വീടുകള്‍ക്ക് നാശം: റിപ്പോര്‍ട്ട് ബുധനാഴ്ച ലഭിക്കുമെന്ന് കലക്ടര്‍

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവള പ്രദേശത്ത് ഖനനത്തെ തുടര്‍ന്ന് 75 വീടുകള്‍ക്ക് നാശമുണ്ടായത് സംബന്ധിച്ചുള്ള പൊതുമരാമത്ത് വകുപ്പിന്‍െറ റിപ്പോര്‍ട്ട് ബുധനാഴ്ച ലഭിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. വിമാനത്താവള പദ്ധതി പ്രദേശത്ത് വെടിമരുന്നുപയോഗിച്ചുള്ള ഖനനം പുനരാരംഭിക്കുന്നത് സംബന്ധിച്ച് കലക്ടറേറ്റില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും യോഗത്തിലാണ് കലക്ടര്‍ പി.ബാലകിരണ്‍ ഇക്കാര്യം അറിയിച്ചത്. ഖനനത്തെ തുടര്‍ന്ന് നാശമുണ്ടായ വീടുകള്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കാനും നിര്‍മാണ പ്രവൃത്തി തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോകാനും നടപടി സ്വീകരിക്കണമെന്ന് ഇ.പി. ജയരാജന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. കേടുപറ്റിയതിനെതുടര്‍ന്ന് വെടിമരുന്ന് ഉപയോഗിച്ച് സ്ഫോടനം നിര്‍ത്തിയിരുന്നു. നാശം പരിശോധിച്ച് നഷ്ടം നല്‍കാമെന്നും ഇനി പ്രശ്നങ്ങളുണ്ടാവില്ളെന്നുമുള്ള ഉറപ്പിലാണ് വീണ്ടും വെടിമരുന്നുപയോഗിച്ച് പാറപൊട്ടിക്കാന്‍ നാട്ടുകാരും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും സമ്മതിച്ചത്. എന്നാല്‍, ഖനനം ആരംഭിച്ചപ്പോള്‍ വീണ്ടും പ്രശ്നങ്ങളുണ്ടായി. ഇക്കാര്യത്തില്‍ ശാസ്ത്രീയ പഠനം അത്യാവശ്യമാണെന്നും എം.എല്‍.എ പറഞ്ഞു. നേരത്തെ ഖനനം നിര്‍ത്തിയത് ടെര്‍മ്മിനല്‍ ബില്‍ഡിങ്ങിന്‍െറ പ്രവൃത്തി ഭാഗികമായി മുടങ്ങുന്ന സ്ഥിതിയാണുണ്ടാക്കിയതെന്നും ആക്ഷന്‍ കമ്മിറ്റിയുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ കിയാല്‍ തയാറാണെന്നും എം.ഡി. ജി. ചന്ദ്രമൗലി പറഞ്ഞു. അസിസ്റ്റന്‍റ് കലക്ടര്‍ ഹരിത വി. കുമാര്‍, നഗരസഭാ ചെയര്‍മാന്‍ കെ. ഭാസ്കരന്‍ മാസ്റ്റര്‍, കിയാല്‍ ചീഫ് പ്രോജക്ട് എന്‍ജിനിയര്‍ കെ.പി. ജോസ്, എല്‍ ആന്‍റ് ടി പ്രോജക്ട് മാനേജര്‍ കെ. ശ്രീകുമാര്‍, രാഷ്ര്ടീയപാര്‍ട്ടി പ്രതിനിധികളായ വി.ആര്‍. ഭാസ്കരന്‍, ഇ.പി. ഷംസുദ്ദീന്‍, ബിജു ഏളക്കുഴി എന്നിവരും യോഗത്തില്‍ പങ്കെടുത്തു. ഇന്നു രാവിലെ ഒമ്പതിന് ജനപ്രതിനിധികള്‍, രാഷട്രീയപാര്‍ട്ടി പ്രതിനിധികള്‍, ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ എന്നിവരുടെ യോഗം കിയാല്‍ പ്രോജക്ട് ഓഫിസില്‍ ചേരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.