അഞ്ചലിൽ മധ്യവയസ്കൻ വീട്ടിൽ മരിച്ച നിലയിൽ; ഒപ്പമുള്ളവരെ കാണാനില്ല

കൊല്ലം: അഞ്ചല്‍ വാളകത്ത് മധ്യവയസ്കനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ഉണ്ണി (60) ആണ് മരിച്ചത്. കഴുത്തില്‍ കയര്‍ മുറുക്കിയ നിലയിലായിരുന്നു മൃതദേഹം. ഇദ്ദേഹത്തോടൊപ്പം താമസിച്ചിരുന്ന രണ്ടുപേരെ കാണാനില്ല. മരണത്തിൽ ദുരൂഹതയുള്ളതിനാൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവോണദിവസം ജില്ലയിൽ നടന്ന രണ്ടാമത്തെ ദുരൂഹമരണമാണിത്.

'തിരുവോണദിവസം തങ്ങൾ നാലുപേരും വീട്ടിൽ ഒരുമിച്ചിരുന്നു മദ്യപിച്ചിരുന്നു. ഇതിനിടെ താന്‍ ഉറങ്ങി പോയെന്നും രാവിലെ ഉണര്‍ന്നപ്പോള്‍ ഉണ്ണി മരിച്ചുകിടക്കുന്നതാണ് കണ്ടെത്' എന്നാണ് കസ്റ്റഡിയിലുള്ളയാൾ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഇയാളുടെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. മറ്റു പ്രതികള്‍ക്കായി അന്വേഷണം ഈര്‍ജിതമാക്കിയിട്ടുണ്ട്.

ചവറയിൽ തേവലക്കര ക്ഷേത്രജീവനക്കാരനായ രാജേന്ദ്രന്‍ പിള്ള വെട്ടേറ്റു മരിച്ചിരുന്നു. ആളുമാറിയാണ് ഇദ്ദേഹത്തെ കൊലപ്പെടുത്തിയത്.രാജേന്ദ്രന്‍ പിള്ളയുടെ മൃതശരീരം തെങ്ങിന്‍ചുവട്ടില്‍ നിന്നാണ് കണ്ടെത്തിയത്. സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളില്‍‌ നിന്നാണ് പൊലീസിന് നിര്‍ണായകമായ വിവരങ്ങള്‍ ലഭിച്ചത്.

തങ്ങള്‍ ലക്ഷ്യം വെച്ചത് മറ്റൊരാളെയായിരുന്നുവെന്നും രാജേന്ദ്രന്‍ പിള്ള തങ്ങള്‍ക്കുമുന്നില്‍ വന്ന് പെടുകയായിരുന്നുവെന്നും പിടിയിലായയാള്‍ കുറ്റസമ്മതം നടത്തി. കൊലപാതകത്തിന് ശേഷം മദ്യപിച്ച് മൃതദേഹത്തിന് അരികില്‍ കിടന്നുറങ്ങിയെന്നും പ്രതി പറഞ്ഞു. രാവിലെ നാട്ടുകാര്‍ കാണുമ്പോള്‍ ഇയാള്‍ മൃതദേഹത്തിന് അടുത്ത് കിടന്ന് ഉറങ്ങുകയായിരുന്നു. ഇയാള്‍ക്കൊപ്പം മദ്യപിച്ച രണ്ടുപേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. 

രണ്ട് സംഭവത്തിലും പൊലീസ് ശക്തമായ അന്വേഷണവുമായാണ് മുന്നോട്ട് പോവുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.