ദേശീയ റെക്കോഡ് നേടിയ മെഗാ തിരുവാതിര

ബ്രിസ്‌ബെന്‍: വ്യത്യസ്തമായ 65 ഇനം രുചിയൂറും വിഭവങ്ങള്‍ അടങ്ങിയ സദ്യയൊരുക്കി യൂനിവേഴ്സല്‍ ലോക റെക്കോഡും 364 പ്രഫഷനല്‍ നര്‍ത്തകിമാരെ അണിനിരത്തി മെഗാ തിരുവാതിര സംഘടിപ്പിച്ച് യൂനിവേഴ്സല്‍ ആസ്‌ട്രേലിയന്‍ ദേശീയ റെക്കോഡും സ്വന്തമാക്കി ക്വീന്‍സ് ലാന്‍ഡിലെ മലയാളികള്‍.

ചരിത്ര നിമിഷത്തിന് സാക്ഷിയായി മലയാളത്തിന്‍റെ പ്രിയ താരം മനോജ് കെ. ജയനും. ബ്രിസ്‌ബെനിലെ മലയാളി കൂട്ടായ്മയായ യുനൈറ്റഡ് മലയാളീസ് ഓഫ് ക്വീന്‍സ് ലാന്‍ഡാണ് ഓണാഘോഷങ്ങളുടെ ഭാഗമായി പുതിയ റെക്കോഡുകള്‍ കുറിച്ചത്. കേരള ഫെസ്റ്റ് എന്ന പേരില്‍ ഇസ്ലാമിക് കോളജ് ഓഫ് ബ്രിസ്‌ബെനില്‍ ആയിരുന്നു പരിപാടി. മെഗാ തിരുവാതിരക്ക് പുറമെ, ക്വീന്‍സ്ലാന്‍ഡിലെ വിവിധ പ്രദേശങ്ങളില്‍നിന്നുള്ള കലാകാരികളെ ഉള്‍പ്പെടുത്തി തിരുവാതിര മത്സരവും നടത്തി. തിരുവാതിരയും വേറിട്ട ഓണസദ്യയും ചെണ്ടമേളവും ഓണപ്പാട്ടും ആഘോഷങ്ങള്‍ക്ക് മിഴിവേകി.

65 തരം വിഭവ സമൃദ്ധമായ സദ്യയൊരുക്കി ലോക റെക്കോഡിന് അര്‍ഹനായത് 15 വര്‍ഷമായി ബ്രിസ്ബെനില്‍ ഹോട്ടല്‍ നടത്തിവരുന്ന സാജു കലവറയാണ്. 950 പേര്‍ക്കാണ് സദ്യ വിളമ്പിയത്. ക്വീന്‍സ്ലാന്‍ഡിലെ 600 കിലോമീറ്റര്‍ ചുറ്റളവിലെ 364 പ്രഫഷനല്‍ നര്‍ത്തകിമാരെ പങ്കെടുപ്പിച്ചാണ് മെഗാ തിരുവാതിര ഒരുക്കിയത് ജിജി ജയന്‍ ആണ് നേതൃത്വം നൽകിയത്. ജിജി നേരത്തെയും 300 ഓളം കലാകാരികളെ പങ്കെടുപ്പിച്ച് തിരുവാതിര സംഘടിപ്പിച്ചിരുന്നു. ആസ്‌ട്രേലിയയില്‍ ഇതു നാലാം തവണയാണ് ഇന്ത്യക്കാര്‍ക്ക് ദേശീയ റെക്കോഡുകള്‍ ലഭിക്കുന്നത്.

ജിജി ജയന് ഇസ്ലാമിക് കോളജ് ഓഫ് ബ്രിസ്ബെന്‍ സി.ഇ.ഒ അലി ഖാദിരി ദേശീയ റെക്കോഡ് സർട്ടിഫിക്കറ്റ് സമ്മാനിക്കുന്നു. നടൻ മനോജ് കെ. ജയന്‍, എബ്രഹാം ഫ്രാന്‍സിസ്, ക്വീന്‍സ്ലാന്‍ഡ് പാര്‍ലമെന്‍റ് എം.പി. ലീനസ് പവര്‍, ആസ്‌ട്രേലിയന്‍ നടീനടന്മാരായ അലന, ജെന്നിഫര്‍ എന്നിവര്‍ സമീപം

 75 രാജ്യങ്ങളില്‍നിന്നുള്ളവരെ ഉള്‍പ്പെടുത്തിയുള്ള ഡോക്യൂമെന്‍ററി നിര്‍മാണ-സംവിധാനത്തിലൂടെ ആസ്‌ട്രേലിയന്‍ ബുക്ക് ഓഫ് റെക്കോഡ്സ് അടക്കം വിവിധ ലോക റെക്കോഡുകളില്‍ ഇടം നേടിയ നടനും എഴുത്തുകാരനും നിര്‍മാതാവും സംവിധായകനുമായ ജോയ് കെ. മാത്യുവും അദ്ദേഹത്തിന്‍റെ മക്കളും ലോകത്തിലെ മുഴുവന്‍ രാജ്യങ്ങളുടേയും ദേശീയ ഗാനങ്ങള്‍ മനഃപാഠമായി പാടി ലോകത്തിലാദ്യമായി പുതിയ റെക്കോഡ് സൃഷ്ടിച്ച ദേശീയഗാനാലാപന സഹോദരിമാരുമായ ആഗ്നെസ് ജോയ്-തെരേസ ജോയ് എന്നിവരായിരുന്നു ലോക റെക്കോഡ് അഡ്ജൂഡിക്കേറ്റേഴ്‌സായി എത്തിയത്. കൂടാതെ യു.ആര്‍.എഫ് വേള്‍ഡ് റെക്കോഡിന്‍റെ പ്രത്യേക അതിഥികളായി ആസ്‌ട്രേലിയന്‍ നടീനടന്മാരായ ടാസോ, അലന, ജെന്നിഫര്‍ എന്നിവരും സാക്ഷ്യം വഹിച്ചു. യു.ആര്‍.എഫ് ചീഫ് എഡിറ്റര്‍ ഡോ. സുനില്‍ ജോസഫ്, സി.ഇ.ഒ ചാറ്റര്‍ജി എന്നിവര്‍ ഓണ്‍ ലൈനില്‍ റെക്കോഡ് വിലയിരുത്തി.

ക്വീന്‍സ്ലാന്‍ഡ് പാര്‍ലമെന്‍റ് എം.പി ലീനസ് പവര്‍, നടൻ മനോജ് കെ. ജയന്‍, നര്‍ത്തകി ഡോ. ചൈതന്യ, ഇസ്ലാമിക് കോളജ് ഓഫ് ബ്രിസ്ബെന്‍ സി.ഇ.ഒ അലി ഖാദിരി, ലോഗന്‍ ഡെപ്യൂട്ടി മേയര്‍ നട്ടലി വില്‍കോക്ക്‌സ്, പോള്‍ സ്‌കാര്‍, എം.പി മാര്‍ക്ക് റോബിന്‍സണ്‍, എമിലി കിം കൗണ്‍സിലര്‍ ഏയ്ഞ്ചലോ ഓവന്‍, യു.എം.ക്യൂ പ്രസിഡന്‍റ് ഡോ. ജേക്കബ് ചെറിയാന്‍ എന്നിവര്‍ റെക്കോഡ് ജേതാക്കളായ സാജു കലവറ, ജിജി ജയന്‍ എന്നിവര്‍ക്ക് സര്‍ട്ടിഫിക്കറ്റും മെഡലും മൊമന്‍റോയും വിതരണം ചെയ്തു.

സാജു കലവറക്ക് ക്വീന്‍സ്ലാന്‍ഡ് പാര്‍ലമെന്‍റ് എം.പി ലീനസ് പവര്‍ ദേശീയ റെക്കോഡ് സർട്ടിഫിക്കറ്റ് സമ്മാനിക്കുന്നു. ലോഗന്‍, ഡെപ്യൂട്ടി മേയര്‍ നട്ടലി വില്‍കോക്ക്‌സ് എന്നിവര്‍ സമീപം

 യുനൈറ്റഡ് മലയാളീസ് ഓഫ് ക്വീന്‍സ് ലാന്‍ഡിന്‍റെ ഭാരവാഹികളായ ഷാജി തേക്കനത്ത്, സിറിള്‍ ജോര്‍ജ് ജോസഫ്, എബ്രഹാം ഫ്രാന്‍സിസ്, ജോണ്‍സണ്‍ പുന്നേലിപറമ്പില്‍, ജോണ്‍ തോമസ്, പാലാ ജോര്‍ജ് സെബാസ്റ്റ്യന്‍, ജോളി കരുമത്തി എന്നിവര്‍ കേരള ഫെസ്റ്റിന് നേതൃത്വം നല്‍കി. ക്വീന്‍സ് ലാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ മലയാളി സംഘടനകളുടെ പ്രതിനിധികളായ നടന്‍ ജോബിഷ്, സുധ, സി.പി. സാജു, ശ്രീനി, വര്‍ഗീസ്, വിനോദ്, പ്രസാദ്, ജിതിന്‍, അനില്‍ സുബ്രമണ്യന്‍, കലാ-സാഹിത്യ-സാംസ്‌കാരിക-സാമൂഹിക രംഗത്ത് സജീവമായ അനുപ് ദാസ്, വിഘ്നേശ്, ബിന്ദു രാജേന്ദ്രന്‍, രഞ്ജിനി എന്നിവരും പങ്കെടുത്തു.

Tags:    
News Summary - These Malayalis in Queensland are proud...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.