ടിനോ തോമസ് പണിക്കർ
മസ്കത്ത്: ഉറ്റവരുടെ കണ്ണീരും പ്രാർഥനയുമായി പ്രതീക്ഷയോടെയുള്ള ഉറ്റവരുടെ കാത്തിരിപ്പ് ബാക്കിയാക്കി, പ്രവാസി യുവാവ് ജീവിതത്തിൽ നിന്ന് മടങ്ങി. ഒമാനിലെ മോഡേൺ എക്സ്ചേഞ്ച് ബർക്ക ബ്രാഞ്ച് മാനേജറായി ജോലി ചെയ്തിരുന്ന ടിനോ തോമസ് പണിക്കർ (43) ആണ് മരണത്തിന് കീഴടങ്ങിയത്. കൊല്ലം കുണ്ടറ പെരുമ്പുഴ കേരളപുരം മാളിയേക്കൽ കുടുംബാംഗം പരേതനായ ജോൺ ടി. പണിക്കരുടെയും അന്നമ്മ തോമസിന്റെയും മകനാണ്. വീടിനുള്ളിൽ വീണ് തലക്ക് പരിക്കേറ്റതിനെ തുടർന്ന് മസ്കത്തിലെ സുൽത്താൻ ഖാബൂസ് ഹോസ്പിറ്റലിൽ ചികിൽസയിൽ കഴിയവെയാണ് വിയോഗം.
ജീവിതത്തിൽനിന്ന് മടങ്ങുമ്പോൾ ഒമാനിൽ മൂന്നു പേർക്ക് പുതുജീവിതത്തിന്റെ പ്രത്യാശയുടെ വെളിച്ചം പകർന്നുകൂടിയാണ് ടിനോ മടങ്ങുന്നത്. കരളുപിടയുന്ന വേദനക്കിടയിലും മാതാവ് അന്നമ്മ തോമസിന്റെ നേതൃത്വത്തിൽ കുടുംബാംഗങ്ങൾ എടുത്ത ധീരമായ തീരുമാനമാണ് മൂന്നു ജീവനുകൾക്ക് ടിനോയിലൂടെ പുതുജീവനേകാൻ വഴിവെച്ചത്. 12 ഉം 16ഉം 28ഉം വയസ്സുള്ള മൂന്നുപേർക്ക് ടിനോയുടെ അവയവങ്ങൾ വെച്ചുപിടിപ്പിക്കും. അപൂർവമായാണ് പ്രവാസികളിൽ ഇത്തരം അവയവ ദാന കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഭാര്യ സ്റ്റെഫാനോയും രണ്ടു വയസ്സുള്ള മകൾ അലിസ ആൻ പണിക്കരും അടങ്ങുന്നതാണ് ടിനോയുടെ കുടുംബം. യു.എസിൽ ജോലി ചെയ്യുന്ന ഇരട്ട സഹോദരൻ ടിറ്റോ മരണവിവരമറിഞ്ഞ്, ഒമാനിലെത്തി. മരണാനന്തര നടപടികൾ പൂർത്തിയാക്കി മൃതദേഹം വ്യാഴാഴ്ച രാവിലെയോടെ മസ്കത്തിൽനിന്ന് നാട്ടിലേക്ക് കൊണ്ടുപോവും. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് കുണ്ടറ സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.