അച്ഛനും അമ്മയും ഉപേക്ഷിച്ചു; ആദിഷിനെ എടുത്ത് അമ്മൂമ്മ കിണറ്റിൽ ചാടി മരിച്ചു

കിഴുപ്പിള്ളിക്കര (തൃശൂർ): അമ്മൂമ്മയെയും ഏഴുവയസ്സുകാരനായ പേരക്കുട്ടിയെയും കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. കിഴുപ്പിള്ളിക്കര വായനശാലക്ക് സമീപം വാടകക്ക് താമസിക്കുന്ന പണിക്കശ്ശേരി അജയന്‍റെ ഭാര്യ അംബിക (55), മകൾ അനുവിന്റെ മകൻ ആദിഷ്ദേവ് (കിട്ടൂസ്) എന്നിവരാണ് മരിച്ചത്.

ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. അച്ഛനും അമ്മയും ഉപേക്ഷിച്ചുപോയ ആദിഷ് അപ്പൂപ്പനും അമ്മൂമ്മക്കുമൊപ്പം താമസിച്ചുവരുകയായിരുന്നു. അപ്പൂപ്പൻ രാവിലെ 6.30ന് പണിക്ക് പോയ തക്കം നോക്കി അംബിക ഉറങ്ങുന്ന ആദിഷ്ദേവിനെ എടുത്ത് കിണറ്റിൽ ചാടുകയായിരുന്നെന്നാണ് നിഗമനം.

ഇരുവരെയും കാണാതായതിനെത്തുടർന്ന് അന്വേഷിക്കുന്നതിനിടെയാണ് കുട്ടിയുടെ മൃതദേഹം കിണറ്റിൽ പൊങ്ങിക്കിടക്കുന്നത് കണ്ടത്.

വലപ്പാടുനിന്ന് അഗ്നിരക്ഷാസേന എത്തി കുട്ടിയുടെ മൃതദേഹവും പിന്നീട് തിരച്ചിലിനൊടുവിൽ അംബികയുടെ മൃതദേഹവും കണ്ടെടുക്കുകയായിരുന്നു. അന്തിക്കാട് പൊലീസ് എത്തി നടത്തിയ പരിശോധനയിൽ അംബിക എഴുതിയതെന്ന് കരുതുന്ന കത്ത് കണ്ടെടുത്തു.

താൻ രോഗിയാണെന്നും പ്രയാസത്തിലാണെന്നും മരിക്കുകയാണെന്നുമാണ് കത്തിലുള്ളത്. ആദിഷ് കിഴുപ്പിള്ളിക്കര എസ്.എൻ.എസ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. അംബിക തൊഴിലുറപ്പ് തൊഴിലാളിയായിരുന്നു. അന്തിക്കാട് പൊലീസ് നടപടി സ്വീകരിച്ചു.

Tags:    
News Summary - Woman jumps into well with grandson, both die

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.