ചെറുതോണി: തോപ്രാംകുടി ബസ് സ്റ്റാന്‍ഡ് ഉദ്ഘാടനം ചെയ്തിട്ട് ശനിയാഴ്ച അഞ്ച് വര്‍ഷം തികയുന്നു. ഇനിയും പ്രവര്‍ത്തനം ആരംഭിക്കാത്ത സ്റ്റാന്‍ഡില്‍ നാട്ടുകാര്‍ പ്രതിഷേധ സൂചകമായി റീത്ത് സമര്‍പ്പിക്കും. 16 വര്‍ഷം മുമ്പ് 35 ലക്ഷം രൂപ ചെലവില്‍ വാത്തിക്കുടി പഞ്ചായത്ത് നിര്‍മിച്ച സ്റ്റാന്‍ഡ്് നാട്ടുകാരുടെ സമ്മര്‍ദത്തത്തെുടര്‍ന്നാണ് ഉദ്ഘാടനം ചെയ്തത്. ഹൈറേഞ്ചിലെ തിരക്കേറിയ പ്രധാന ടൗണാണ് തോപ്രാംകുടി. നെടുങ്കണ്ടം, ചെറുതോണി, കട്ടപ്പന, അടിമാലി, എറണാകുളം, കോട്ടയം തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്കെല്ലാം ഇവിടെനിന്ന് ബസ് സര്‍വീസുണ്ട്. സ്റ്റാന്‍ഡ് തുറന്നുകൊടുക്കാത്തതിനാല്‍ ബസുകളും മറ്റ് വാഹനങ്ങളും ടൗണില്‍ തലങ്ങും വിലങ്ങും പാര്‍ക്ക് ചെയ്യുകയാണ്. തോപ്രാംകുടിയില്‍സ്റ്റാന്‍ഡ് വേണമെന്ന നാട്ടുകാരുടെ മുറവിളിക്ക് കാല്‍ നൂറ്റാണ്ടിന്‍െറ പഴക്കമുണ്ട്.16 വര്‍ഷം മുമ്പ് അന്നത്തെ പഞ്ചായത്ത് ഭരണസമിതി സ്റ്റാന്‍ഡ് നിര്‍മിക്കാന്‍ മുന്നോട്ടുവന്നതോടെ നാട്ടുകാരനായ നടൂപ്പറമ്പില്‍ അപ്പച്ചന്‍കുട്ടി 50 സെന്‍റ്സ്ഥലം സൗജന്യമായി നല്‍കി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി ആധുനിക സൗകര്യങ്ങളോടെ നിര്‍മാണം പൂര്‍ത്തിയാക്കി. ഉദ്ഘാടനം കഴിഞ്ഞെങ്കിലും വെള്ളവും വൈദ്യുതിയും ഇല്ലാത്തതിനാല്‍ പ്രവര്‍ത്തനം ആരംഭിച്ചില്ല. രണ്ടുവര്‍ഷം മുമ്പ് ടൗണ്‍ വികസനസമിതി സ്റ്റാന്‍ഡില്‍ ബസ് കയറിയിറങ്ങാന്‍ സൗകര്യം ഒരുക്കി. ടൗണിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാന്‍ പൊലീസിനെയും ഏര്‍പ്പെടുത്തി. എന്നാല്‍, രണ്ട് ദിവസം മാത്രമാണ് ഈ നില തുടര്‍ന്നത്. വാഹന വകുപ്പിന്‍െറ അനുമതി കിട്ടാതെവന്നതോടെ ബസ് ഉടമകള്‍ പിന്‍വാങ്ങി.1,30,000 രൂപ വൈദ്യുതി വകുപ്പില്‍ അടച്ച ശേഷമാണ് സ്റ്റാന്‍ഡിലേക്ക് വൈദ്യുതി ലഭിച്ചത്. വെള്ളത്തിനായി നാട്ടുകാര്‍ കുഴല്‍ക്കിണര്‍ നിര്‍മിച്ച് നല്‍കി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വാഹന വകുപ്പിന്‍െറ അനുമതിക്കായി കാത്തിരിക്കുകയാണ് പഞ്ചായത്ത്. കഴിഞ്ഞ 26 ന് ചേര്‍ന്ന യോഗം തീരുമാനം അടുത്ത യോഗത്തിലേക്ക് മാറ്റുകയായിരുന്നു. 15ന് വൈകുന്നേരം മര്‍ച്ചന്‍റ്സ് അസോസിയേഷനും ബഹുജന സംഘടനകളും സംയുക്തമായി പ്രതിഷേധയോഗവും സംഘടിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.