സൈക്കിള്‍ യാത്രികനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് ലോറിയിലിടിച്ച് അപകടം; അച്ഛനും മകനും മരിച്ചു, മൂന്നുപേര്‍ക്ക് പരിക്ക്

അമ്പലപ്പുഴ: സൈക്കിള്‍ യാത്രികനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം തെറ്റി ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ അച്ഛനും മകനും മരിച്ചു. അമ്മ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു. പുറക്കാട്, പുന്തല ഇല്ലിച്ചിറ റോഡില്‍ കളത്തിപ്പറമ്പ് സുദേവ് (43), മകന്‍ ആദി എസ്. ദേവ് (12)എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഭാര്യ വിനീത, സൈക്കിള്‍ യാത്രികന്‍ പുന്നപ്ര പുതുവല്‍ പ്രകാശന്‍ (50), കാല്‍നടയാത്രക്കാരന്‍ പുറക്കാട് പുതുവല്‍ മണിയന്‍ (65)എന്നിവരെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ വിനീതയുടെയും പ്രകാശന്‍റെയും നില ഗുരുതരമാണ്.

ഞായറാഴ്ച പുലര്‍ച്ചെ ആറോടെ ദേശീയപാതയില്‍ പുറക്കാട് എസ്.എന്‍.എം.എച്ച്.എസ്.എസിന് സമീപമായിരുന്നു അപകടം. സുദേവ് ബൈക്കില്‍ കുടുംബസമേതം അമ്പലപ്പുഴ ക്ഷേത്രദര്‍ശനത്തിന് പോകുകയായിരുന്നു. ദേശീയപാത മുറിച്ച്കടക്കുകയായിരുന്ന കാല്‍നടയാത്രക്കാരനെ കണ്ട് വെട്ടിച്ച് മാറ്റുന്നതിനിടെ സൈക്കിള്‍, സുദേവും കുടുംബവും സഞ്ചരിച്ചിരുന്ന ബൈക്കിന് മുന്നിലേക്ക് വന്നു. സൈക്കിള്‍ യാത്രികനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് എതിരെവന്ന ടിപ്പര്‍ ലോറിയിലിടിക്കുകയായിരുന്നു. ബൈക്കില്‍ നിന്നും തെറിച്ച് സുദേവ് ലോറിക്കടിയില്‍പ്പെട്ട് തല്‍ക്ഷണം മരിച്ചു. ഇതിനിടയില്‍ കാല്‍നടയാത്രക്കാരനും പരിക്കേറ്റു.

പരിക്കേറ്റവരെ നാട്ടുകാരും അമ്പലപ്പുഴ പൊലീസും ചേര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും സുദേവും മകന്‍ ആദി എസ്. ദേവും മരിച്ചു. ഗുരുതര പരിക്കേറ്റ സുനിതയെ പിന്നീട് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിനിടെ നിസാരപരിക്കേറ്റ മണിയന്‍ ചികിത്സതേടി മടങ്ങി. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ദിവസവേതന ജീവനക്കാരനാണ് മരിച്ച സുദേവ്. 

Tags:    
News Summary - Father and son died after bike and lorry collided

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.