കെ.എസ്. നായർ
മാഹി: കേരളത്തിൽ നിന്നുള്ള ബാസ്കറ്റ്ബാൾ പരിശീലകനും മുൻ അന്താരാഷ്ട്ര കോച്ചും അന്താരാഷ്ട്ര റഫറിയുമായിരുന്ന കെ.എസ്. നായർ (84) ശനിയാഴ്ച രാവിലെ ബംഗളൂരുവിലെ മകളുടെ വസതിയിൽ നിര്യാതനായി. കേരള സ്പോർട്സ് കൗൺസിൽ കോഴിക്കോട് സ്പോർട്‌സ് ഡവലപ്മെന്റ് ഓഫിസറായിരുന്നു.
വിരമിച്ച ശേഷം മാഹിയിൽ താമസം ഉറപ്പിച്ച അദ്ദേഹം വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് മകൾക്കൊപ്പം ബംഗളൂരുവിലേക്ക് താമസം മാറുകയായിരുന്നു. ഭാര്യ: ടി.സി. ജയലക്ഷ്മി. മക്കൾ: അനു ശിവദാസൻ, നന്ദന ശിവദാസൻ. മരുമക്കൾ: രാജശേഖരൻ, രാജീവ് ഭാസ്‌കരൻ.
ആലപ്പുഴ സ്വദേശിയായ കെ.എസ്. നായർ 1990കളിൽ രാജ്യത്തുടനീളമുള്ള അഖിലേന്ത്യാ ടൂർണമെന്റുകളിൽ റഫറിയുടെ റോളിൽ സ്ഥിരസാന്നിധ്യമായിരുന്നു. 1980കളുടെ അവസാനത്തിലും 1990കളുടെ തുടക്കത്തിലും കേരള ബാസ്കറ്റ്ബാൾ അസോസിയേഷന്റെ റഫറീസ് ബോർഡ് ചെയർമാനായും സേവനമനുഷ്ഠിച്ചു.
ഇന്ത്യൻ എയർ ഫോഴ്സിൽ ബാസ്കറ്റ്ബാൾ കളിക്കാരനായിരുന്ന അദ്ദേഹം സേനയിൽനിന്ന് വിരമിച്ചശേഷം കേരള സ്പോർട്സ് കൗൺസിലിൽ ബാസ്കറ്റ്ബാൾ പരിശീലകനായി ചേർന്നു. തുടർന്ന് കോഴിക്കോട് പ്രൊവിഡൻസ് കോളജ് കേന്ദ്രീകരിച്ച് പരിശീലകനായിരുന്ന അദ്ദേഹം ഒരുകൂട്ടം ദേശീയ, അന്തർദേശീയ യൂനിവേഴ്സിറ്റി താരങ്ങളെ കൈപിടിച്ചുയർത്തി. രശ്‌മി കരുണാകരൻ, സെലിൻ വിൻസെന്റ്, മോളിക്കുട്ടി ജോർജ്, ലീലാമ്മ, സാലി, ജീന, ജിജി, ജിയോ, റെന്നി ലാൽ, ബെറ്റി, ഉഷ, വന്ദന, ജിജി തോമസ്, റോജ ബ്രൈറ്റ്, ജെസി തോമസ് ഷെട്ടി തുടങ്ങിയവർ അവരിൽ ചിലരാണ്.
കൂടാതെ നിരവധി സംസ്ഥാന ടീമുകളുടെയും കാലിക്കറ്റ് യൂനിവേഴ്സിറ്റി ടീമിന്റെയും പരിശീലകനായും പ്രവർത്തിച്ചു. സംസ്‌കാരം തിങ്കളാഴ്‌ച ഉച്ചക്ക് രണ്ടു മണിക്ക് ബംഗളൂരു കുഡ്‌ലു ക്രിമറ്റോറിയത്തിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.