അറ്റ്ലാന്റ: യു.എസിൽ വിവാഹച്ചടങ്ങുകള്‍ക്ക് ശേഷം മലയാളി നവദമ്പതികൾ സഞ്ചരിച്ച ഹെലികോപ്ടർ തകർന്ന് വരനും പൈലറ്റും മരിച്ചു. മൂവാറ്റുപുഴയിൽനിന്നു വർഷങ്ങൾക്കു മുൻപേ യുഎസിലേക്കു കുടിയേറിയ കടുവാക്കുഴിയിൽ ഫിജി ജോർജ് - ഫേബ ഫിജി ദമ്പതികളുടെ മകൻ ഡേവ് ഫിജിയും പൈലറ്റുമാണ് മരിച്ചത്. ഡെല്‍റ്റ എയര്‍ലൈന്‍സിൽ പൈലറ്റാണ് ഡേവ് ഫിജി. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പത്തരയോടെ ജോര്‍ജിയയിലെ ഡോസണ്‍ കൗണ്ടിയിലായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ വധു ജെസ്‌നി സാം ആശുപത്രിയില്‍ ചികിത്സയിലാണ്. തലവടി ചുടുക്കാട്ടിൽ ജെസ്‌വിൻ വില്ലയിൽ സാം ഉമ്മൻ - ഷീല സാം ദമ്പതികളുടെ മകളാണ് ജെസ്നി.
വധൂവരന്മാര്‍ സഞ്ചരിച്ച റോബിന്‍സണ്‍ ആര്‍ 66 ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്. ഡേവ് ഫിജിയും പൈലറ്റും സംഭവസ്ഥലത്ത് തന്നെ മരിച്ചു. അറ്റ്ലാന്റയിലാണ് ഡേവിന്റെ കുടുംബം താമസിക്കുന്നത്.
വെള്ളിയാഴ്ച പകലായിരുന്നു ഡേവിന്റെയും ജെസ്‌നിയുടെയും വിവാഹം. തുടർന്ന് വടക്കന്‍ ജോര്‍ജിയയിലെ വിവാഹവേദിയില്‍നിന്ന് മടങ്ങവെയാണ് ഹെലികോപ്റ്റര്‍ തകര്‍ന്നത്. കാലാവസ്ഥ മോശമായതിനാൽ നിലത്തിറക്കാമെന്ന് ഡേവ് അഭിപ്രായപ്പെട്ടതായും എന്നാൽ, ഉയർന്ന് പറക്കാമെന്ന് പൈലറ്റ് അറിയിച്ചതായും പറയുന്നു.
ഡോസണ്‍വില്ലയിലെ 24 മൗണ്ട് വെര്‍നണ്‍ ഡ്രൈവിന് സമീപമുള്ള വിജനമായ വനപ്രദേശത്താണ് ഹെലികോപ്റ്റര്‍ പതിച്ചത്. ഫയര്‍ ആന്‍ഡ് ഇഎംഎസ് യൂണിറ്റുകള്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നാണ് ജെസ്‌നിയെ പരിക്കുകളോടെ രക്ഷപ്പെടുത്തിയത്. അപകടത്തിന്റെ കാരണം കണ്ടെത്താനായി നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് (എന്‍ടിഎസ്ബി) അന്വേഷണം ഏറ്റെടുത്തു. പ്രെസ്റ്റിജ് ഹെലികോപ്‌റ്റേഴ്‌സ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് അപകടത്തിൽപെട്ട ഹെലികോപ്റ്റർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.