വാഷിങ്ടൺ: യു.എസ് ജനപ്രതിനിധികളായ പലസ്തീനിയൻ അമേരിക്കക്കാരി റാഷിദ തലൈബിനെയും സോമാലിയൻ അമേരിക്കക്കാരി ഇൽഹാൻ ഉമറിനെയും "അവർ വന്നിടത്തേക്ക് തന്നെ തിരിച്ചയക്കണമെന്ന്" പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രണ്ട് മുസ്ലീം സമാജികർ "വക്രബുദ്ധിയും അഴിമതിക്കാരുമായ രാഷ്ട്രീയക്കാരെ" പോലെയാണ് പെരുമാറിയതെന്നും അവരെ യു.എസിൽ നിന്ന് പുറത്താക്കണമെന്നും ബുധനാഴ്ച ട്രൂത്ത് സാമൂഹിക മാധ്യമത്തിൽ എഴുതി.
സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രസംഗത്തിനിടെ കോൺഗ്രസിലെ രണ്ട് ഡെമോക്രാറ്റിക് അംഗങ്ങളും പ്രതിഷേധിച്ചതിനാണ് ട്രംപിന്‍റെ അധിക്ഷേപം. ചൊവ്വാഴ്ച ട്രംപിന്റെ പ്രസംഗത്തിനിടെ റാഷിദ തലൈബും ഇൽഹാൻ ഉമറും ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റവിരുദ്ധ നടപടികളെ രൂക്ഷമായി വിമർശിച്ചിരുന്നു.
" വളരെ പ്രധാനപ്പെട്ടതും മനോഹരവുമായ പരിപാടിക്കിടെ, ഗ്രാഹ്യശക്തി കുറവുള്ള ഇൽഹാൻ ഒമറും റാഷിദ തലൈബും അനിയന്ത്രിതമായി ബഹളംവെക്കുന്നത് നിങ്ങൾ കണ്ടില്ലേ. സത്യം പറഞ്ഞാൽ അവരുടെ മുഖം വീർത്തിരുന്നു, ഭ്രാന്തന്മാരെപോലെ രക്തം പുരണ്ട കണ്ണുകളായിരുന്നു, ഭ്രാന്തന്മാർ, മാനസികമായി തകർന്ന്, ക്ഷീണിച്ചവർ. അവർക്ക് സ്ഥാപിതതാൽപ്പര്യമുള്ളതായി തോന്നു" ട്രംപ് കുറിച്ചു.
"ആളുകൾ അങ്ങനെ പെരുമാറുന്നതും അവർ വക്രബുദ്ധിയുള്ളവരും അഴിമതിക്കാരുമായ രാഷ്ട്രീയക്കാരാണെന്ന് തിരിച്ചറിയുന്നതും നമ്മുടെ രാജ്യത്തിന് വളരെ അപമാനമാണ്, അതിനാൽ അവരെ അവർ വന്നിടത്തേക്ക് എത്രയും വേഗം തിരിച്ചയക്കണം," ട്രംപ് പറഞ്ഞു. അവർക്ക് അമേരിക്കയെ തകർക്കാൻ മാത്രമേ കഴിയൂ, അവർക്ക് ഒന്നും ചെയ്യാൻ കഴിയില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.
ചൊവ്വാഴ്ച ട്രംപിന്റെ പ്രസംഗത്തിനിടെ പ്രതിഷേധിച്ച ഏതാനും ഡെമോക്രാറ്റിക് അംഗങ്ങളിൽ ഇൽഹാൻ ഉമറും തലൈബും ഉണ്ടായിരുന്നു. സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രസംഗത്തിനിടെ ട്രംപിന്‍റെ കുടിയേറ്റ വിരുദ്ധ പ്രഖ്യാപനങ്ങൾക്കെതിരെ ഇൽഹാൻ ഉമറും റാഷിദ തലൈബും ശക്തമായി പ്രതിഷേധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.