തൃശൂർ: യുവതിയെ വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തി. തൃശൂർ ജില്ലയിലെ വരന്തരപ്പിള്ളിയിലാണ് സംഭവം. ഇവിടെ വാടകക്ക് താമസിക്കുന്ന കണ്ണാറ കരടിയള തെങ്ങനാൽ കുഞ്ഞുമോന്റെ ഭാര്യ ദിവ്യ(36)യാണ് മരിച്ചത്. ദിവ്യയെ കഴുത്തുഞെരിച്ച് കൊന്നതാണെന്ന സംശയത്തിൽ ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
കഴിഞ്ഞദിവസം വൈകീട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ ദിവ്യയെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി എന്നായിരുന്നു കുഞ്ഞുമോൻ പൊലീസിനോട് പറഞ്ഞത്.
ഭാര്യയുടെ ആശുപത്രിയിലെത്തിച്ച ശേഷം കുഞ്ഞുമോൻ തന്നെയാണ് വരന്തരപ്പിള്ളി പൊലീസ് സ്റ്റേഷനിലെത്തി മരണവിവരം അറിയിച്ചതും. പനിയെ തുടർന്ന് ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും പിന്നാലെ മരിച്ചുവെന്നുമായിരുന്നു കുഞ്ഞുമോൻ പറഞ്ഞത്.
എന്നാൽ പരിശോധനയിൽ ആശുപത്രി അധികൃതർ ദിവ്യയുടെ കഴുത്തിൽ ചില പാടുകൾ കണ്ടെത്തി. ഇതോടെയാണ് ദിവ്യയുടെ മരണം കൊലപാതകമാണെന്ന സംശയമുയർന്നത്. തുടർന്ന് കുഞ്ഞുമോനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
യുവതിക്ക് തുണിക്കടയിലെ ജീവനക്കാരനുമായി ബന്ധമുണ്ടെന്ന് സംശയിച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസ് കരുതുന്നത്. ഫോറൻസിക്, വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.