത്തിൽ ഒട്ടേറെ പരസ്യ പ്രചാരണത്തിനു ശേഷം അമേരിക്കയിലെ ട്രംപ് ഭരണകൂടത്തെ പ്രീണിപ്പിക്കാൻ ഇപ്പോൾ ആരംഭിച്ചിരിക്കുന്ന പര്യടനം ഒരു തരത്തിലും ഇന്ത്യൻ സമ്പദ്വ്യവസ്ഥക്കും ഇന്ത്യൻ തൊഴിൽ മേഖലക്കും ഗുണം ചെയ്യുമെന്ന് തോന്നുന്നില്ല. ഇതിനെല്ലാം പുറമെയാണ് ഇപ്പോൾ വന്ന പ്രതിസന്ധി അതിരൂക്ഷമായി നമ്മെ ബാധിക്കാൻ പോകുന്നത്. ഇതിനെ പ്രതിരോധിക്കാനോ സാധാരണക്കാരെ ഇതിനെതുടർന്നുണ്ടാകുന്ന പ്രത്യാഘാതങ്ങളിൽനിന്നു സംരക്ഷിക്കാനോ എന്തെങ്കിലും ചെയ്യുമെന്ന് നാം പ്രതീക്ഷിക്കേണ്ടതില്ല. ചുരുക്കത്തിൽ ഇന്ത്യയിലെയും വിദേശത്തെയും കോർപറേറ്റുകളുടെ അത്യാർത്തിക്കുവേണ്ടി ഇന്ത്യൻ സമ്പദ്വ്യവസ്ഥയിലെ സാധാരണക്കാരെയും കർഷകരെയും കൊള്ളയടിക്കുന്നതിനു മാത്രമായിരിക്കും പുതിയ സാമ്പത്തിക പരിഷ്കാര പാക്കേജുകൾ സഹായിക്കുക.
(എറണാകുളം മഹാരാജാസ് കോളജ് മുൻ പ്രിൻസിപ്പലും സാമ്പത്തികവിദഗ്ധനുമാണ് ലേഖകൻ)

Tags:    
News Summary - Corporate tax cut-Opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.