മൈസൂരു: മുതിർന്ന ചരിത്രകാരനും ഗോവ, മംഗളൂരു സർവകലാശാലകളുടെ മുൻ വൈസ് ചാൻസലറുമായിരുന്ന പ്രഫ. ബി. ഷെയ്ഖ് അലി (98) നിര്യാതനായി. വ്യാഴാഴ്ച നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
മൈസൂരു സർവകലാശാലയിലെ വിദ്യാർഥിയായിരുന്ന ഷെയ്ഖ് അലി അതേ സ്ഥാപനത്തിൽ ചരിത്ര പ്രഫസറായാണ് ചരിത്ര ഗവേഷണങ്ങൾക്ക് തുടക്കം കുറിക്കുന്നത്. പുരാതന കർണാടകത്തിലെ ചരിത്ര പഠനങ്ങൾക്ക് അദ്ദേഹത്തിന്റെ സംഭാവനകൾ അമൂല്യമായിരുന്നു. പശ്ചിമ ഗംഗന്മാരുമായി ബന്ധപ്പെട്ട കണ്ടെത്തലുകളും ഹൈദരാലിയുടെയും ടിപ്പു സുൽത്താന്റെയും കാലഘട്ടത്തിലെ ചരിത്രവുമെല്ലാം ഏറെ ശ്രദ്ധ നേടി.
ഹിസ്റ്ററി ഓഫ് ദി വെസ്റ്റേൺ ഗംഗാസ്, ഗോവ വിൻസ് ഫ്രീഡം: റിഫ്ലക്ഷൻസ് ആൻഡ് റിനൈസൺസ്, ടിപ്പു സുൽത്താൻ, ബ്രിട്ടീഷ് റിലേഷൻസ് വിത്ത് ഹൈദരലി തുടങ്ങിയവ പ്രധാന ചരിത്ര കൃതികളാണ്.
മൃതദേഹം മൈസൂരിലെ സരസ്വതിപുരത്തുള്ള മുസ്‍ലിം ഹോസ്റ്റലിലേക്ക് കൊണ്ടുപോകും. തുടർന്ന് ടിപ്പു സർക്കിളിലെ മൈസൂർ ജയിലിന് പിന്നിലെ ഖബർസ്ഥാനിൽ മറവ് ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.