കെ.​ആ​ർ. ഗൗ​രി​യ​മ്മ​

കെ.ആർ. ഗൗരിയമ്മയുടെ വേർപാടിന് നാളെ ഒരുവയസ്സ്

ആലപ്പുഴ: കേരളത്തിലെ കമ്യൂണിസ്റ്റ് വിപ്ലവനായിക കെ.ആർ. ഗൗരിയമ്മയുടെ ഓർമകൾക്ക് ബുധനാഴ്ച ഒരുവയസ്സ്. 2021 മേയ് 11നാണ് സ്ത്രീമുന്നേറ്റ ചരിത്രത്തെ അടയാളപ്പെടുത്തിയ വിപ്ലവമുത്തശ്ശി വിടവാങ്ങിയത്. കെ.ആര്‍. ഗൗരി എന്ന കമ്യൂണിസ്റ്റിൽനിന്ന് മലയാളികളുടെ ഗൗരിയമ്മയായി മാറിയ രാഷ്ട്രീയജീവിതം സമാനതകളില്ലാത്തതാണ്. കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ ഏക വനിത അംഗമായിരുന്ന ഗൗരിയമ്മയാണ് ചരിത്രപ്രധാനമായ ഭൂപരിഷ്‍കരണ നിയമം നടപ്പാക്കിയത്. ആര്‍ക്കുമുന്നിലും എന്തും വെട്ടിത്തുറന്ന് പറയുന്ന പ്രകൃതമാണ് വ്യത്യസ്ത വഴികളിലൂടെ സഞ്ചരിക്കാനും തന്റേതായ വഴി രൂപപ്പെടുത്താനും സഹായിച്ചത്. ഒടുവിൽ ജെ.എസ്.എസ് രൂപവത്കരിച്ചിട്ടും രാഷ്ട്രീയത്തിലെ തന്‍റെ നിലപാടുകളിൽ ഉറച്ചുനിന്നിരുന്നു.

1919 ജൂലൈ 17ന് ചേർത്തല അന്ധകാരനഴി വിയാത്ര കളത്തിപ്പറമ്പിൽ രാമന്‍റെയും പാർവതിയമ്മയുടെയും 10 മക്കളിൽ ഏഴാമത്തെ മകളായി ജനനം. മഹാരാജാസ് കോളജിലെ പ്രീ യൂനിവേഴ്സിറ്റി പഠനത്തിനുശേഷം സെന്‍റ് തെരേസാസിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി. പിന്നീട് തിരുവനന്തപുരം ലോ കോളജിൽനിന്ന് നിയമബിരുദവും നേടി. തിരുവിതാംകൂറിൽ ഈഴവ സമുദായത്തിൽനിന്ന് ആദ്യമായി നിയമബിരുദം നേടിയ ഗൗരിയമ്മ, ദിവാൻ ഭരണകാലത്ത് വാഗ്ദാനം ചെയ്ത ഉയർന്ന സർക്കാർ ഉദ്യോഗം വേണ്ടെന്നുവെച്ചാണ് രാഷ്ട്രീയത്തിൽ എത്തിയത്.

1957ലെ ഇ.എം.എസ് മന്ത്രിസഭയില്‍ അംഗമായിരുന്ന ടി.വി. തോമസിനെ വിവാഹം കഴിച്ചു. 1964ൽ കമ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ ടി.വി. തോമസ് സി.പി.ഐയിലും ഗൗരിയമ്മ സി.പി.എമ്മിലും ചേർന്നു. കേരളത്തിൽ ഏറ്റവും പ്രായംകൂടിയ നിയമസഭാംഗം, ഏറ്റവും കൂടുതൽ കാലം എം.എൽ.എയും മന്ത്രിയുമായ വനിത തുടങ്ങിയ നിരവധി റെക്കോഡുകളുണ്ട്. 2010ൽ പുറത്തിറങ്ങിയ ഗൗരിയമ്മയുടെ ആത്മകഥക്ക് 2011ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.

1952-53, 1954-56 കാലഘട്ടങ്ങളിലെ തിരുവിതാംകൂർ-കൊച്ചി നിയമസഭകളിലും കേരള സംസ്ഥാനത്തിന്‍റെ ആവിർഭാവത്തോടെ അഞ്ചാം നിയമസഭയിലൊഴികെ ഒന്നുമുതൽ 11 വരെ എല്ലാ നിയമസഭകളിലും അംഗമായി. 1957 മുതൽ 2004 വരെ ആറ് മന്ത്രിസഭയിൽ അംഗമായി.

1957 മുതൽ 1987 വരെ ഇ.എം.എസും ഇ.കെ. നായനാരും നേതൃത്വം നൽകിയ കമ്യൂണിസ്റ്റ് മന്ത്രിസഭയിലും 2001, 2004 കാലഘട്ടത്തിൽ എ.കെ. ആന്‍റണിയും ഉമ്മൻ ചാണ്ടിയും നേതൃത്വം നൽകിയ യു.ഡി.എഫ് മന്ത്രിസഭയിലും മന്ത്രിയായി. 1994ലാണ് ജനാധിപത്യ സംരക്ഷണ സമിതി (ജെ.എസ്.എസ്) എന്ന പാര്‍ട്ടി രൂപവത്കരിച്ചത്.

Tags:    
News Summary - K.R. Gowriamma's separation It will be one year tomorrow for

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.