കടവല്ലൂര്‍ പഞ്ചായത്തോഫിസില്‍ കവര്‍ച്ച

പെരുമ്പിലാവ്: കടവല്ലൂര്‍ ഗ്രാമപഞ്ചായത്തോഫിസില്‍ മോഷണം. കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്ക്, മെമ്മറി കാര്‍ഡ് ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ നഷ്ടപ്പെട്ടു. ചൊവ്വാഴ്ച രാവിലെ ഒമ്പതോടെ ഓഫിസിന്‍െറ ഷട്ടര്‍ തുറന്ന നിലയില്‍ കണ്ട് പരിശോധിച്ചപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. വെള്ളിയാഴ്ച അടച്ച ഓഫിസിന് ബുധനാഴ്ച വരെ അവധിയാണ്. 12 മോണിറ്റര്‍, ഒമ്പത് ഹാര്‍ഡ് ഡിസ്ക്, മദര്‍ ബോര്‍ഡ് എന്നിവയും മെമ്മറി കാര്‍ഡുകളും നഷ്ടപ്പെട്ടിട്ടുണ്ട്. ഒരു റാം ഉപേക്ഷിച്ചു. വിലപിടിപ്പുള്ള കളര്‍ പ്രിന്‍റര്‍, 40,000 രൂപ, ഫയലുകള്‍, ചെക്ക് ബുക്കുകള്‍ എന്നിവ നഷ്ടപ്പെട്ടിട്ടില്ല. അലമാരകള്‍ കുത്തിത്തുറന്നിട്ടില്ല. മോഷണത്തിന് പിറകില്‍ വിവരശേഖരമാണ് ഉദ്ദേശമെന്ന് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പറയുന്നു. പഞ്ചായത്തോഫിസിന് മുന്നിലെ ഗ്രില്‍ മാത്രമേ പൂട്ടാറുള്ളൂ. മറ്റെല്ലാ വാതിലുകളും ചാരിയിടുകയാണ് പതിവ്. ഈ ഗ്രില്ലിന്‍െറ പൂട്ട് തുറന്ന നിലയിലാണ്. പഞ്ചായത്ത് പ്രദേശത്തെ നായാടി കോളനിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. കൂടാതെ അനധികൃത കെട്ടിട നിര്‍മാണം ഉള്‍പ്പെടെയുള്ള പഞ്ചായത്തിന്‍െറ പൊളിച്ചുമാറ്റല്‍ ചിലരെ പ്രകോപിപ്പിച്ചതായും പഞ്ചായത്ത് പ്രസിഡന്‍റ് പി.ഐ. രാജേന്ദ്രന്‍ പറഞ്ഞു. പഞ്ചായത്തിലെ മോഷണത്തിന് ഈ സംഭവങ്ങളുമായി ബന്ധമുണ്ടെന്നാണ് പരാതി. ഇതുസംബന്ധിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വിവരം നല്‍കിയതായി പ്രസിഡന്‍റ് പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറി പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുഴുവന്‍ രേഖകളും മറ്റും ഉള്‍പ്പെടുന്ന കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്ക്, മെമ്മറി കാര്‍ഡുകള്‍ എന്നിവ നഷ്ടപ്പെട്ടതോടെ ഓഫിസ് പ്രവര്‍ത്തനം താറുമാറാകും. കുന്നംകുളം ഡിവൈ.എസ്.പി ടി.സി. വേണുഗോപാല്‍ ഉള്‍പ്പെടെ പൊലീസ് സ്ഥലത്തത്തെി. വിരലടയാള വിദഗ്ധന്‍ ദിനേശന്‍, ഡോഗ് സ്ക്വാഡ് എന്നിവര്‍ പരിശോധന നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.