പറമ്പിൽബസാർ (കോഴിക്കോട്): പഴയ വീട് പൊളിച്ചുമാറ്റുന്നതിനിടെ തകർന്നുവീണ കോൺക്രീറ്റ് സ്ലാബിനടിയിൽപെട്ട് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. സഹതൊഴിലാളിക്ക് പരിക്കേറ്റു.
പശ്ചിമ ബംഗാൾ നദിയാൽ ജില്ലയിലെ രുകുൻപുർ സ്വദേശി ബാസിം ശൈഖ് (ഉബൈസ്-22) ആണ് മരിച്ചത്. കൂടെ ജോലി ചെയ്ത അക്ബർ ഹുസൈൻ(24) പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
പറമ്പിൽക്കടവിനടുത്ത് കിരാലൂർ പാറങ്ങാട്ടുതാഴം ആണിയം വീട്ടിൽ താഴം അബൂബക്കർ സിദ്ദീഖിന്റെ ഉടമസ്ഥതയിലുള്ള വീട് പൊളിച്ചുനീക്കുന്നതിനിടെ വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. പറമ്പിൽബസാർ സ്വദേശി കരാറെടുത്ത പ്രവൃത്തിക്ക് രണ്ടു ദിവസമായി ഇരുവരും കോൺക്രീറ്റ് സ്ലാബ് മുറിച്ചുനീക്കുന്ന ജോലിയിൽ ഏർപ്പെട്ടതായിരുന്നു.
ഡ്രിൽ ഉപയോഗിച്ച് മുറിക്കുന്നതിനിടെ ഭാരം നിമിത്തം സ്ലാബ് തലകീഴ് മറിഞ്ഞ് വശത്തേക്ക് പതിക്കുകയായിരുന്നു. നിലത്തേക്ക് തെറിച്ചുവീണ ബാസിമിന്റെ തലയിലേക്ക് സ്ലാബ് വീണു. അക്ബർ ഹുസൈൻ പുറത്തേക്ക് ചാടി. കാലിന്റെ എല്ലുപൊട്ടി. സ്ലാബിനടിയിൽ കുടുങ്ങിയ ബാസിം ശൈഖിനെ വെള്ളിമാട്കുന്ന് അഗ്നിരക്ഷാസേന എത്തി സ്ലാബ് മുറിച്ച് പുറത്തെടുക്കുകയായിരുന്നു.
റോഷിത് ശൈഖാണ് ബാസിം ശൈഖിന്റെ പിതാവ്. മാതാവ്: ജോബേദ ബീവി. സഹോദരൻ: ശാമിൻ ശൈഖ്.
പിതാവിനും സഹോദരനുമൊപ്പം പറമ്പിൽക്കടവിലാണ് ബാസിം ശൈഖിന്റെ താമസം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ചേവായൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.