പൊലീസ് സ്റ്റേഷനുനേരെ ബോംബേറ്: ഏഴ്പേര്‍ അറസ്റ്റില്‍

കാട്ടാക്കട: അര്‍ധരാത്രി ബൈക്കിലത്തെി മലയിന്‍കീഴ് പൊലീസ് സ്റ്റേഷനില്‍ ബോംബെറിഞ്ഞ സംഭവത്തില്‍ ഏഴ്പേരെ അറസ്റ്റ് ചെയ്തു. മലയിന്‍കീഴ് മേപ്പൂക്കട ചെറുതലയ്ക്കല്‍ പുത്തന്‍വീട്ടില്‍ വിപിന്‍ വേണു എന്ന ഉണ്ണി (26), മേപ്പൂക്കട പൂങ്കോട് മേലെ പുത്തന്‍വീട്ടില്‍ ഊളന്‍ ബിനു എന്ന ബിനു (28), മേപ്പൂക്കട തച്ചോട്ടുക്കുന്ന് ഷിനു ഭവനില്‍ ഷിനുമോന്‍ എന്ന ഷിനു (24), മലയിന്‍കീഴ് അണപ്പാട് കണിയാന്‍വിളാകത്ത് വീട്ടില്‍ വരപ്രസാദ് (20), അണപ്പാട് ഇലവിങ്ങല്‍ പടിപ്പുര വീട്ടില്‍ അനീഷ് എന്ന ഉണ്ണി(20), മലയിന്‍കീഴ് മണപ്പുറം കുഴിമം മേലെ പുത്തന്‍വീട്ടില്‍ ശിവപ്രസാദ് എന്ന ശിവന്‍ (20), കഴക്കൂട്ടം ബീച്ച് റോഡില്‍ തെക്കേമുക്ക് മണക്കാട്ട് വിളാകം വീട്ടില്‍ നിസാം എന്ന അപ്പാമി (20) എന്നിവരെയാണ് നെടുമങ്ങാട് ഡിവൈ.എസ്.പി. സെയ്ബുദ്ദീന്‍, കാട്ടാക്കട സി.ഐ. മനോജ് ചന്ദ്രന്‍, മലയിന്‍കീഴ് എസ്.ഐ റിയാസ് രാജ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. നിരവധി കേസുകളിലെ പ്രതികളും ക്രിമിനല്‍ സംഘങ്ങളുമായി ബന്ധമുള്ളവരുമാണ് അറസ്റ്റിലായവരെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ക്കെതിരെ മലയിന്‍കീഴ് പൊലീസ് കേസുകള്‍ എടുക്കുന്നതാണ് സ്റ്റേഷനില്‍ ബോംബെറിഞ്ഞ് പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് പിന്നിലെന്ന് പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. ഡിസംബര്‍ രണ്ടിന് രാത്രി അറസ്റ്റിലായ ഉണ്ണി, ബിനു, ഷിനു എന്നിവര്‍ സ്റ്റേഷനിലത്തെിയ ശേഷം ബോംബ് എറിയുകയായിരുന്നു. ഉഗ്രസ്ഫോടന ശേഷിയുള്ള ബോംബേറില്‍ സ്റ്റേഷനിലെ ഭിത്തികള്‍ വരെ തകര്‍ന്നു. കസേര ചിന്നിച്ചിതറി. പാറാവുനിന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ബോംബേറിനു നിമിഷങ്ങള്‍ക്ക് മുമ്പ് സ്റ്റേഷനുള്ളിലേക്ക് മാറിയതിനാലാണ് ദുരന്തം ഒഴിവായത്. സംഭവ ദിവസം മേപ്പൂക്കട ചന്തക്ക് സമീപത്ത് മതിലില്‍ മറ്റൊരു ബോബ് എറിഞ്ഞ് പരീക്ഷണം ഉറപ്പുവരുത്തിയ ശേഷമാണ് സ്റ്റേഷനില്‍ ബോംബ് എറിഞ്ഞത്. അനീഷും ശിവപ്രസാദും ചേര്‍ന്നാണ് കഴക്കൂട്ടത്ത് നിന്ന് ബോംബ് എത്തിച്ചതെന്നും പൊലീസ് പറഞ്ഞു. 2012ല്‍ മലയിന്‍കീഴ് പൊലീസ് സ്റ്റേഷനു നേരെയുണ്ടായ ബോംബാക്രമണത്തിന് പിന്നിലും ഇതേ സംഘമായിരുന്നുവെന്നാണ് പൊലീസ് വിലയിരുത്തുന്നത്.സ്റ്റേഷനില്‍ ബോംബെറിഞ്ഞ കേസില്‍ ബാക്കിയുള്ള പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നും ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും അന്വേഷണസംഘം പറഞ്ഞു. എ.എസ്.ഐ ജെയിംസ്, സി.പി.ഒമാരായ സുനില്‍കുമാര്‍, ജയകുമാര്‍, സുനില്‍ നെവില്‍രാജ്, വിനോദ് സുമേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.