വെള്ളക്കരമടക്കാന്‍ സ്പോട്ട് ബില്ലിങ് സമ്പ്രദായം

കോഴിക്കോട്: ജല അതോറിറ്റിയില്‍ സ്പോട്ട് ബില്ലിങ് സമ്പ്രദായം (ഇ-അബാക്കസ്) ആദ്യഘട്ടം നിലവില്‍ വന്നു. കോഴിക്കോട് ഡിവിഷന്‍െറ പരിധിയില്‍ വരുന്ന അത്താണിക്കല്‍, സരോവരം സബ് ഡിവിഷന്‍ ഓഫിസുകളിലും അക്ഷയ-ജനസേവന കേന്ദ്രങ്ങളിലും വെള്ളക്കരം അടക്കാവുന്നതാണ്. epay.kwa.kerala.gov.in സൈറ്റില്‍ കണ്‍സ്യൂമര്‍ ഐ.ഡിയൊ കണ്‍സ്യൂമര്‍ നമ്പറോ ഉപയോഗിച്ച് ലോഗിന്‍ ചെയ്തശേഷം ഓണ്‍ലൈനായി വെള്ളക്കരം അടക്കാനുള്ള സൗകര്യം ഉണ്ട്. കൂടാതെ ഇ.സി.എസ് (ഇലക്ട്രോണിക് ക്ളിയറിങ് സര്‍വീസ്) മുഖേനയും പണമടക്കാം. ഇതിനുള്ള അപേക്ഷാ ഫോറം അതാത് ഓഫിസുകളില്‍ ലഭിക്കും. ബില്ല് കിട്ടി മൂന്നാം പ്രവൃത്തി ദിവസം മുതല്‍ വെള്ളക്കരം അടക്കാവുന്നതാണെന്ന് കെ.ഡബ്ള്യൂ.എ പത്രക്കുറിപ്പില്‍ അറിയിച്ചു. ഓഫിസ് സമയം 10.15 മുതല്‍ 1.15 വരെയും 2.00 മുതല്‍ 3.00 വരെയാണ്. ചെക്/ഡി.ഡി മുഖേന പണമടക്കുന്നവര്‍ കണ്‍സ്യൂമര്‍ നമ്പര്‍/ഫോണ്‍ നമ്പര്‍ എന്നിവ വ്യക്തമായി രേഖപ്പെടുത്തണം. പ്രവര്‍ത്തനരഹിതമായ വാട്ടര്‍ മീറ്ററുകള്‍ ഉപയോഗിച്ച് വെള്ളമെടുക്കുന്ന ഉപഭോക്താക്കളില്‍നിന്ന് പിഴ ഈടാക്കുന്നതും കണക്ഷന്‍ വിച്ഛേദിക്കുന്നതുമാണ്. ഇത്തരം ഉപഭോക്താക്കള്‍ എത്രയും വേഗം ഓഫിസുമായി ബന്ധപ്പെട്ട് ലൈസന്‍സ്ഡ് പ്ളംബര്‍മാര്‍ മുഖേന പുതിയ മീറ്ററുകള്‍ ഘടിപ്പിക്കേണ്ടതാണ്. കെട്ടിട ഉടമസ്ഥാവകാശം മാറ്റിയിട്ടില്ലാത്ത ഉപഭോക്താക്കള്‍ കോഴിക്കോട് കോര്‍പറേഷന്‍ ഓഫിസില്‍നിന്ന് ലഭിക്കുന്ന ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റുമായി വന്ന് ഉടമ്പടിയില്‍ ഒപ്പിട്ട് ഉടമസ്ഥാവകാശം മാറ്റണമെന്നും അധികൃതര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.