ആയഞ്ചേരി (കോഴിക്കോട്): വേളം കാക്കുനിയിൽ വീട് പുതുക്കിപ്പണിയുന്നതിനിടെകോൺക്രീറ്റ് സ്ലാബ് തകർന്ന് വീണ് നിർമാണ തൊഴിലാളി മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. തീക്കുനി തുവ്വമല സ്വദേശി നെല്ലിയുള്ള പറമ്പിൽ കണ്ണന്‍റെ മകൻ ഉണ്ണി എന്ന ജിതിൻ (24) ആണ് മരിച്ചത്.
ഞായറാഴ്ച രാവിലെ 10.30നാണ് സംഭവം. കാക്കുനി മങ്ങാട്ട് കുന്ന് മലയിൽ കരീമിന്‍റെ വീട് പുതുക്കിപ്പണിയുന്നതിനിടയിലായിരുന്നു അപകടം. വീടിനോട് ചേർന്ന അടുക്കളയുടെ ഒന്നാം നിലയിൽ ഒന്നര മാസം മുമ്പ് കൂട്ടിച്ചേർത്ത് നിർമിച്ച കോൺക്രീറ്റ് സ്ലാബ് അടർന്നുവീഴുകയായിരുന്നു. അടുക്കളയുടെ മുകൾ ഭാഗം പുറംചുമർ സിമന്‍റ് തേക്കുന്നതിനിടെ മുകൾ ഭാഗത്ത് നിന്ന് സ്ലാബ് തകർന്ന് നാലുതൊഴിലാളികളുടെ മുകളിലേക്ക് വീഴുകയായിരുന്നു.
നാട്ടുകാരുടെയും അഗ്നി രക്ഷാ വിഭാഗത്തിന്‍റെയും ശ്രമഫലമായാണ് സ്ലാബ് നീക്കി തൊഴിലാളികളെ പുറത്തെടുത്ത്. തൊട്ടടുത്ത ആയഞ്ചേരിയിലെ സ്വകാര്യ ആശുപതിയിലെത്തിക്കുന്നിനിടെ ജിതിൻ മരണപ്പെട്ടു. മൃതദേഹം വടകര ഗവ.ജില്ലാ ആശുപതി മോർച്ചറിയിൽ.
പരിക്കേറ്റ അനന്തോത്ത് കണ്ണൻ്റ മകൻ ബിജീഷ് (32), തരിപ്പയിൽ അശോകൻ്റെ മകൻ അജീഷ് (26), മോടോമ്മൽ ചന്ദ്രന്‍റെ മകൻ വിഷ്ണു (26) എന്നിവരെ വടകര ഗവ. ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ പരിക്ക് സാരമുള്ളതാണ്. മൂന്നു പേരും തീക്കുനി തുവ്വമലയിലുള്ളവരാണ്.
കുറ്റ്യാടി സി.ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലത്തെത്തി. നിർമാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു.
മരണപ്പെട്ട ജിതിൻ അവിവാഹിതനാണ്. മാതാവ്: ചന്ദ്രി. സഹോദരി: ജിൻസി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.