മങ്കട ഗവ. ആശുപത്രി: സി.എച്ച്.സി സ്റ്റാഫ് പാറ്റേണ്‍ ഉത്തരവായി

മങ്കട: മങ്കട ഗവ. ആശുപത്രിയില്‍ പുതിയ തസ്തിക അനുവദിച്ചുള്ള ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഉത്തരവിറങ്ങി. സി.എച്ച്.സി സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ച് പുതിയ തസ്തികകള്‍ക്കുള്ള അനുമതി കഴിഞ്ഞ മാസം 27ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിരുന്നു. നിലവിലുള്ള സ്റ്റാഫ് പാറ്റേണിനു പുറമേ ജൂനിയര്‍ കണ്‍സള്‍ട്ടന്‍റ് (ഒബ്സ്റ്റ്രടിക്സ് ആന്‍ഡ് ഗൈനക്കോളജി)-1, ജൂനിയര്‍ കണ്‍സള്‍ട്ടന്‍റ് (പീഡിയാട്രിക്)-1, സ്റ്റാഫ് നഴ്സ്-1, ഹോസ്പിറ്റല്‍ അറ്റന്‍ഡര്‍ ഗ്രേഡ് രണ്ട്-1 എന്നിങ്ങനെയാണ് പുതിയ തസ്തികകള്‍. ജൂലൈയില്‍ സ്റ്റാഫ് പാറ്റേണ്‍ അനുവദിക്കുന്നതിന് ധനകാര്യ വകുപ്പ് അനുമതി നല്‍കിയിരുന്നു. കഴിഞ്ഞ ബജറ്റില്‍ മങ്കട ആശുപത്രി താലൂക്ക് ആശുപത്രിയായി പ്രഖ്യാപിച്ചെങ്കിലും നിലവില്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററായാണ് പ്രവര്‍ത്തിക്കുന്നത്. സിവില്‍ സര്‍ജന്‍ ഉള്‍പ്പെടെ മൂന്ന് ഡോക്ടര്‍മാരും നാല് സ്റ്റാഫ് നഴ്സ്, രണ്ട് ക്ളര്‍ക്ക്, ഒരു ഫാര്‍മസിസ്റ്റ് ഒരു ഒബ്ട്രോമെട്രിസ്റ്റ്, ലാബ് ടെക്നീഷ്യന്‍, രണ്ടു നഴ്സിങ് അസിസ്റ്റന്‍റ്, ഓഫസ് അറ്റന്‍റര്‍, രണ്ടു ഹോസ്പിറ്റല്‍ അറ്റന്‍ഡര്‍, ഒരു സ്വീപ്പര്‍, രണ്ടു ഡ്രൈവര്‍ എന്നിങ്ങനെയാണ് നിലവിലുള്ള തസ്തിക. കൂടാതെ 35 ഫീല്‍ഡ് സ്റ്റാഫുകളും ആശുപത്രിക്ക് കീഴിലുണ്ട്. കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററായി പ്രഖ്യാപിച്ച് 5 വര്‍ഷം കഴിഞ്ഞിട്ടും പുതിയ സ്റ്റാഫ് പാറ്റേണ്‍ അനുവദിക്കാത്തത് വലിയ പ്രയാസത്തിനിടയാക്കിയിരുന്നു. എന്നാല്‍ വര്‍ക്ക് അറേഞ്ച്മെന്‍റിന്‍െറ ഭാഗമായും എന്‍.ആര്‍.എച്ച്.എം വഴിയും ഡോക്ടര്‍മാരെ നിയമിച്ചുകൊണ്ടാണ് ആശുപത്രി പ്രവര്‍ത്തിച്ചത്. സി.എച്ച്.സി സ്റ്റാഫ് പാറ്റേണ്‍ നടപ്പാകുന്നതോടെ ആശുപത്രിയുടെ നില മെച്ചപ്പെടുത്താനാകും. എന്നാല്‍ താലൂക്ക് ആശുപത്രിയുടെ സൗകര്യങ്ങള്‍ നടപ്പിലാക്കാന്‍ ഇനിയും സമയമെടുക്കും. പുതിയ ഒ.പി കെട്ടിടത്തിനുമുകളിലെ നിര്‍ദിഷ്ട ഐ.പി വാര്‍ഡിന്‍െറ നിര്‍മാണം നടന്നെങ്കിലേ കിടത്തി ചികില്‍സ കാര്യക്ഷമമാവുകയുള്ളൂ. ഇതിനുള്ള ഫണ്ടുകള്‍ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായി പുതിയൊരു വാര്‍ഡിന്‍െറ നിര്‍മാണവും പദ്ധതിയിലുണ്ട്. മങ്കട, മക്കരപ്പറമ്പ്, പുഴക്കാട്ടിരി, അങ്ങാടിപ്പുറം, കൂട്ടിലങ്ങാടി, കുറുവ എന്നീ പഞ്ചായത്തുകള്‍ക്കും പുറമെ ആനക്കയം, കീഴാറ്റൂര്‍ എന്നീ പഞ്ചായത്തുകളിലേയും ജനങ്ങള്‍ക്ക് ആശ്രയിക്കാവുന്ന കേന്ദ്രമാണ് മങ്കട ആശുപത്രി. താലൂക്ക് ആശുപത്രിക്കു വേണ്ട എല്ലാ ഭൗതിക സാഹചര്യങ്ങളും ഒരുക്കാന്‍ മങ്കട സി.എച്ച്.സി ഇപ്പോള്‍ പ്രാപ്തമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.