ഓടയടച്ചു; മഴവെള്ളം കുത്തിയൊലിച്ച് രണ്ടു വീട് തകര്‍ന്നു

ബാലരാമപുരം: 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് പള്ളിച്ചല്‍ പഞ്ചായത്ത് നിര്‍മിച്ച ഓട സ്വകാര്യ വ്യക്തികള്‍ അടച്ചതോടെ കിഴുക്കാംതൂക്കായ പ്രദേശത്ത് കൂടി മഴവെള്ളം കുത്തിയൊലിച്ച് രണ്ടു വീടിന്‍െറ ചുവരുകള്‍ ഇടിഞ്ഞു. താന്നിവിള കുഴിവിളാകത്ത് വീട്ടില്‍ ജയന്‍െറ വീടിന്‍െറ ചുവര്‍ ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് ഇടിഞ്ഞത്. മുറിക്കുള്ളില്‍ ജയനും കുടുംബവും ഉറങ്ങിക്കിടക്കുകയായിരുന്നു. ചുവരു വീടിന് പുറത്തേക്ക് മറിഞ്ഞതിനാല്‍ അപകടം വഴിമാറി. ജയന്‍െറ മക്കള്‍ക്ക് നിസ്സാര പരിക്കുകളുണ്ട്. വീടിന്‍െറ ഒരു ഭിത്തി അപകടകരമായ നിലയില്‍ ചരിഞ്ഞിരിക്കുന്നതിനാല്‍ കുടുംബത്തെ വീട്ടില്‍നിന്ന് മാറ്റി. സമീപത്തെ വൃദ്ധയായ അംബുജാക്ഷിയുടെ വീടിന്‍െറ ഭിത്തിയും ഇടിഞ്ഞിട്ടുണ്ട്. കുത്തിയൊലിക്കുന്ന മഴവെള്ളം കാരണം 25ഓളം വീടുകള്‍ ഭീതിയുടെ നിഴലിലാണ്. കൈത്തറി വ്യവസായം നടത്തുന്ന യൂനിറ്റിലും വീടുകളിലും കിണറുകളിലുമാണ് വെള്ളം കയറുന്നത്. കൂടാതെ കക്കൂസുകളില്‍ വെള്ളം കയറി നിറഞ്ഞതിനാല്‍ സാംക്രമിക രോഗങ്ങളുടെ ഭീതിയും മേഖലയിലുണ്ട്. കുത്തിയൊഴുകുന്ന വെള്ളം തടഞ്ഞുനിര്‍ത്തി കോണ്‍ഗ്രീറ്റ് മതില്‍ നിര്‍മിക്കാന്‍ നാട്ടുകാര്‍ തുടങ്ങി. എന്നാല്‍, പള്ളിച്ചല്‍ പഞ്ചായത്ത് അധികൃതര്‍ പ്രദേശത്തേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.