കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മരണം: രണ്ടു പ്രതികള്‍ കുറ്റക്കാര്‍

കൊല്ലം: ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കൊല്ലം അഡീഷനല്‍ സെഷന്‍സ് കോടതി-VI ജഡ്ജി കെ.എസ്. ശരത്ചന്ദ്രന്‍ വിധിച്ചു. ഈസ്റ്റ് സ്റ്റേഷനിലെ സി.ഐയുടെയും എസ്.ഐയുടെയും ക്രൈം സ്ക്വാഡ് അംഗങ്ങളായ കൊല്ലം തൃക്കടവൂര്‍ കോട്ടയ്ക്കകം മഠത്തില്‍ പുത്തന്‍വീട്ടില്‍ ജയകുമാര്‍ (47), ഇരവിപുരം ആക്കോലില്‍ താന്നോലില്‍ വീട്ടില്‍ വേണുഗോപാല്‍ (48) എന്നിവരെയാണ് ഇന്ത്യന്‍ ശിക്ഷാനിയമം 302, (കൊലപാതകം) 348 (കുറ്റം സമ്മതിപ്പിക്കാന്‍ തടങ്കലില്‍ വെക്കുക) 34, (പൊതുഉദ്ദേശ്യം) എന്നീ വകുപ്പുകള്‍ പ്രകാരം കുറ്റക്കാരാണെന്ന് കണ്ടത്തെിയത്. ശിക്ഷ വിധിക്കാന്‍ കേസ് വെള്ളിയാഴ്ചത്തേക്ക് മാറ്റി. കേസിനാസ്പദമായ സംഭവം നടന്നത് 2005 ഏപ്രില്‍ ആറിനായിരുന്നു. കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര കാടാകുളം രാജ്നിവാസില്‍ രാജേന്ദ്രനാണ് മരിച്ചത്. കൊല്ലം ശങ്കേഴ്സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ, കേസിലെ മൂന്നാം സാക്ഷി ഷാജഹാന്‍െറ മൊബൈല്‍ ഫോണ്‍ മോഷണം പോയിരുന്നു. ഇതില്‍ സംശയിച്ച് ആശുപത്രിയിലെ സെക്യൂരിറ്റികളും മറ്റും തടഞ്ഞുവെച്ച രാജേന്ദ്രനെ അന്നേദിവസം ഉച്ചക്ക് കണ്‍ട്രോള്‍ റൂം എ.എസ്.ഐ സദാനന്ദനും സംഘവും കൂട്ടിക്കൊണ്ടുപോയി സ്റ്റേഷനിലെ എസ്.എച്ച്.ഒയും പ്രോസിക്യൂഷന്‍ 10ാം സാക്ഷിയുമായ ബാബുവിനെ ഏല്‍പിച്ചു. ഇദ്ദേഹം രാജേന്ദ്രനെ ചോദ്യംചെയ്യാന്‍ ജയകുമാര്‍, വേണുഗോപാല്‍ എന്നിവരെ ഏല്‍പിച്ചു. ഇവര്‍ രാജേന്ദ്രനെ കൊല്ലം സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍ മ്യൂസിയത്തില്‍ കൊണ്ടുപോയി മൂന്നാംമുറ പ്രയോഗിച്ച് കുറ്റം സമ്മതിപ്പിക്കാന്‍ ശ്രമിച്ചു. മര്‍ദനത്തില്‍ അവശനായ രാജേന്ദ്രനെ വൈകുന്നേരത്തോടെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായാണ് പ്രോസിക്യൂഷന്‍ കേസ്. 60 സാക്ഷികളില്‍ പ്രോസിക്യൂഷന്‍ 37 പേരെ വിസ്തരിച്ചു. റവന്യൂ ഡിവിഷനല്‍ ഓഫിസിലെ സൂപ്രണ്ടിനെ അധികസാക്ഷിയായി വിസ്തരിച്ചിരുന്നു. സാക്ഷികളില്‍ 34 പേര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ആയിരുന്നു. പ്രോസിക്യൂഷന്‍ സാക്ഷികളായി വിസ്തരിച്ച 38 പേരില്‍ അഞ്ചുപേര്‍ കൂറുമാറിയിരുന്നു. ആദ്യാന്വേഷണം നടത്തിയത് ക്രൈം ഡിറ്റാച്മെന്‍റ് ഡിവൈ.എസ്.പി രമേഷ് കുമാറും തുടര്‍ന്ന് അബ്ദുസ്സലാം, എസ്.പിമാരായ വി.ആര്‍. രഘുവര്‍മ, കൃഷ്ണഭദ്രന്‍ എന്നിവരുമായിരുന്നു. കുറ്റപത്രം കോടതി മുമ്പാകെ ഹാജരാക്കിയത് ക്രൈംബ്രാഞ്ച് എസ്.പി ജോര്‍ജ് വര്‍ഗീസാണ്. പ്രോസിക്യൂഷനു വേണ്ടി അഡീഷനല്‍ ഗവ. പ്ളീഡറും പബ്ളിക് പ്രോസിക്യൂട്ടറുമായ അഡ്വ. കൊട്ടിയം എന്‍. അജിത്കുമാര്‍, അഡ്വ. ചാത്തന്നൂര്‍ എന്‍. ജയചന്ദ്രന്‍, അഡ്വ. പി. ശരണ്യ എന്നിവര്‍ ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.