മുക്കം: കളന്‍തോട് കെ.എം.സി.ടി പോളിടെക്നിക് കോളജില്‍ അരങ്ങേറിയ റാഗിങ്ങുമായി ബന്ധപ്പെട്ട് ആറ് വിദ്യാര്‍ഥികള്‍ അറസ്റ്റിലായി. ഒരുപറ്റം സീനിയര്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് റാഗിങ് തടയാന്‍ ശ്രമിച്ച വിദ്യാര്‍ഥിയെ മര്‍ദിച്ച് മുഖത്ത് പരിക്കേല്‍പിക്കുകയായിരുന്നു. അക്രമത്തില്‍ വിദ്യാര്‍ഥിയുടെ പല്ല് കൊഴിഞ്ഞു. ഒന്നാംവര്‍ഷ വിദ്യാര്‍ഥി തിരൂര്‍ ആലുങ്ങല്‍ കൊട്ടഞ്ചേരി ശരത്ലാലിനാണ് (18) മര്‍ദനമേറ്റത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമവുമായി ബന്ധപ്പെട്ട് പൊലീസ് ആറുപേരെ അറസ്റ്റ് ചെയ്തു. 17 പ്രതികളുള്ളതില്‍ ഒരാള്‍ ഒളിവില്‍ പോയി. ഇതിലൊരാള്‍ പ്രായപൂര്‍ത്തി ആയിട്ടില്ല. പാലക്കാട് തിരുവാഴിക്കോട് കിഴക്കേ വേണ്ടോത്ത് ഹരിശങ്കര്‍ (18), കാസര്‍കോട് മാലക്കല്ല് വരുക്കലായില്‍ ചാക്കോ തോമസ് (21), കാസര്‍കോട് പെരിവലി നിതിന്‍ ഫിലിപ്പ് (18), കൃഷ്ണകുമാര്‍ കാനത്തില്‍ താഴെകുനി (19), കൂത്തുപറമ്പ് ജിന്‍ഷാലയം ജിഷിന്‍ (18) എന്നിവരാണ് അറസ്റ്റിലായത്. പ്രായപൂര്‍ത്തി ആകാത്ത വിദ്യാര്‍ഥിയുടെ പേരില്‍ ജുവനൈല്‍ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. അറസ്റ്റിലായ പ്രതികളെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ദിവസം സീനിയര്‍ വിദ്യാര്‍ഥികളുടെ നിരന്തരമായ റാഗിങ്ങില്‍ സഹികെട്ട ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ശരത്ലാലിന്‍െറ നേതൃത്വത്തില്‍ റാഗിങ് തടയാന്‍ ശ്രമിച്ചതാണ് ക്രൂരമായ അക്രമത്തില്‍ കലാശിച്ചത്. പ്രകോപിതരായ സീനിയര്‍ വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് ശ്യാംലാലിനെ തലങ്ങും വിലങ്ങും മര്‍ദിക്കുകയും കല്ല് കൊണ്ട് മുഖത്ത് കുത്തുകയും ചെയ്തു. പല്ലുകൊഴിഞ്ഞ് രക്തം വാര്‍ന്നതോടെ ഇയാളെ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.