കണ്ണൂര്‍: മോശമായ ഭക്ഷണം നല്‍കുന്നതില്‍ പ്രതിഷേധിച്ച് സ്പോര്‍ട്സ് ഹോസ്റ്റലിലെ വിദ്യാര്‍ഥിനികള്‍ ക്ളാസ് ബഹിഷ്കരിച്ച് പ്രതിഷേധിച്ചു. മൂന്നുദിവസമായി മോശപ്പെട്ട ഭക്ഷണമാണ് ഹോസ്റ്റലില്‍ ലഭിക്കുന്നതെന്നാണ് വിദ്യാര്‍ഥിനികളുടെ ആരോപണം. സംഭവത്തെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ദിനേശന്‍ മഠത്തില്‍ എന്നിവര്‍ സ്പോര്‍ട്സ് ഹോസ്റ്റല്‍ സന്ദര്‍ശിച്ചു. വെള്ളിയാഴ്ച രാവിലെ ലഭിച്ച ഉപ്പുമാവ് കഴിക്കാന്‍ കൊള്ളാത്തതായിരുന്നുവെന്ന് കുട്ടികള്‍ പറഞ്ഞു. ഇതത്തേുടര്‍ന്ന് ഭക്ഷണം ബഹിഷ്കരിച്ചാണ് കുട്ടികള്‍ ക്ളാസിലേക്ക് പോയത്. വിശപ്പ് കാരണം കുട്ടികള്‍ ക്ളാസിലിരിക്കാന്‍ തയാറായില്ല. തുടര്‍ന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച ശേഷം ഹോസ്റ്റലിലേക്ക് തന്നെ മടങ്ങി. പി.കെ.ശ്രീമതി ടീച്ചര്‍ എം.പിയും ജില്ലാ കലക്ടര്‍ പി.ബാലകിരണും നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ദിനേശന്‍ മഠത്തില്‍ ഹോസ്റ്റല്‍ സന്ദര്‍ശിച്ചത്. അദ്ദേഹം കുട്ടികളില്‍ നിന്ന് വിവരങ്ങള്‍ ആരാഞ്ഞു. വൈകീട്ട് ജില്ലാ കലക്ടര്‍ പി. ബാലകിരണും ഹോസ്റ്റല്‍ സന്ദര്‍ശിച്ചു. അദ്ദേഹത്തോട് കുട്ടികള്‍ പരാതി വിശദീകരിച്ചു. വളരെ മോശമായ അന്തരീക്ഷത്തിലാണ് സ്പോര്‍ട്സ് കുട്ടികള്‍ ഹോസ്റ്റലില്‍ കഴിയുന്നത്. ഇത് ഏറെ വിവാദമായിരുന്നു. താമസത്തിനു പുറമെ ഇവിടെ കുട്ടികള്‍ക്ക് നല്‍കുന്ന ഭക്ഷണത്തിന്‍െറ ഗുണമില്ലായ്മയും വിവാദമായിരുന്നു. എന്നിട്ടും ഗുണനിലവാരമില്ലാത്ത ഭക്ഷണം തന്നെയാണ് അധികൃതര്‍ നല്‍കുന്നത്. ഒടുവില്‍ സഹികെട്ടാണ് കുട്ടികള്‍ ക്ളാസ് ബഹിഷ്കരിച്ച് പ്രതിഷേധിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ തിങ്കളാഴ്ച പി.ടി.എ യോഗം വിളിച്ചു ചേര്‍ക്കുമെന്ന് ഡി.ഡി.ഇ ദിനേശന്‍ മഠത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കുട്ടികളെക്കൂടി ഉള്‍പ്പെടുത്തി ഭക്ഷണ കമ്മിറ്റി പുന$സംഘടിപ്പിക്കും. മെനു കൃത്യമായി പാലിക്കുന്നില്ളെന്ന പരാതി കുട്ടികള്‍ക്കുണ്ട്. നല്ല ഭക്ഷണം കൊടുക്കാന്‍ സംവിധാനമൊരുക്കും. കുടിവെള്ളം മോശമാണെന്ന പരാതിയും നിലവിലുണ്ട്. അതിനാല്‍, വെള്ളം ശുദ്ധീകരിക്കാനും പുതിയ കെട്ടിട നിര്‍മാണം എത്രയും വേഗം പൂര്‍ത്തിയാക്കാനും നടപടിയെടുക്കുമെന്ന് ഡി.ഡി.ഇ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.