വണ്‍വേ റോഡ് നന്നാക്കാന്‍ ആളില്ല

പത്തനംതിട്ട: കലക്ടറേറ്റില്‍നിന്ന് വാഹനങ്ങള്‍ പുറത്തേക്ക് ഇറങ്ങുന്ന വണ്‍വേ റോഡ് തകര്‍ന്നത് നന്നാക്കാന്‍ നടപടിയായില്ല. കലക്ടറേറ്റിലേക്കും ജില്ലാ പഞ്ചായത്തിലേക്കും എത്തുന്ന വാഹനങ്ങള്‍ പുറത്തേക്ക് ഇറങ്ങുന്നത് ഇതുവഴിയാണ്. നിത്യവും നൂറുകണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. പ്രധാന കവാടത്തിലൂടെ കലക്ടറേറ്റില്‍ എത്തുന്ന വാഹനങ്ങള്‍ തിരിച്ചുപോകുന്നത് കിഴക്കുവശത്തുകൂടിയുള്ള ഈ പാതയിലൂടെയാണ്. എന്നാല്‍, ഇവിടെയുള്ള സ്ഥാപനങ്ങളിലേക്കും വീടുകളിലേക്കും പോകുന്ന വാഹനങ്ങള്‍ എതിര്‍ ദിശയില്‍നിന്ന് എത്തുന്നതിനാല്‍ വാഹനക്കുരുക്കും പതിവാണ്. കുത്തനെയുള്ള ഇറക്കം ഇറങ്ങി കലക്ടറേറ്റില്‍നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് റിവേഴ്സ് എടുക്കാന്‍ ബുദ്ധിമുട്ടുണ്ട്. എതിരെവരുന്ന വാഹനങ്ങള്‍ പിന്നോട്ടെടുത്ത് വഴിയൊരുക്കുകയാണ് പതിവ്. എന്നാല്‍, റോഡിന് വീതിയില്ലാത്തതിനാല്‍ തിരക്കുള്ള ടി.കെ റോഡിലേക്ക് വാഹനം ഇറക്കിയെങ്കില്‍ മാത്രമെ കലക്ടറേറ്റില്‍നിന്നുള്ള കാറുകള്‍ക്ക് കടന്നുപോകാന്‍ കഴിയൂ. വാഹനങ്ങള്‍ ഇരുദിശയില്‍നിന്നും പാഞ്ഞുവരുന്ന ടി.കെ റോഡിലേക്ക് റിവേഴ്സ് എടുക്കുക സാഹസികമാണ്. മതിലിനോടുചേര്‍ന്ന് കാടും മറ്റും വളര്‍ന്ന് ഇഴജന്തുക്കളുടെ വിഹാരകേന്ദ്രം കൂടിയായി ഇവിടം. വാഹനങ്ങള്‍ കടന്നുവരുമ്പോള്‍ കാല്‍നടക്കാര്‍ക്ക് ഒഴിഞ്ഞുനില്‍ക്കാന്‍ പോലും സ്ഥലമില്ല. പടിഞ്ഞാറ് ഭാഗത്ത് മൂന്ന് വൈദ്യുതി പോസ്റ്റുകള്‍ റോഡിലേക്ക് ഇറക്കിയാണ് സ്ഥാപിച്ചിട്ടുള്ളത്. റോഡിന് വീതിയില്ലാത്തതിനാല്‍ ഇറക്കം ഇറങ്ങിവരുന്ന വാഹനം കാല്‍നടക്കാരെ ഇടിക്കാനുള്ള സാധ്യത ഏറെയാണ്. ഇതുകാരണം കലക്ടറേറ്റിലെയും ജില്ലാ പഞ്ചായത്തിലെയും ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടുന്നു. റോഡിന് വീതികൂട്ടി ഓട നിര്‍മിച്ച് ഗതാഗതം സുഗമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.