ന്യൂഡൽഹി: ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിക്കായി ഇന്ന് വൈകിട്ട് ഡൽഹിയിലെത്തുന്ന റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന് ഒരുക്കുന്നത് കനത്ത സുരക്ഷ.
പുടിന്റെ സുരക്ഷക്കായി 50ഓളം ഉന്നത ഉദ്യോഗസ്ഥർ ഡൽഹിയിലെത്തി. ഡൽഹി പൊലീസ്, എൻ.എസ്.ജി എന്നിവയുടെ പ്രത്യേക സംഘവും സന്ദർശനത്തിന്റെ സുരക്ഷക്കുണ്ട്. അഞ്ച് തലത്തിലാണ് സുരക്ഷസംവിധാനം. പുടിൻ സ്ഥിരം സഞ്ചരിക്കുന്ന, വൻ സുരക്ഷ സംവിധാനങ്ങളുള്ള അത്യാഡംബര ലിമോസിൻ കാറായ ഔറുസ് സെനാത്ത് റഷ്യയിൽനിന്ന് എത്തിക്കും. പ്രതിനിധി സംഘത്തിൽ റഷ്യൻ പ്രതിരോധ മന്ത്രി ആൻഡ്രി ബെലോസോവും ഭാഗമാകും.
പുടിന് സഞ്ചരിക്കാനായി ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന ഔറുസ് സെനാത്തിന്റെ വിശേഷങ്ങളാണ് വീണ്ടും വാർത്തയാകുന്നത്. വ്‌ളാഡിമിർ പുടിനുവേണ്ടി പ്രത്യേകം നിർമിച്ച റഷ്യയുടെ ഔദ്യോഗിക സ്റ്റേറ്റ് കാർ ഔറുസ് മോട്ടോർസ് ആണ് രൂപ കൽപന ചെയ്തത്.
ഔറുസ് സെനാത്ത് ഒരു ചലിക്കുന്ന കോട്ട പോലെയാണ്. ശക്തമായ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ്, കട്ടിയുള്ള കവചമുള്ള വാതിലുകൾ, ആക്രമണസമയത്ത് വെടിയുണ്ടകളിൽ നിന്നും സ്ഫോടനങ്ങളിൽ നിന്നും സുരക്ഷിതമാക്കുന്ന ബോഡി.
ആക്രമണത്തിന് ശേഷമുള്ള ചോർച്ച തടയാൻ കവചിത ഇന്ധന ടാങ്ക്, തീ അണയ്ക്കാനുള്ള അഗ്നി നിയന്ത്രണ സംവിധാനം, ദോഷകരമായ വാതകത്തിൽ നിന്ന് യാത്രക്കാരെ സംരക്ഷിക്കുന്നതിനുള്ള ശുദ്ധവായു വിതരണ സംവിധാനം എന്നിവ കാറിലുണ്ട്.
വാതിലുകൾ അടഞ്ഞുപോയാൽ, ലിമോസിനിൽ പിൻവശത്തെ ജനാലയിലൂടെ അടിയന്തര എക്സിറ്റ് ഉണ്ട്. ഏത് പ്രതിസന്ധി ഘട്ടത്തിലും പ്രസിഡന്റിന് ബന്ധം നിലനിർത്താൻ കഴിയുന്ന തരത്തിൽ സുരക്ഷിതമായ ആശയവിനിമയ സംവിധാനവും ഇതിലുണ്ട്.
ഏകദേശം 6,200 കിലോഗ്രാം ഭാരമുള്ള വാഹനത്തിന് മണിക്കൂറിൽ 250 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇതിന് കഴിയും. 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് ഇതിൽ ഉപയോഗിക്കുന്നത്.
പോർഷെയുടെ സഹായത്തോടെ നിർമ്മിച്ച 4.4 ലിറ്റർ V8 പെട്രോൾ എഞ്ചിനാണുള്ളത്. ഇതിൽ ഒരു ഇലക്ട്രിക് മോട്ടോറും ഉണ്ട്. ഇവ ഒരുമിച്ച് ഏകദേശം 600 കുതിരശക്തി ഉത്പാദിപ്പിക്കുന്നു.
ഔറുസ് സെനത്ത് സാധാരണയായി ഓടിക്കുന്നത് പരിശീലനം ലഭിച്ച പ്രത്യേക സേനാംഗങ്ങളാണ്. 2018 ൽ പുടിന്റെ നാലാമത്തെ പ്രസിഡന്റ് സ്ഥാനാരോഹണ വേളയിലാണ് ഇത് ആദ്യമായി അനാച്ഛാദനം ചെയ്തത്. ചൈനയിലെ ടിയാൻജിനിൽ നടന്ന എസ്.സി.ഒ ഉച്ചകോടിക്ക് ശേഷം, പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ഈ കാറിൽ സഞ്ചരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.