ആദിവാസി നില്‍പ് സമരം: പൊതു പ്രവര്‍ത്തകര്‍ വസ്തുതാന്വേഷണ കമീഷന്‍ രൂപവത്കരിച്ചു

കണ്ണൂര്‍: സെക്രട്ടേറിയറ്റ് പടിക്കല്‍ നില്‍പ് സമരം നടത്തുന്ന ആദിവാസികളുടെ ജീവിത പ്രശ്നങ്ങള്‍ പരിശോധിക്കാന്‍ പൊതു പ്രവര്‍ത്തകര്‍ വസ്തുതാന്വേഷണ കമീഷന്‍ രൂപവത്കരിച്ചു. സിവിക് ചന്ദ്രനാണ് കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. ബി.ആര്‍.പി. ഭാസ്കറിന്‍െറ നേതൃത്വത്തില്‍ ബിഷപ് ജൂറിലോസ്, കെ. വേണു, സിവിക് ചന്ദ്രന്‍, കുസുമം ജോസഫ്, ഫാ. അഗസ്റ്റിന്‍ വട്ടോളി തുടങ്ങുന്ന കമീഷന്‍ ആദിവാസി കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തും. കണ്ണൂര്‍, വയനാട്, അട്ടപ്പാടി, ഇടുക്കി, കൊല്ലം, കോട്ടയം ആദിവാസി കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചാണ് തെളിവെടുപ്പ് നടത്തുക. കമീഷന്‍ തയാറാക്കുന്ന പരിഹാര നിര്‍ദേശങ്ങളടങ്ങിയ സമഗ്ര റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കുമെന്ന് സിവിക് ചന്ദ്രന്‍ പറഞ്ഞു. സെക്രട്ടേറിയറ്റ് പടിക്കല്‍ രണ്ടര മാസമായി ആദിവാസികള്‍ നടത്തുന്ന നില്‍പ് സമരത്തില്‍ ഇടപെടാന്‍ പൊതുസമൂഹം തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാറും പൊതു സമൂഹവും ഇടപെടാത്തത് ശരിയല്ല. ആദിവാസികള്‍ ന്യായമായ അവകാശങ്ങള്‍ക്കാണ് സമരം നടത്തുന്നത്. നിയമപരമായി സാധുതയില്ലാത്ത ഒരാവശ്യവും അവര്‍ ഉന്നയിക്കുന്നില്ല. സര്‍ക്കാര്‍ നിയമങ്ങളെല്ലാം ആദിവാസികള്‍ക്കെതിരാണ്. ആദിവാസി സമൂഹത്തിന് മന്ത്രിയുണ്ടെങ്കിലും ആദിവാസികള്‍ക്കായി ഒന്നും ചെയ്യുന്നില്ളെന്ന് സിവിക് ചന്ദ്രന്‍ കുറ്റപ്പെടുത്തി. കുസുമം ജോസഫ്, ഫാ. അഗസ്റ്റില്‍ വട്ടോളി എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.